കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടി, കടാശ്വാസവായ്പാ പരിധി ഉയര്‍ത്തി

കാർഷിക വായ്പകളിന്‍മേൽ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാര്‍ഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാനും തീരുമാനമായി.

കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമായിരിക്കും. കര്‍ഷക ആത്മഹത്യകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

പ്രധാന പ്രഖ്യാപനങ്ങൾ

  • 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും. ഇടുക്കിയിലും വയനാടുമുള്ള കര്‍ഷകര്‍ക്ക് 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ദീര്‍ഘിപ്പിക്കും. നിലവിൽ വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റു ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള വായ്പകള്‍‌ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്.
  • ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നല്‍കും. വായ്പ എടുക്കുന്ന തിയതി മുതലുള്ള ഒരു വര്‍ഷത്തേക്കായിരിക്കും നല്‍കുക.
  • കാര്‍ഷിക കടശ്വാസ കമ്മീഷന്റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ കൃഷി ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്തി.
  • പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി രൂപ ഉടനെ അനുവദിക്കും. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാകും നല്‍കുക.
  • വിളനാശം മൂലമുള്ള നഷ്ടത്തിന് 2015ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നല്‍കുന്ന ധനസഹായം ചില വിളകൾക്ക് നിലവിലുള്ളതിന്റെ ഇരട്ടിയാക്കി
  • കമുക് (കായ്ഫലമുള്ളത്) ഒരെണ്ണത്തിന് 150 രൂപയെന്നത് 300 രൂപയാക്കി. കാപ്പി, കൊക്കോ എന്നിവയ്ക്ക് 100-ൽ നിന്ന് 200 രൂപയാക്കും. ജാതി ഒരെണ്ണം 400 രൂപയിൽ നിന്ന് 800 രൂപയാക്കും. ഗ്രാമ്പൂ 200-ൽ നിന്ന് 400 രൂപ. ഏലം ഹെക്റിന് 18,000 എന്നത് 25,000 രൂപയായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it