ജനുവരിയില്‍ ജി.എസ്.ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

തുടര്‍ച്ചയായ നാലാം മാസമാണ് ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലെത്തുന്നത്
ജനുവരിയില്‍ ജി.എസ്.ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന
Published on

രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. ജനുവരിയില്‍ ജി.എസ്.ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.20 ലക്ഷം കോടി രൂപയിലെത്തിയതായി ധനകാര്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് ഇത്തവണ എട്ട് ശതമാനമാണ് ജി.എസ്.ടി വരുമാനത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

'ജനുവരി 31 വൈകുന്നേരം 6.00 മണിവരെയുള്ള കണക്കനുസരിച്ച് ജനുവരി മാസത്തില്‍ സമാഹരിച്ച മൊത്തം ജി.എസ്.ടി വരുമാനം 1,19,847 കോടി രൂപയാണ്. സി.ജി.എസ്.ടി 21,923 കോടി രൂപയും എസ്.ജി.എസ്.ടി 29,014 കോടി രൂപയും ഐ.ജി.എസ്.ടി 60,288 കോടി രൂപയും ഉള്‍പ്പെടെയാണിത്' ധനകാര്യ വകുപ്പ് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കൂടുതല്‍ ജി.എസ്.ടി സെയില്‍സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനാല്‍ ഈ തുക ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 12 ല്‍ ഒന്‍പത് മാസവും ഒരു ലക്ഷം കോടിക്ക് മുകളില്‍ ജി.എസ്.ടി വരുമാനം നേടിയിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം കോവിഡ് പ്രതിസന്ധിയുണ്ടായിട്ട് പോലും ജി.എസ്.ടി വരുമാനം വര്‍ധിച്ചു.

ഏപ്രിലില്‍ 32,172 കോടി രൂപയും മെയില്‍ 62,151 കോടി രൂപയും ജൂണില്‍ 90,917 കോടി രൂപയും ജൂലൈയില്‍ 87,422 കോടി രൂപയും ഓഗസ്റ്റില്‍ 86,449 കോടി രൂപയുമാണ് ജി.എസ്.ടിയിലൂടെയുള്ള വരുമാനം. തുടര്‍ന്ന് സെപ്റ്റംബറില്‍ 95,480 കോടിയായും ഒക്ടോബറില്‍ 1,05,155 കോടി, നവംബറില്‍ 1,04,963 കോടി, ഡിസംബറില്‍ 1,15,174 കോടി രൂപയായും വരുമാനം വര്‍ധിച്ചു. തുടര്‍ച്ചയായ നാലാം മാസമാണ് ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടിക്ക് മുകളിലെത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com