ആശങ്കപ്പെടുത്തി പണപ്പെരുപ്പം മേലോട്ട്; 50-ാം മാസവും 'ലക്ഷ്മണരേഖയ്ക്ക്' മുകളില്‍

ദേശീയതലത്തില്‍ പച്ചക്കറിക്കടക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന് വ്യക്തമാക്കി നവംബറില്‍ ഉപഭോക്തൃവില (റീറ്റെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation/CPI Inflation) 5.55 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഒക്ടോബറില്‍ ഇത് 5-മാസത്തെ താഴ്ചയായ 4.87 ശതമാനമായിരുന്നു.

സാധാരണക്കാരെയും സാമ്പത്തിക ലോകത്തെയും കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് നവംബറിലെ പണപ്പെരുപ്പ വര്‍ധന. പണപ്പെരുപ്പം തുടര്‍ച്ചയായി കുറഞ്ഞുവരുന്നതിനിടെയാണ് താളംതെറ്റിച്ച് നവംബറിലെ കയറ്റം.
എന്താണ് തിരിച്ചടി?
സവാള അടക്കമുള്ള പച്ചക്കറികളുടെ വിലക്കയറ്റമാണ് നവംബറില്‍ പണപ്പെരുപ്പം കൂടാനിടയാക്കിയത്. ഒക്ടോബറിലെ 6.61 ശതമാനത്തിൽ നിന്ന് ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) നവംബറില്‍ 8.70 ശതമാനത്തിലേക്ക് കുത്തനെ കൂടി. ഇതാണ് ഏവരെയും പ്രത്യേകിച്ച് റിസര്‍വ് ബാങ്കിനെ കൂടുതല്‍ അലോസരപ്പെടുത്തുക. 2022 നവംബറിൽ 4.67 ശതമാനം മാത്രമായിരുന്നു ഭക്ഷ്യവിലപ്പെരുപ്പം.
ബാങ്ക് വായ്പകളെ സ്വാധീനിക്കുന്ന അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രധാനമായും പരിഗണിക്കുന്നത് റീറ്റെയ്ല്‍ പണപ്പെരുപ്പമാണ്. റീറ്റെയ്ല്‍ പണപ്പെരുപ്പം വരുംമാസങ്ങളിൽ പരിധിവിട്ട് കൂടിയാല്‍ നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് അഥവാ അടിസ്ഥാന പലിശനിരക്ക് കൂട്ടും. ഇത്, ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടാനും ഇടയാക്കും.
കഴിഞ്ഞ ധനനയ നിര്‍ണയ യോഗങ്ങളില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലശനിരക്കില്‍ മാറ്റം വരുത്താതിരുന്നത് പണപ്പെരുപ്പം കുറഞ്ഞ് നിന്നതിനാലാണ്. നവംബറില്‍ പണപ്പെരുപ്പം കൂടിയത് റിസര്‍വ് ബാങ്കിനെ നിലവിലെ പണനയം സംബന്ധിച്ച് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം.
കുതിക്കുന്ന വിലക്കയറ്റം
റീറ്റെയ്ല്‍ പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളില്‍ തുടരുന്നതാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം മാസമാണ് റീറ്റെയ്ല്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ഈ ആശ്വാസപരിധിക്കുള്ളില്‍ തുടരുന്നത്.
അതേസമയം, പണപ്പെരുപ്പം 4 ശതമാനത്തിനടുത്തായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്കിന് ധനമന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശം. ഇത് പരിഗണിച്ചാല്‍ തുടര്‍ച്ചയായ 50-ാം മാസമാണ് പണപ്പെരുപ്പം പരിധിക്ക് മുകളില്‍ തുടരുന്നത്.
പണപ്പെരുപ്പം നടപ്പുവര്‍ഷം (2023-24) ശരാശരി 5.4 ശതമാനവും ഒക്ടോബര്‍-ഡിസംബറില്‍ 5.6 ശതമാനവും ആയിരിക്കുമെന്നാണ് കഴിഞ്ഞ ധനനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് വിലയിരുത്തിയിട്ടുള്ളത്. അതായത്, പണപ്പെരുപ്പം ഡിസംബറിലും ഉയര്‍ന്ന് നില്‍ക്കാനാണ് സാധ്യതയേറെ എന്ന് റിസര്‍വ് ബാങ്ക് കരുതുന്നു.
പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം
ദേശീയതലത്തിലെ ട്രെന്‍ഡിനനുസരിച്ച് കേരളത്തിലും കഴിഞ്ഞമാസം പണപ്പെരുപ്പം കൂടി. എങ്കിലും രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കുറവുള്ള 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.
ഒക്ടോബറിലെ 4.26 ശതമാനത്തില്‍ നിന്ന് നവംബറില്‍ കേരളത്തിലെ പണപ്പെരുപ്പം 4.80 ശതമാനമായി കൂടി. ഗ്രാമങ്ങളിലെ പണപ്പെരുപ്പം 4.02 ശതമാനത്തില്‍ നിന്ന് 4.57 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.62ല്‍ നിന്ന് 5.22 ശതമാനത്തിലേക്കും ഉയര്‍ന്നു.
ഡല്‍ഹി (3.10%), ഛത്തീസ്ഗഢ് (3.56%), ജമ്മു കശ്മീര്‍ (3.80%), ബംഗാള്‍ (4.65%) എന്നിവ മാത്രമാണ് കേരളത്തേക്കാള്‍ പണപ്പെരുപ്പം കുറവുള്ള സംസ്ഥാനങ്ങള്‍. ഒഡീഷയിലാണ് പണപ്പെരുപ്പം ഏറ്റവും രൂക്ഷം; 7.65 ശതമാനം. തെലങ്കാന (6.46%), രാജസ്ഥാന്‍ (6.99%), പഞ്ചാബ് (6.54%), കര്‍ണാടക (6.52%), ഹരിയാന (6.78%), ഗുജറാത്ത് (6.30%), ബിഹാര്‍ (6.11%) എന്നിവിടങ്ങളിലും പണപ്പെരുപ്പം സഹനപരിധിയായ 6 ശതമാനത്തിലും മേലെയാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it