

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യങ്ങള്‍ക്കിടയില്‍ 'ഇന്‍സൈഡര്‍ ട്രേഡിംഗും' (Insider Trading) പ്രെഡിക്ഷന്‍ മാര്‍ക്കറ്റുകളിലെ ബെറ്റിംഗും തടയാന്‍ കര്‍ശന നീക്കവുമായി വൈറ്റ് ഹൗസ്. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വൈറ്റ് ഹൗസ് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഇറാന്‍ പവര്‍ പ്ലാന്റുകള്‍ നശിപ്പിക്കുമെന്ന ഭീഷണിയില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുന്നുവെന്ന് മാര്‍ച്ച് 23-ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് വരുന്നതിന് കൃത്യം 15 മിനിറ്റ് മുമ്പ് വിപണിയില്‍ കോടിക്കണക്കിന് രൂപയുടെ ഓയില്‍ സ്റ്റോക്ക് വ്യാപാരം നടന്നതാണ് ഇപ്പോള്‍ സംശയങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ട്രംപിന്റെ പോസ്റ്റിന് തൊട്ടുമുമ്പ് 6,200 ബ്രെന്റ്, ഡബ്ല്യു.ടി.ഐ (WTI) ഫ്യൂച്ചേഴ്‌സ് കരാറുകള്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഏതാണ്ട് 580 ദശലക്ഷം ഡോളറിന്റെ (ഏകദേശം 4,800 കോടി രൂപ) വ്യാപാരമാണ് മിനിറ്റുകള്‍ക്കുള്ളില്‍ നടന്നത്. സാധാരണ നിലയില്‍ 700 ലോട്ടുകള്‍ മാത്രം നടന്നിരുന്ന സ്ഥാനത്താണ് ഈ വന്‍ കുതിപ്പ്.
ട്രംപിന്റെ പോസ്റ്റ് വന്നതോടെ അസംസ്‌കൃത എണ്ണവില 15% ഇടിയുകയും ഓഹരി വിപണി കുതിച്ചുയരുകയും ചെയ്തു.
നയതന്ത്ര തീരുമാനങ്ങളും രഹസ്യങ്ങളും അറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍, ആ വിവരങ്ങള്‍ ഉപയോഗിച്ച് ബെറ്റിംഗ് നടത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് വൈറ്റ് ഹൗസ് മെമ്മോയില്‍ വ്യക്തമാക്കുന്നു. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
ഗവണ്‍മെന്റിനുള്ളിലെ രഹസ്യവിവരങ്ങള്‍ ഉപയോഗിച്ച് വിപണിയില്‍ കൃത്രിമ ചലനങ്ങള്‍ ഉണ്ടാക്കുന്നത് തടയുകയാണ് ലക്ഷ്യം. ചട്ടങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളും നിയമനടപടികളും നേരിടേണ്ടി വരും.
'ഓഹരി വിപണി എല്ലാവര്‍ക്കും ലാഭകരമാകണമെന്നാണ് ആഗ്രഹം, എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിവരങ്ങള്‍ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കില്ല,' എന്ന് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിള്‍ വ്യക്തമാക്കി.
White House warns against insider trading and betting on geopolitical events after suspicious trades ahead of Trump’s Iran-related post.
Read DhanamOnline in English
Subscribe to Dhanam Magazine