ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദം; സെന്‍സെക്‌സ് 709 പോയ്ന്റ് നഷ്ടത്തില്‍

ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും വ്യാഴാഴ്ച തകര്‍ച്ച. സെന്‍സെക്‌സ് 708.68 പോയ്ന്റ് നഷ്ടത്തില്‍ 33538.37 ലും നിഫ്റ്റി 214.20 പോയ്ന്റ് താഴ്ന്ന് 9902 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 6.5 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നും തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം അവസാനത്തോടെ 9.3 ശതമാനമാകുമെന്നുമുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ആഗോള വിപണികൡ കനത്ത് വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടത്.
ഇതിനൊപ്പം അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു (എജിആര്‍) സംബന്ധിച്ച സുപ്രീം കോടതിയുടെ പരമാര്‍ശം കൂടി വന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചത്.

ടെലികോം ഓഹരികള്‍ എല്ലാം ഇടിവ് രേഖപ്പെടുത്തി. വോഡഫോണ്‍ ഓഹരി വില 13 ശതമാനവും ഭാരതി എയര്‍ടെല്‍ 3 ശതമാനവും ഇടിഞ്ഞു. പൊതുമേഖലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എന്‍എസ്ഇ സൂചികകളെല്ലാം തന്നെ റെഡ് സോണിലായിരുന്നു. നിഫ്റ്റി പിഎസ് യു ബാങ്ക് ഓഹരികള്‍ നാലു ശതമാനത്തിനടത്ത് ഇടിവ് രേഖപ്പെടുത്തി.
ബിഎസ്ഇയിലെ 1016 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1497 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹീറോ മോട്ടോര്‍ കോര്‍പ്, പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ എന്നിവയാണ് ബിഎസ്ഇയില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ഭാരതി ഇന്‍ഫ്രാ ടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, എസ്ബിഐ, വേദാന്ത, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട ഓഹരികളില്‍ മുന്നില്‍.

കേരള കമ്പനികളും നിരാശപ്പെടുത്തി

കേരള കമ്പനികളുടെ പ്രകടനവും ഇന്ന് നിരാശപ്പെടുത്തി. 12 കമ്പനികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്നത്. ശതമാനക്കണക്കില്‍ നോക്കിയാല്‍ എഫ്എസിടിയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ മുന്നില്‍. എഫ്എസിടിയുടെ ഓഹരി വില 9.18 ശതമാനം വര്‍ധിച്ച് 47.00 രൂപയായി. പാറ്റ്സ്പിന്‍ ഇന്ത്യ 4.85 ശതമാനം നേട്ടവുമായി രണ്ടാം സ്ഥാനത്താണ്.
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.61%), നിറ്റ ജലാറ്റിന്‍(2.55%), ഹാരിസണ്‍സ് മലയാളം(1.76%), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (1.23%), കേരള ആയുര്‍വേദ(1.08%), റബ്ഫില ഇന്റര്‍നാഷണല്‍ (0.60%), ഈസ്റ്റേണ്‍ ട്രെഡ്സ് (0.50%), ആസ്റ്റര്‍ ഡി എം (0.15%) എന്നിവയാണ് ഇന്ന് ഗ്രീന്‍ സോണിലായിരുന്ന ഓഹരികള്‍.

കേരള ബാങ്കുകളെയെടുത്താല്‍ സിഎസ്ബി ബാങ്ക് ഓഹരികള്‍ മാത്രമാണ് ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തിയത്. ബാങ്കിന്റെ ഓഹരി വില 1.40 ശതമാനം വര്‍ധിച്ച് 133.90 രൂപയായി. ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 1.61 ശതമാനവും ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 3.81 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.87 ശതമാനവുമാണ് ഇടിഞ്ഞത്.

എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 0.76 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഒരുവേള മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില് 995 രൂപ വരെ എത്തി അതിന്റെ മുന്‍കാല റെക്കോര്‍ഡായ 954 രൂപ ഭേദിച്ചിരുന്നെങ്കിലും പിന്നീട് താഴേക്കു പോരുകയായിരുന്നു. മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 1.61 ശതമാനവും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 4.88 ശതമാനവും നേട്ടമുണ്ടാക്കി. ധനകാര്യമേഖലയിലെ കമ്പനികളായ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.29ശതമാനം), ജെആര്‍ജി(3.85ശതമാനം) എന്നിവ ഇന്ന് നഷ്ടത്തിലായിരുന്നു.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് (8.40 ശതമാനം), കെഎസ്ഇ (4.35 ശതമാനം), കിറ്റെക്സ് (1.56 ശതമാനം), എവിറ്റി(1.34ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.16 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.28 ശതമാനം), അപ്പോളോ ടയേഴ്സ് (0.71ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (0.48 ശതമാനം) എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it