കേന്ദ്ര ബജറ്റ്: 'ധീരം, വളര്‍ച്ചാധിഷ്ഠിതം, ഗുണകരം'

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ധീരവും വളര്‍ച്ചാധിഷ്ഠിതവുമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ഭയപ്പെട്ടിരുന്ന കോവിഡ് ടാക്‌സും ആദായ നികുതി സര്‍ച്ചാര്‍ജ്ജും ഒഴിവായത് വലിയ ആശ്വാസം തന്നെ. രണ്ടു ദേശസാല്‍കൃത ബാങ്കുകളുടേയും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടേയും സ്വകാര്യവല്‍ക്കരണവും ഭൂമി പോലുള്ള ആസ്തികള്‍ പണമാക്കി മാറ്റാനുള്ള നിര്‍ദ്ദേശവും വ്യക്തമായ അനുകൂല നിലപാടുകളാണ്. ഇന്‍ഷുറന്‍സ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തുന്നത് സ്വാഗതാര്‍ഹമാണ്. ബജറ്റിനോടുള്ള വിപണിയുടെ പ്രതികരണം വളര്‍ച്ചയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണു കാണിക്കുന്നത്. ചുരുക്കത്തില്‍, ഈ പ്രതിസന്ധിയുടെ കാലത്തും ധീരവും വ്യക്തമായ കാഴ്ചപ്പാടോടുകൂടിയതുമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്നു പറയാന്‍ കഴിയും. പേടിപ്പെടുത്തുന്ന ഈ മഹാമാരിയുടെ കാലത്ത് ഒരു സ്വപ്‌ന ബജറ്റ് അവതരിപ്പിച്ച ധനമന്ത്ര നിര്‍മ്മലാ സീതാരാമനെ അഭിനന്ദിക്കാതെ വയ്യ. . സെന്‍സെക്‌സിനുണ്ടായിട്ടുള്ള 2000 പോയിന്റ് വര്‍ധനവ് വിപണിയുടെ കാഴ്ചപ്പാടില്‍ ബജറ്റിന്റെ സ്വീകാര്യതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഗുണകരമാകുന്നതാണ് ബജറ്റെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തിക കാര്യ വിദഗ്ധ ദീപ്തി മാത്യു അഭിപ്രായപ്പെട്ടു. സാമ്പത്തിക വീണ്ടെടുപ്പിനായി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിടുമെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രധാന്യം ബജറ്റില്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി പണം സംഭരിക്കുന്നതിന് സാമ്പത്തിക സ്ഥാപനങ്ങളുടെ വികസനവും ആസ്തികളുടെ പണവല്‍ക്കരണവും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം മറ്റൊരു ധീരമായ ചുവടാണ്. ധന കമ്മി കണക്കുകള്‍ കൂടുതലായിരുന്നിട്ടും നികുതി വര്‍ധിപ്പിക്കാതിരുന്നത് പ്രശംസാര്‍ഹമാണെന്ന് ദീപ്തി മാത്യു പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it