

പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ആശങ്കയില്‍ കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി ഇടിയുന്നതിനൊപ്പം ഉത്പാദനചെലവ് ഇരട്ടിയാകാനുള്ള സാധ്യതകളും കമ്പനികള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. യുദ്ധം നീണ്ടുനിന്നാല്‍ കമ്പനികളുടെ സാമ്പത്തികാരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും വ്യവസായ ലോകം നല്കുന്നു.
ഗള്‍ഫിലേക്ക് കയറ്റുമതിയില്ലാത്ത എഫ്എംസിജി കമ്പനികളും ആശങ്കയിലാണ്. പാക്കേജിംഗ് മെറ്റീരിയലുകളുടെ വില അനിയന്ത്രിതമായി വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്രൂഡ്ഓയില്‍ നിന്നാണ് പാക്കേജിംഗിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത്.
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം തടയുമെന്നും ലംഘിക്കുന്ന ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ക്രൂഡ്ഓയില്‍ വില ഉയരാന്‍ പശ്ചിമേഷ്യന്‍ യുദ്ധം കാരണമായിട്ടുണ്ട്. ക്രൂഡ് വില അനിയന്ത്രിതമായി വര്‍ധിച്ചാല്‍ എഫ്എംസിജി കമ്പനികളുടെ ഉത്പാദന ചെലവ് കുത്തനെ ഉയരും. ഇത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കും.
സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നാണ് പ്രമുഖ കാര്‍നിര്‍മാതാക്കളായ മാരുതി സുസൂക്കി വ്യക്തമാക്കുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് തങ്ങള്‍ക്ക് വലിയതോതില്‍ കയറ്റുമതിയില്ല. മൊത്തം കയറ്റുമതിയുടെ 12.5 ശതമാനം മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ളത്. അതുകൊണ്ട് തന്നെ വില്പനയെ ബാധിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് മാരുതി സുസൂക്കി ഇന്ത്യ സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ഭാരതി പറഞ്ഞത്.
ടാറ്റ മോട്ടോഴ്‌സ് ഗ്രൂപ്പും സമാനമായ വിലയിരുത്തലാണ് നടത്തുന്നത്. കമ്പനിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കാര്യമായ വിപണി സ്വാധീനമില്ല. എന്നിരുന്നാലും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ പണം വരുന്നതിന് തടസം നേരിട്ടാല്‍ ഇന്ത്യയില്‍ വില്പന കുറയുമെന്ന ആശങ്ക കമ്പനിക്കുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine