ധനകാര്യ കമ്പനികള്‍ തുണച്ചു, സെന്‍സെക്‌സും നിഫ്റ്റിയും നേട്ടമുണ്ടാക്കി

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തോടെ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 622.44 പോയ്ന്റ് ഉയര്‍ന്ന് 30818.61 പോയന്റിലെത്തി. 2.1 ശതമാനം വര്‍ധനയാണ് ഉണ്ടായത്. നിഫ്റ്റിയില്‍ 2.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 187.45 പോയ്ന്റ് വര്‍ധിച്ച് 9066.55 പോയ്ന്റിലെത്തി. ധനകാര്യ മേഖലയിലെ കമ്പനികള്‍ നേട്ടമുണ്ടാക്കിയെന്നതാണ് ഇന്നത്തെ വിശേഷം. കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയവയെല്ലാം നേട്ടം കൊയ്തു. അതേസമയം ഭാരതി ഇന്‍ഫ്രാ ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, വേദാന്ത, ബഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഫാര്‍മ, ഓട്ടോ മേഖലകളും നേട്ടമുണ്ടാക്കി. ഏകദേശം 1277 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1004 കമ്പനികള്‍ നഷ്ടം വരുത്തി. 169 കമ്പനികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

വീണ്ടുമൊരു ഉത്തേജന പാക്കേജ് ഉണ്ടാകുമെന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സൂചനകളും വിപണിയില്‍ പോസീറ്റീവായി പ്രതിഫലിച്ചു.

നിഫ്റ്റി ബാങ്ക് സൂചികയും ഇന്ന് നേട്ടത്തിലെത്തി. 353.95 പോയ്ന്റ് വര്‍ധിച്ച് 17840.2 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.02 ശതമാനം വര്‍ധന. ബിഎസ്ഇ മിഡ്കാപ് സൂചികയും 1.409 ശതമാനം നേട്ടമുണ്ടാക്കി. 166.09 പോയ്ന്റ് ഉയര്‍ന്ന് 11278.22 പോയ്ന്റില്‍ അവസാനിച്ചു. സ്വര്‍ണ-വെള്ളി സൂചികകളും നേട്ടമുണ്ടാക്കി. 47203 പോയ്ന്റില്‍ എത്തിയ സ്വര്‍ണം 0.33 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 153 പോയന്റാണ് ഇന്ന് ഉയര്‍ന്നത്. വെള്ളിയാകട്ടെ 159 പോയ്ന്റ് ഉയര്‍ന്ന് 48,980 പോയ്ന്റില്‍ എത്തി.

കേരള കമ്പനികളില്‍ ധനലക്ഷ്മി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കുമൊഴികെയുള്ള മിക്ക ധനകാര്യ കമ്പനികളും ഇന്നലത്തെ അപേക്ഷിച്ച് നേട്ടമുണ്ടാക്കി. കേരള കമ്പനികളില്‍ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സാണ് 5.82 ശതമാനം വര്‍ധനയോടെ നേട്ടത്തില്‍ മുന്നില്‍ നിന്നത്. 3.85 രൂപ വര്‍ധിച്ച് ഓഹരി വില 70 രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് 32.45 രൂപ വര്‍ധിച്ച് 813.40 രൂപയിലെത്തി. 4.16 ശതമാനത്തിന്റെ വര്‍ധന. മണപ്പുറം ഫിനാന്‍സ് 3.60 ശതമാനം വര്‍ധന നേടി. 4.20 രൂപ ഉയര്‍ന്ന് 121 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക് 90 പൈസ വര്‍ധിച്ച് 39.10 രൂപയിലും സിഎസ്ബി ബാങ്ക് 2.55 രൂപ വര്‍ധിച്ച് 115.95 രൂപയിലുമെത്തി. യഥാക്രമം 2.36, 2.25 ശതമാനത്തിന്റെ വര്‍ധന.

നിറ്റ ജലാറ്റിന്‍ (2.18 ശതമാനം), എഫ്എസിടി (2.16 ശതമാനം), എവിറ്റി (1.91 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.53 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.04 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.51 ശതമാനം), കിറ്റെക്‌സ് (0.15 ശതമാനം), കെഎസ്ഇ (0.01 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

നഷ്ടം വരുത്തിയ കമ്പനികളില്‍ ഈസ്റ്റേണ്‍ ട്രെഡ്‌സ് ആണ് മുന്നില്‍. 4.52 ശതമാനം ഇടിവ് രേഖപ്പെടുത്തി. 90 പൈസ കുറഞ്ഞ് 19 രൂപയിലെത്തി. കേരള ആയുര്‍വേദയുടെ വില 1.65 രൂപ കുറഞ്ഞ് 43.65 രൂപയിലും ധനലക്ഷ്മി ബാങ്കിന്റെ വില 33 പൈസ കുറഞ്ഞ് 9.41 രൂപയിലും എത്തി. ഇന്‍ഡി ട്രേഡ് 2.10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് 40 പൈസ കുറഞ്ഞ് 18.65 രൂപയിലെത്തി. കൊച്ചിന്‍ മിനറല്‍സിന്റെ വിലയില്‍ നേരിയ കുറവുണ്ടായി. 0.62 ശതമാനം. 65 പൈസ കുറഞ്ഞ് 104 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെയും നഷ്ടം നാമമാത്രമായിരുന്നു. 0.39 ശതമാനം മാത്രം. 90 പൈസ കുറഞ്ഞ് 230 രൂപയായി.

അപ്പോളോ ടയേഴ്‌സ് (1.53 ശതമാനം), ആസ്റ്റര്‍ ഡി എം (1.44 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.26 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.20 ശതമാനം), ഹാരിസണ്‍സ് മലയാളം (0.79 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.79 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.52 ശതമാനം) എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it