ഇന്ത്യ 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എന്‍എസ്ഒ

നടപ്പ് സാമ്പത്തിക വര്‍ഷം (2022-23) രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7 ശതമാനം ആയിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ). ആര്‍ബിഐ പ്രതീക്ഷിക്കുന്ന വളര്‍ച്ച നിരക്കിലും മുകളിലാണ് എന്‍എസ്ഒയുടെ അനുമാനം. ഇന്ത്യന്‍ ജിഡിപി ഇക്കാലയളവില്‍ 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രവചനം.

2022-23ന്റെ ആദ്യ പകുതിയില്‍ രാജ്യം 9.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. അതേ സമയം രണ്ടാം പകുതിയില്‍ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് വിലയിരുത്തല്‍. ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 9.9ല്‍ നിന്ന് 1.6 ശതമാനത്തിലേക്ക് ചുരുങ്ങും. ഇത് സമ്പദ് വ്യവസ്ഥയെ അപ്പാടെ ബാധിച്ചേക്കും. നിര്‍മ്മാണ മേഖലയിലും ഇടിവുണ്ടാവും. അതേ സമയം കൃഷി, വാണിജ്യം, ഗതാഗതം, റിയല്‍ എസ്റ്റേറ്റ് തുടങ്ങി മേഖലകളില്‍ വളര്‍ച്ച ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

കാര്‍ഷിക മേഖലയുടെ വളര്‍ച്ച 0.5 ശതമാനം ഉയര്‍ന്ന് 3.5ല്‍ എത്തും. സേവന മേഖല 9 ശതമാനം വളര്‍ച്ച നേടും. രാജ്യത്തെ സ്വകാര്യ ഉപഭോഗം 7.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്‍വസ്റ്റ്‌മെന്റ് ഡിമാന്‍ഡ് ഇക്കാലയളവില്‍ 11.5 ശതമാനം ആയിരിക്കുമെന്നാണ് എന്‍എസ്ഒയുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 8.7 ശതമാനം വളര്‍ച്ച നേടിയിരുന്നു. 2022-23ല്‍ ഇന്ത്യ 6.9 ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തല്‍. അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം ഇന്ത്യന്‍ ജിഡിപി 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ്.

Related Articles

Next Story

Videos

Share it