റിസര്‍വ് ബാങ്ക് ലോണ്‍ മോറട്ടോറിയം ദീര്‍ഘിപ്പിച്ചു; സെന്‍സെക്‌സ് 260 പോയ്ന്റ് ഇടിഞ്ഞു

രാജ്യത്ത് പലിശ നിരക്കുകള്‍ വീണ്ടും താഴുന്നതിന് വഴിയൊരുക്കി റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ നാല് ശതമാനമാക്കി കുറച്ച ദിവസമാണിന്ന്. രാജ്യത്തെ സംരംഭകരുടെയും സാധാരണക്കാരുടെയും അഭ്യര്‍ത്ഥ മാനിച്ച് വായ്പ മോറട്ടോറിയം മൂന്നുമാസം കൂടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ദീര്‍ഘിപ്പിച്ചു. അതിനിടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയെ സംബന്ധിച്ചുള്ള ചിത്രവും ശക്തികാന്ത ദാസ് നല്‍കി. ഇത് ഓഹരി വിപണിയില്‍ ചലനങ്ങളുണ്ടാക്കിയ ദിവസമാണിന്ന്.

മോറട്ടോറിയം ദീര്‍ഘിപ്പിച്ച പ്രഖ്യാപനം ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ പ്രതിഫലനമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് 2.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക ഇന്ന് മൂന്നുശതമാനമാണ് ഇടിഞ്ഞത്.

സെന്‍സെക്‌സ് 260 പോയ്ന്റ് ഇടിഞ്ഞ് ഇന്ന് 30672ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 67 പോയ്ന്റ് ഇടിഞ്ഞ് 9039 എത്തി. ഈ വാരത്തില്‍ സെന്‍സെക്‌സ് 1.36 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റിയില്‍ ഒരു ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

തിങ്കളാഴ്ച ഈദുല്‍ഫിത്തര്‍ ആയതിനാല്‍ വിപണി അവധിയാണ്.

ഇന്ന് ഇടിവുണ്ടായ ഓഹരികളില്‍ എസ്ബിഐ കാര്‍ഡ്‌സും റിലയന്‍സും ഉള്‍പ്പെടുന്നു.

ഇന്ന് സ്വര്‍ണം 1.36 ശതമാനം ഉയര്‍ന്ന് 47021 എത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 75.95 ആണ്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ചു കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 19 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മൂന്നെണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറാണ് മുന്നില്‍. കമ്പനിയുടെ ഓഹരി വില 6.80 രൂപ വര്‍ധിച്ച് 90.60 രൂപയിലെത്തി. 8.11 ശതമാനം വര്‍ധന. ഇന്‍ഡിട്രേഡിന്റെ ഓഹരി വില 75 പൈസ വര്‍ധിച്ച് 19.25 രൂപയും സിഎസ്ബി ബാങ്കിന്റേത് 1.05 രൂപ വര്‍ധിച്ച് 116.85 രൂപയുമായി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസും നേരിയ നേട്ടമുണ്ടാക്കി. നാലു പൈസ വര്‍ധിച്ച് 86 പൈസയിലെത്തി. 4.88 ശതമാനം വര്‍ധനയാണിത്. നിറ്റ ജലാറ്റിന്റെ ഓഹരി വിലയില്‍ 20 പൈസയുടെ വര്‍ധനമാണ് ഉണ്ടായത്. 113.95 രൂപയാണ് ഇന്നത്തെ ഓഹരി വില. 0.18 ശതമാനത്തിന്റെ വര്‍ധന.
കെഎസ്ഇ (1250 രൂപ), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (280 രൂപ), പാറ്റ്‌സ്പിന്‍ ഇ്ന്ത്യ (3.90 രൂപ) എന്നിവയുടെ ഓഹരി വിലയില്‍ ഇന്ന് മാറ്റമൊന്നുമുണ്ടായില്ല.

നഷ്ടമുണ്ടാക്കിയ കമ്പനികളില്‍ 5.08 ശതമാനം ഇടിവോടെ ഫെഡറല്‍ ബാങ്കാണ് മുന്നില്‍. രണ്ടു രൂപ കുറഞ്ഞ് 37.35 രൂപയിലെത്തി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സിന്റെ വിലയില്‍ 4.15 ശതമാനം ഇടിവുണ്ടായി. 2.90 രൂപ കുറഞ്ഞ് 66.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 4.30 രൂപയിടിഞ്ഞ് 114.85 രൂപയിലെത്തി. 3.61 ശതമാനം ഇടിവ്. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 1.65 രൂപയിടിഞ്ഞ് 56.50 ലും ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെത് 50 പൈസ കുറഞ്ഞ് 18 രൂപയിലും എത്തി. യഥാക്രമം 2.84 ശതമാനം, 2.70 ശതമാനം ഇടിവ്. മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരി വിലയില്‍ 20.45 രൂപയുടെ കുറവുണ്ടായി. 2.47 ശതമാനം ഇടിവോടെ 806 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ മിനറല്‍സും കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമെല്ലാം നഷ്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു.

കേരള ആയുര്‍വേദ (1.95 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.80 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.74 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.44 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.29 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.28 ശതമാനം), എവിറ്റി (1.15 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.11 ശതമാനം), കിറ്റെക്‌സ് (1.02 ശതമാനം), എഫ്എസിടി (0.88 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.77 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.75 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.40 ശതമാനം) എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it