ഇറക്കുമതി കൂടുന്നു, കയറ്റുമതിയും; ആശങ്കയായി വ്യാപാര കമ്മി

മേയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്ന കയറ്റുമതി 9.1 ശതമാനം വര്‍ധിച്ച് 3,813 കോടി ഡോളറിലെത്തി. അതേസമയം ഇറക്കുമതി 7.7 ശതമാനം വര്‍ധിച്ച് 6,191 കോടി ഡോളറായതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇതോടെ ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി (Trade Deficti) 2,378 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഇറക്കുമതി കുതിച്ചുയര്‍ന്നതാണ് വ്യാപാരകമ്മി കൂടാന്‍ കാരണം. പെട്രോളിയം, സസ്യ എണ്ണ, ട്രാന്‍സ്‌പോര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇക്കാലയളിവില്‍ കൂടുതലായി ഇറക്കുമതി ചെയ്തത്. പെട്രോളിയം ഇറക്കുമതിയില്‍ 28 ശതമാനത്തെ വര്‍ധനയുണ്ടായി.
വ്യാപാര കമ്മികൂടുന്നത് പൊതുവേ ആശങ്കയായാണ് പറയാറുള്ളത്. കാരണം ഇറക്കുമതി ആശ്രിതത്വം കൂടുന്നത് രാജ്യങ്ങളെ സംബന്ധിച്ച് അത്ര നല്ലതല്ല. ഇറക്കുമതിയിലുള്ള ആശ്രിതത്വം കൂടുന്നത് രൂപയെ സമ്മര്‍ദ്ദത്തിലാക്കുകയും വിലയിടിയാന്‍ കാരണമാകുകയും ചെയ്യും. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയാണ് വ്യാപാര കമ്മി കാണിക്കുന്നതെന്ന് കൊമേഴ്‌സ് സെക്രട്ടറി സുനില്‍ ഭരത്‌വാള്‍ പറഞ്ഞു. ആഗോള വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ ആഭ്യന്തര സാമ്പത്തിക രംഗം വളരുമ്പോള്‍ ഇറക്കമതിക്ക് കൂടുല്‍ ആവശ്യമുണ്ടാകും. അതോടെ കയറ്റുമതി മിച്ചം കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
കയറ്റുമതിയും ഉയർന്നു
കയറ്റുമതി കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍, വാഹനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയുടെ കയറ്റുമതിയാണ് വര്‍ധിച്ചത്. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി വര്‍ധിക്കാന്‍ സാധ്യതയേറി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 3.1 ശതമാനം കുറഞ്ഞ് 43,700 ഡോളറിലെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വ്യാവസായിക മേഖലയ്ക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നതും സൂയസ്‌ കനാലിലെ രാഷ്ട്രീയ സംഘര്‍ങ്ങളില്‍ അയവ് വന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് രാജ്യത്തിന്റെ ആഗോള വ്യാപാരം മെച്ചപ്പെടുത്തിയത്. അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍, മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികള്‍.

Related Articles

Next Story

Videos

Share it