രാജീവ് ചന്ദ്രശേഖറിന്റെ കേന്ദ്രമന്ത്രി പദം ഐറ്റി മേഖലയ്ക്ക് ഗുണകരമാകുമോ?

വി. മുരളീധരന് ശേഷം കേന്ദ്രമന്ത്രി സഭയിലെത്തുന്ന രണ്ടാമത്തെ മലയാളിയായ രാജീവ് ചന്ദ്രശേഖറിന് ഇത് പുതിയ ദൗത്യം. പാലക്കാടാണ് തറവാടെങ്കിലും രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത് അഹമ്മദാബാദിലാണ്. ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. വ്യവസായി എന്ന നിലയിലും ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

യുഎസിലെ സിലിക്കണ്‍വാലിയില്‍ വരെ അനുഭവ പരിചയമുള്ള രാജീവ് ചന്ദ്രശേഖറിന് ഇലക്ട്രോണിക്‌സ്, ഐടി വകുപ്പില്‍ സഹമന്ത്രി പദമാണ് ലഭിച്ചിരിക്കുന്നത്. ഇന്റല്‍ കമ്പനിയില്‍ സീനിയര്‍ ഡിസൈന്‍ ആര്‍ക്കിടെക്റ്റായും മറ്റും പ്രൊഫഷണല്‍ രംഗത്ത് തിളങ്ങിയ രാജീവ് ചന്ദ്രശേഖര്‍ 1994ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് ബിപിഎല്‍ മൊബീലിന് തുടക്കമിട്ടത്. നിക്ഷേപ സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ സ്ഥാപിച്ചത് പിന്നീടാണ്. ഈ സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡില്‍ മുതല്‍ മുടക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് മുന്‍ ചെയര്‍മാന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. ഫിക്കിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. മാനേജ്‌മെന്റ്, ടെക്‌നോളജി എന്നീ രംഗങ്ങളില്‍ ലോകത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയിട്ടുള്ള രാജീവ് ചന്ദ്രശേഖറിന് കേരളത്തിന്റെയും ഇന്ത്യയുടെയും ഐടി, നൈപുണ്യ വികസന മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ സാധിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

ഐടി മേഖലയെയും നൈപുണ്യവികസന കോഴ്‌സുകളെയും സമന്വയിപ്പിച്ചു കേരളത്തിലെ യുവാക്കള്‍ക്ക് കൃത്യമായ പരിശീലനപരിപാടികള്‍ നല്‍കി ജോലിസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാമെന്നിരിക്കെ ഈ രംഗത്ത് രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലുകള്‍ കേരളത്ത് ഗുണകരമായേക്കുമെന്ന് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി യൂത്ത് ഫോറം കണ്‍വീനര്‍ രാജേഷ് നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it