

ഒരു യു.എസ് ഡോളര്‍ വാങ്ങാന്‍ 20 ലക്ഷത്തിലധികം റിയാല്‍ നല്‍കേണ്ട അവസ്ഥയിലേക്ക് ഇറാന്റെ കറന്‍സി കൂപ്പുകുത്തി. പുതിയ അമേരിക്കന്‍ ഉപരോധങ്ങള്‍ വരാനിരിക്കെ സാധാരണക്കാരുടെ ജീവിതച്ചെലവും ഇറക്കുമതി വിലയും ഇനിയും ഉയരുമെന്ന ആശങ്കയിലാണ് രാജ്യം.
ഓഗസ്റ്റ് 24ന് അനൗദ്യോഗിക കറന്‍സി വിപണിയില്‍ ഒരു യു.എസ് ഡോളറിന് 20.20 ലക്ഷം റിയാല്‍ എന്ന നിരക്കിലേക്കാണ് കറന്‍സി ഇടിഞ്ഞത്. ഇറാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക നിരക്ക് ഡോളറിന് ഏകദേശം 15 ലക്ഷം റിയാലാണ്. എന്നാല്‍ രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും വ്യാപാരികള്‍ക്കും വിദേശ കറന്‍സി ലഭിക്കുന്നത് ഉയര്‍ന്ന നിരക്കുള്ള അനൗദ്യോഗിക വിപണിയിലൂടെയാണ്. അതുകൊണ്ടുതന്നെ റിയാലിന്റെ പുതിയ തകര്‍ച്ച ഇറക്കുമതി സാധനങ്ങളുടെയും മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലയില്‍ നേരിട്ട് പ്രതിഫലിക്കും.
ഇറാനെതിരേ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നടപടികളുടെ വിശദാംശങ്ങള്‍ ഓഗസ്റ്റ് 24ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇറാനുമായി വ്യാപാരം നടത്തുകയോ സാമ്പത്തിക സഹായം നല്‍കുകയോ ചെയ്യുന്ന രാജ്യങ്ങള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമെതിരെ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനെതിരേ മുമ്പില്ലാത്ത തരത്തിലുള്ള സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലും നടപ്പാക്കുമെന്നാണ് ട്രംപിന്റെ നിലപാട്.
പുതിയ നടപടികള്‍ ഇറാനെ മാത്രം ലക്ഷ്യമിടുന്ന നേരിട്ടുള്ള ഉപരോധങ്ങളിലൊതുങ്ങാതെ, ഇറാനുമായി ഇടപാടുകള്‍ തുടരുന്ന മൂന്നാം രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന 'സെക്കന്‍ഡറി സാങ്ഷന്‍സ്' ആയേക്കുമെന്നാണ് സൂചന. ഇതാണ് കറന്‍സി വിപണിയിലെ ആശങ്ക ശക്തമാക്കിയത്.
റിയാലിന്റെ പ്രതിസന്ധി പുതിയതല്ല. വര്‍ഷങ്ങളായി തുടരുന്ന യു.എസ് ഉപരോധങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, വിദേശനാണ്യ ലഭ്യതക്കുറവ്, സാമ്പത്തിക വളര്‍ച്ചയിലെ മന്ദത എന്നിവ കറന്‍സിയുടെ മൂല്യം തുടര്‍ച്ചയായി ഇടിയാന്‍ കാരണമായി.
ഫെബ്രുവരി 28ന് യു.എസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിക്കുന്നതിനു മുമ്പുതന്നെ രാജ്യത്ത് രണ്ടക്ക പണപ്പെരുപ്പവും സാമ്പത്തിക തളര്‍ച്ചയും നിലനിന്നിരുന്നു. ആറു മാസത്തോളമായി തുടരുന്ന സംഘര്‍ഷവും യു.എസ് നാവിക ഉപരോധവും സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ആഘാതമായി. വിദേശനാണ്യം ലഭ്യമാകുന്നത് കുറഞ്ഞതും വ്യാപാര ഇടപാടുകള്‍ തടസപ്പെട്ടതും റിയാലിന്റെ തകര്‍ച്ച വേഗത്തിലാക്കി.
ഇറാന്റെ കപ്പല്‍മാര്‍ഗമുള്ള എണ്ണ കയറ്റുമതിയുടെ 80 ശതമാനത്തിലധികവും വാങ്ങുന്നത് ചൈനയാണെന്നാണ് കണക്കുകള്‍. അതിനാല്‍ പുതിയ ഉപരോധങ്ങള്‍ ചൈന ഉള്‍പ്പെടെയുള്ള ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളെയും ലക്ഷ്യമിട്ടേക്കാം.
വാഷിംഗ്ടണുമായി സഹകരിക്കാന്‍ ചൈന തയ്യാറാകണമെന്ന് ബെസന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇറാനെതിരായ സാമ്പത്തിക നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പകരം നയതന്ത്ര ചര്‍ച്ചകളാണ് വേണ്ടതെന്ന നിലപാടാണ് ബെയ്ജിംഗ് സ്വീകരിച്ചിരിക്കുന്നത്.
പുതിയ സെക്കന്‍ഡറി ഉപരോധങ്ങളുടെ പരിധിയും ഒഴിവാക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളും വ്യക്തമായിട്ടില്ല. അതിനാല്‍ ഇന്ത്യയുടെ ഇറാന്‍ വ്യാപാരത്തെ എത്രത്തോളം ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരം 2018-19ലെ ഏകദേശം 1,700 കോടി ഡോളറില്‍നിന്ന് 2025-26ല്‍ 163 കോടി ഡോളറായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ ഏകദേശം 130 കോടി ഡോളറും ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയാണ്. ധാന്യങ്ങള്‍, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. മാനുഷിക പരിഗണനയുള്ള ഇത്തരം കയറ്റുമതികളെ ഉപരോധങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇന്ത്യ മുമ്പ് സ്വീകരിച്ച നിലപാട്.
കറന്‍സി ദുര്‍ബലമാകുമ്പോള്‍ ഇറക്കുമതിക്കായി കൂടുതല്‍ റിയാല്‍ ചെലവാക്കേണ്ടിവരും. ഇത് ഭക്ഷണം, മരുന്ന്, വ്യാവസായിക അസംസ്‌കൃത വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില ഉയര്‍ത്തും. ജനങ്ങളുടെ വരുമാനവും സമ്പാദ്യവും വിദേശ കറന്‍സിയുമായി താരതമ്യം ചെയ്യുമ്പോള്‍ വേഗത്തില്‍ മൂല്യം നഷ്ടപ്പെടുകയും ചെയ്യും.
പുതിയ യു.എസ് നടപടികളെ 'സാമ്പത്തിക ഭീകരത' എന്നാണ് ഇറാന്‍ വിശേഷിപ്പിക്കുന്നത്. ഉപരോധങ്ങള്‍ സാധാരണ ജനങ്ങളെയാണ് പ്രധാനമായും ബാധിക്കുകയെന്നും രാജ്യങ്ങളുടെ പരമാധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നുമാണ് ഇറാന്റെ വാദം.
എന്നാല്‍ പരമാവധി സാമ്പത്തിക സമ്മര്‍ദത്തിലൂടെ ഇറാന്റെ ആണവ പദ്ധതിയിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തിലും വിട്ടുവീഴ്ച നേടാമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. പുതിയ ഉപരോധങ്ങളുടെ യഥാര്‍ഥ വ്യാപ്തി പുറത്തുവരുന്നതോടെ റിയാലിന്റെ മൂല്യത്തിലും എണ്ണവിലയിലും ആഗോള വ്യാപാരത്തിലും കൂടുതല്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തം.
Read DhanamOnline in English
Subscribe to Dhanam Magazine