

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കാലിത്തീറ്റ ഉത്പാദക കമ്പനിയായ കെ.എസ്.ഇ ലിമിറ്റഡ് (നേരത്തെ കേരള സോള്‍വെന്റ് എക്‌സട്രാക്ഷന്‍സ് ലിമിറ്റഡ്) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 1.05 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 2.30 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.
ജൂണ്‍ പാദത്തില്‍ വരുമാനം 410.71 കോടി രൂപയില്‍ നിന്ന് നാല് ശതമാനം ഉയര്‍ന്ന് 427.26 കോടി രൂപയായി.കാലിത്തീറ്റ വിഭാഗത്തിന്റെ വരുമാനം 378.5 കോടിയും ഓയ്ല്‍ കേക്ക് പ്രോസസിംഗ് വിഭാഗത്തിന്റെ വരുമാനം 7.4 കോടിയും ഡയറി വിഭാഗത്തിന്റേത് 1.5 കോടി രൂപയുമാണ്.
കെ.എസ്.ഇ ലിമിറ്റഡിന്റെ ഓഹരികള്‍ 1.29% ഉയര്‍ന്ന് 1,725 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 14.94 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. അതേസമയം, ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരിയുടെ നഷ്ടം 8.24% ആണ്. ഇന്നലെ വ്യാപാരം അവസാനിച്ച ശേഷമാണ് പ്രവർത്തനഫല റിപ്പോർട്ടുകള്‍ പുറത്തുവന്നത്. അതിനാൽ തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോഴെ വിപണിയുടെ പ്രതികരണം അറിയാനാകൂ.
Read DhanamOnline in English
Subscribe to Dhanam Magazine