

ഓണക്കാലത്തെ ചെലവുകള്‍ നേരിടാന്‍ കേരളം വീണ്ടും കടമെടുപ്പിലേക്ക്. 2,200 കോടി രൂപയാണ് കടപ്പത്രലേലം വഴി സര്‍ക്കാര്‍ പുതുതായി സമാഹരിക്കുന്നത്. ഇതിനായുള്ള കടപ്പത്രലേലം ചൊവ്വാഴ്ച നടക്കും. ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എന്നിവ ഉള്‍പ്പടെ ഏകദേശം 10,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ഓണക്കാല ചെലവ്.
പുതിയ കടമെടുപ്പ് യാഥാര്‍ത്ഥ്യമാകുന്നതോടെ, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറ്റതിനു ശേഷമുള്ള ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അനുവദിക്കാനിടയില്ലെന്നാണ് സൂചന.
കടമെടുപ്പിന് പുറമെ പണലഭ്യത വര്‍ധിപ്പിക്കാനായി ട്രഷറിയില്‍ സെപ്റ്റംബര്‍ 30 വരെ പ്രത്യേക നിക്ഷേപ സമാഹരണത്തിനും സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. രണ്ട് വര്‍ഷമോ അതില്‍ക്കൂടുതലോ കാലയളവിലേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
പൗരന്മാരുടെ പുതിയ നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനവും (നിലവില്‍ 7.5) മുതിര്‍ന്ന പൗരര്‍ക്ക് എട്ടുശതമാനവും പലിശ ലഭിക്കും. സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് 7.65 ശതമാനം (നിലവില്‍ 7.5) ലഭിക്കും. സെപ്റ്റംബര്‍ 30 നുശേഷമുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ നിരക്കിലായിരിക്കും പലിശ.
ഒരുവര്‍ഷം അധികമായി സ്വീകരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ കടമായി കണ്ട് അടുത്തവര്‍ഷത്തെ വായ്പാപരിധിയില്‍ തുല്യമായ തുക കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. അതിനാല്‍ ട്രഷറി നിക്ഷേപം ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടാത്ത സ്ഥിതിയുണ്ട്.
ഈ സാമ്പത്തിക വര്‍ഷം ആകെ 56,413.06 കോടി രൂപ കടമെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ 46.91 ശതമാനം തുകയും ആദ്യ നാലു മാസത്തിനുള്ളില്‍ എടുത്തു. കഴിഞ്ഞ വര്‍ഷം ആദ്യ നാലു മാസത്തെ കടമെടുപ്പ് 47.08 ശതമാനമായിരുന്നു. ഈ വര്‍ഷം ഇതുവരെ എടുത്ത ആകെ കടത്തില്‍ 11,503.47 കോടി രൂപ ഏപ്രില്‍ മാസത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്താണ് എടുത്തത്.
Read DhanamOnline in English
Subscribe to Dhanam Magazine