കുതിപ്പ് തുടര്‍ന്ന് വിപണി, നിഫ്റ്റി 11,000 കടന്നു

ഇന്ത്യന്‍ ഓഹരി വിപണി അതിന്റെ മുന്നേറ്റം തുടരുകയാണ്. ഐറ്റി, ഫൈനാന്‍ഷ്യല്‍ കമ്പനികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ എത്തിയപ്പോള്‍ സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് ഉയര്‍ന്നത് ഒരു ശതമാനത്തിലേറെ. 399 പോയ്ന്റ് ഉയര്‍ന്ന് (1.08 ശതമാനം) സെന്‍സെക്‌സ് 37,418ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 11,000 എന്ന തലം ഇന്ന് കടന്നു. 120.50 പോയ്ന്റുകള്‍ (1.11 ശതമാനം) ഉയര്‍ന്ന് നിഫ്റ്റി 11,022 ലെത്തി.

സുപ്രീംകോടതിയുടെ കേസ് പരിഗണിക്കുന്ന ദിനമായിരുന്നതിനാല്‍ ടെലികോം ഓഹരികളായിരുന്നു ഇന്ന് ശ്രദ്ധ നേടിയ മറ്റൊരു വിഭാഗം. വോഡഫോണ്‍ ഐഡിയയുടെ കോടതിയിലെ ചില വെളിപ്പെടുത്തലുകള്‍ മൂലം കമ്പനിയുടെ ഓഹരികളില്‍ കനത്ത ചാഞ്ചാട്ടം ദൃശ്യമായി. ഭാരതി എയര്‍ടെല്‍ ഓഹരി വില രണ്ടുശതമാനം ഉയര്‍ന്നു. മികച്ച സാമ്പത്തിക ഫലത്തിന്റെ പിന്‍ബലത്തില്‍ എച്ച് ഡി എഫ് സി ബാങ്കിന്റെ ഓഹരി വില മൂന്നുശതമാനത്തോളം ഉയര്‍ന്നു.

ഒരു ഓഹരിക്ക് ഒന്ന് എന്ന അടിസ്ഥാനത്തില്‍ അവകാശ ഓഹരി നല്‍കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബോര്‍ഡ് തീരുമാനിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില 10 ശതമാനത്തോളം വര്‍ധിച്ചു.

ഫാര്‍മ സെക്ടര്‍ ഒഴികെ, നിഫ്റ്റിയിലെ എല്ലാ സെക്ടര്‍ സൂചികകളിലും ഇന്ന് മുന്നേറ്റം പ്രകടമായിരുന്നു. നിഫ്റ്റി ഫാര്‍മ 1.6 ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികളും തിങ്കളാഴ്ച ഉയര്‍ന്നു. ചൈന വിപണിയും രണ്ടുശതമാനത്തോളം ഉയര്‍ന്നു. സൗത്ത് കൊറിയ, ജപ്പാന്‍ വിപണികള്‍ താഴ്ച രേഖപ്പെടുത്തി. ലോകമെമ്പാടും കോവിഡ് വ്യാപനം തുടരുന്നതിനാല്‍ എണ്ണ വില ഇന്നും ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസനോളം കേരള കമ്പനികള്‍ ഇന്ന് കഴിഞ്ഞ വാരാവസാനത്തേക്കാള്‍ നിലമെച്ചപ്പെടുത്തി. ബാങ്കിംഗ് ഓഹരികള്‍, കഴിഞ്ഞ ദിവസത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ ക്ലോസ് ചെയ്തു. ജിയോജിത് വിലയില്‍ ഒരു ശതമാനത്തിലേറെ ഇടിവുണ്ടായി.

പ്രമുഖ എന്‍ബിഎഫ്‌സികളില്‍ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും നില മെച്ചപ്പെടുത്തിയപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വിലയില്‍ നേരിയ ഇടിവുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it