ഇന്ത്യയുടെ വ്യാപാരക്കമ്മി താഴേക്ക്; കയറ്റുമതിയില്‍ ഇടിവ്

ഇന്ത്യയുടെ ചരക്ക് വ്യാപാരക്കമ്മി ഓഗസ്റ്റില്‍ 24.16 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ മാസം ഇത് 2486 കോടി ഡോളറായിരുന്നു. ചരക്ക് വ്യാപാര കമ്മി 2.8% കുറഞ്ഞതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ അറിയിച്ചു. രാജ്യത്തെ ചരക്ക് കയറ്റുമതി 3448 കോടി ഡോളറും ഇറക്കുമതി 5864 കോടി ഡോളറുമാണെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ജൂലൈയില്‍ ചരക്ക് കയറ്റുമതി 3225 കോടി ഡോളറും ഇറക്കുമതി 5292 കോടി ഡോളറുമായിരുന്നു.

കയറ്റുമതി മുന്‍ വര്‍ഷം ഓഗസ്റ്റില്‍ 3702 കോടി ഡോളറായിരുന്നു. യു.എസിലേക്കുള്ള കയറ്റുമതി മുന്‍ വര്‍ഷം ഓഗസ്റ്റിലെ 35.15 ബില്യണ്‍ ഡോളറില്‍ നിന്ന് അവലോകന മാസത്തില്‍ 3155 കോടി ഡോളറായി കുറഞ്ഞു. ഓഗസ്റ്റില്‍ ജെംസ് ആന്‍ഡ് ജുവലറിയുടെ കയറ്റുമതിയില്‍ 440 കോടി ഡോളറിന്റെ ഇടിവുണ്ടായി. വികസിത സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യമാണ് ഈ ഇടിവിന് കാരണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

മെച്ചപ്പെട്ട് ഈ വിഭാഗങ്ങള്‍

ലോകത്തിലെ രണ്ടാമത്തെ വലിയ ഉപയോക്താവായ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഓഗസ്റ്റില്‍ 40% ഉയര്‍ന്നു. എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 7.73% വളര്‍ച്ചയുണ്ടായതായി മന്ത്രാലയം അറിയിച്ചു. കൂടതെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 26.29% വര്‍ധിച്ചു.സെറാമിക് വസ്തുക്കള്‍, മരുന്നുകള്‍, ഫാര്‍മ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി മെച്ചപ്പെട്ടു.

അതേസമയം പെട്രോളിയം, സമുദ്രോല്‍പന്നങ്ങള്‍, അജൈവ രാസവസ്തുക്കള്‍, പെയിന്റ്, വാര്‍ണിഷ്, തേയില, ഫിനിഷ്ഡ് ലെതര്‍, കശുവണ്ടി തുടങ്ങിയവയുടെ വില കുറഞ്ഞു. കുറഞ്ഞ പെട്രോളിയം വില മൊത്തത്തിലുള്ള കയറ്റുമതി ഇടിവിനെ ബാധിക്കുന്നുണ്ടെന്ന് സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു. പെട്രോളിയം ഇറക്കുമതിയും കുറഞ്ഞു. അതേസമയം ആഗോള ഡിമാന്‍ഡ് കുറയുന്ന ആശങ്കകള്‍ക്കിടയിലും 2023ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ വിദേശ വ്യാപാരം 80,000 ബില്യണ്‍ ഡോളര്‍ കടന്നതായി കണക്കുകള്‍ വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it