ഇ-റുപി ഇന്ന് മുതല്‍; ഇടപാട് 9 ബാങ്കുകളില്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കുന്ന സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) പരീക്ഷണാര്‍ത്ഥം ഇന്ന് മുതല്‍ . ആദ്യഘട്ടത്തില്‍ ഹോള്‍സെയില്‍ സിബിഡിസിയാണ് ആര്‍ബിഐ അവതരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന റീട്ടെയില്‍ സിബിഡിസിയുടെ പരീക്ഷണം ഒരുമാസത്തിനുള്ളില്‍ ആരംഭിക്കും.

ഗവണ്‍മെന്റ് സെക്യൂരിറ്റീസിന്റെ സെക്കന്ററി മാര്‍ക്കറ്റ് ഇടപാടുകള്‍ക്കാവും നിലവില്‍ സിബിഡിസി ഉപയോഗിക്കുക. പിന്നീട് ഹോള്‍സെയില്‍ ഇടപാടുകള്‍ക്കും മറ്റും പരീക്ഷണാര്‍ത്ഥം സിബിഡിസി അനുവദിക്കും. ഒമ്പത് ബാങ്കുകളെയാണ് ഇന്ന് തുടങ്ങുന്ന സിബിഡിസി പൈലറ്റിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയാണ് ഈ ബാങ്കുകള്‍.

ബാങ്കുകള്‍ തമ്മിലുള്ള ഇടാപാട് എളുപ്പത്തിലാക്കാന്‍ സിബിഡിസി സഹായിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. നിലവിലുള്ള ബാങ്ക് നോട്ടുകളുടെ ഡിജിറ്റല്‍ പതിപ്പ് തന്നെയാണ് സിബിഡിസി അഥവാ ഇ-റൂപീ. നിലവില്‍ ലഭ്യമായ കറന്‍സികള്‍ക്ക് പുറമെ മറ്റൊരു മാര്‍ഗം എന്ന നിലയിലാണ് കേന്ദ്രം ഇ-റുപിയെ കാണുന്നത്. അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ളവയാണ് ഹോള്‍സെയില്‍ സിബിഡിസി. റീട്ടെയില്‍ സിബിഡിസി കേന്ദ്രം പുറത്തിറക്കുക ടോക്കണ്‍ അടിസ്ഥാനമാക്കിയായിരിക്കും.

കറന്‍സികള്‍ക്ക് സമാനമായി പ്രത്യേക ഡിനോമിനേഷനിലുള്ള ടോക്കണുകളിലൂടെ ഉപയോഗിക്കുന്നവയാണ് ടോക്കണ്‍ അടിസ്ഥാനമാക്കിയുള്ള സിബിഡിസി. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, ചൈന, റഷ്യ ഉള്‍പ്പടെയുള്ളവര്‍ സിബിഡിസി അവതരിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് 11 രാജ്യങ്ങളിലാണ് നിലവില്‍ സിബിഡിസി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുള്ളത്. ബഹ്‌മാസ്, ജമൈക്ക,ഇക്കഡോര്‍, ഈസ്റ്റേണ്‍ കരീബിയന്‍ (8 രാജ്യങ്ങള്‍), സെനഗല്‍, നൈജീരിയ എന്നിവയാണ് ഈ രാജ്യങ്ങള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it