
രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ മഴകനക്കുന്നതും ചില സ്ഥലങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തും തക്കാളി വില വീണ്ടും ഉയര്‍ത്തും. നിലവില്‍ 100 രൂപയ്ക്കു മുകളില്‍ തുടരുന്ന തക്കാളി വില വരും ആഴ്ചകളില്‍ കിലോയ്ക്ക് 300 രൂപ കടക്കുമെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം പച്ചക്കറികളുടെ ഉത്പാദനത്തെയും വിതരണത്തെയും മോശമായി ബാധിക്കുന്നുണ്ട്.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും പൊതുവേ തക്കാളി ഉത്പാദനം കുറവാണ്. അതാണ് നിലവില്‍ വില ഉയര്‍ത്തുന്ന ഒരുകാരണം. രാജ്യത്തെ തക്കാളി ഉത്പാദനത്തിന്റെ 56-58 ശതമനവും ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്.
ജൂൺ ആദ്യം 40 രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് റോക്കറ്റ് വേഗത്തിൽ കുതിച്ചുയര്‍ന്നത് . കേരളത്തിൽ പല സ്ഥലത്തും പല വിലയാണ് തക്കാളിക്ക് ഈടാക്കുന്നത്. തിരുവനന്തപുരത്ത് ഒരുകിലോയ്ക്ക് 125 രൂപ, എറണാകുളം 120 രൂപ, കോഴിക്കോട് 105 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ തക്കാളിവില.
വില പിടിച്ചു നിര്‍ത്താന്‍
പച്ചക്കറികള്‍ സംഭരിച്ച് വിലക്കയറ്റം കൂടുതലുള്ള സ്ഥലങ്ങളിലെത്തിക്കാന്‍ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫി ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്) എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ മുഖ്യ വിളവെടുപ്പ് കേന്ദ്രങ്ങളിലെ മണ്ടികളില്‍ നിന്ന് പച്ചക്കറികള്‍ സംഭരിച്ചു തുടങ്ങിയതോടെ വിലയില്‍ നേരിയ കുറവ് പല സ്ഥലങ്ങളിലും വന്നു.
Read DhanamOnline in English
Subscribe to Dhanam Magazine