വസ്ത്രങ്ങളെ പിന്തള്ളി ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ന്നു

മൊബൈല്‍ ഫോണുകളുടെ കയറ്റുമതിയിലുണ്ടായ വന്‍ വര്‍ധനവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയെ പിന്തള്ളികൊണ്ടാണ് ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി മുന്നിലെത്തിയത്.

കയറ്റുമതി കണക്കുകള്‍ ഇങ്ങനെ

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി 50 ശതമാനത്തിലേറെ ഉയര്‍ന്ന് 2,360 കോടി ഡോളറായി. ഇതില്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി 1,100 കോടി ഡോളറിലധികം വരും. കയറ്റുമതിയില്‍ ആറാം സ്ഥാനത്താണ് ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി ഒരു ശതമാനം ഉയര്‍ന്ന് 1,630 കോടി ഡോളറോടെ ഏഴാം സ്ഥാനത്തും.

എന്‍ജിനീയറിംഗ് ചരക്കുകളുടെ കയറ്റുമതിയാണ് 10,700 കോടി ഡോളറോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കയറ്റുമതി പട്ടികയിലെ ആദ്യ 10 ഉല്‍പ്പന്നങ്ങളും മാറ്റമില്ലാതെ തുടര്‍ന്നു. അതേസമയം പരുത്തി, നൂല്‍, തുണിത്തരങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവയെ മറികടന്ന് അരിയുടെ കയറ്റുമതി ഉയര്‍ന്നു.

ഇറക്കുമതി കണക്കുകള്‍ നോക്കിയാല്‍

കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി ഏകദേശം 5 ശതമാനം ഉയര്‍ന്ന് 7,730 കോടി ഡോളറിലെത്തി. ഇത് രാജ്യത്തെ ഇറക്കുമതി ഉത്പ്പന്നങ്ങളുടെ പട്ടികയിലെ രണ്ടാമത്തെ വലിയ ഇനമായി മാറി. ഒന്നാം സ്ഥാനത്ത് പെട്രോളിയം ഉത്പ്പന്നങ്ങളാണ്. 2,100 കോടി ഡോളറാണ് ഇതിന്റെ കയറ്റുമതി. ഉക്രെയ്‌നിലെ യുദ്ധം, വൈദ്യുതിയുടെ ആവശ്യകതയിലും വിലയിലുമുണ്ടായ വര്‍ധനവ് എന്നിവ മൂലം സ്വര്‍ണത്തെ പിന്തള്ളി കല്‍ക്കരി മൂന്നാമത്തെ വലിയ ഇറക്കുമതി ഉല്‍പ്പന്നമായി ഉയര്‍ന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it