

ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിനും പെൻഷൻ പദ്ധതികൾക്കും പണം കണ്ടെത്തുക എന്നതാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ റോബർട്ട് സി. മെർട്ടൻ. ദീർഘകാലാടിസ്ഥാനത്തിൽ ഫണ്ടിംഗ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണിത്.
ഈയവസരത്തിൽ ഇന്ത്യയ്ക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു ഇൻസ്ട്രുമെന്റ് 'സെൽഫീസ്' ബോണ്ടുകളാണെന്ന് മുംബൈയിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സംഘടിപ്പിച്ച ആർ.എച്ച് പാട്ടീൽ മെമ്മോറിയൽ ലക്ച്ചറിൽ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. എംഐറ്റിയിലെ സാമ്പത്തിക വിഭാഗം പ്രൊഫസർ കൂടിയാണ് അദ്ദേഹം.
സെൽഫീസ് (SeLFIES) അഥവാ സ്റ്റാൻഡേർഡ് ഓഫ് ലിവിങ് ഇൻഡെക്സ്ഡ്, ഫോർവേഡ് സ്‌റ്റാർട്ടിങ്, ഇൻകം-ഒൺലി സെക്യൂരിറ്റീസ് ഒരു പുതിയ തരം ലോങ്ങ്-ടേം ബോണ്ടാണ്. മെർട്ടൻ തന്റെ ടീമംഗങ്ങളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത ഒരു ഉൽപ്പന്നമാണിത്. രണ്ട് തരത്തിൽ ഇത് ഉപയോഗിക്കാം. ഒന്ന് പെൻഷൻ പരിരക്ഷക്ക്; രണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്.
സർക്കാരായിരിക്കും ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. ഇവ ദീർഘകാലത്തേക്കുള്ളവയായിരിക്കും. സാധാരണ ഗവണ്മെന്റ് ബോണ്ടുകൾ നാണയപ്പെരുപ്പത്തോട് മാത്രം ബന്ധിപ്പിച്ചവയാണെങ്കിൽ സെൽഫീസ് ജീവിത നിലവാരവുമായിക്കൂടി (standard of living) ബന്ധിപ്പിച്ചവയാണ്.
അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥിരമായ പണ ലഭ്യത ഉറപ്പാക്കാൻ സെൽഫീസിന് കഴിയുമെന്നാണ് മെർട്ടൻ ചൂണ്ടിക്കാട്ടുന്നത്. തുടക്കത്തിൽ മൂലധന ചെലവിന് വലിയ ക്യാഷ് ഫ്ലോ നൽകും. പിന്നീട് പ്രൊജക്റ്റ് തുടങ്ങിക്കഴിയുമ്പോൾ ക്രമേണ ഇൻഫ്‌ളേഷൻ-ഇൻഡെക്സ്ഡ് റവന്യൂ ഉറപ്പാക്കും.
നിക്ഷേപകർക്ക് ജോലിയിൽ നിന്നും വിരമിക്കുന്ന സമയം മുതൽ റിട്ടേൺസ് ലഭ്യമാക്കുന്നവയാണ് സെൽഫീസ്. ചെലവ് കുറഞ്ഞതും, സുരക്ഷിതവും, ഫിനാഷ്യൽ ഇൻസ്റ്റ്‌മെന്റുകളെക്കുറിച്ച് സാക്ഷരരല്ലാത്തവർക്കും പ്രയോജനപ്പെടുന്നതുമാണ് ഇത്. ഇൻഷുറൻസ് കമ്പനികൾക്കും ഇതുപയോഗിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine