നൂതന പദ്ധതികൾ, സമഗ്ര സുരക്ഷ; ജീവിതത്തിന് കരുതലുമായി എല്‍.ഐ.സിയുടെ മുന്നേറ്റം

ഏതൊരാളുടെയും മനസില്‍ ലൈഫ് ഇന്‍ഷുറന്‍സ് എന്നു കേട്ടാല്‍ ആദ്യമെത്തുന്ന പേര് എല്‍.ഐ.സി എന്നായിരിക്കും. അത്രമേല്‍ ഓരോ ആളുകളുടെയും ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു ആ പേര്.

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുത്തെങ്കിലും വിപണി പങ്കാളിത്തത്തില്‍ ഇന്നും മുന്നില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി) എന്ന പൊതുമേഖലാ സ്ഥാപനം തന്നെയാണ്. ആറരപ്പതിറ്റാണ്ടു മുമ്പ്, 1956ല്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സ്ഥാപനമാണിത്.
ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ സാന്നിധ്യമുറപ്പിച്ച് 49.66 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ലോകത്തെ എണ്ണംപറഞ്ഞ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായി എല്‍.ഐ.സി വളര്‍ന്നിരിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് എന്നതിനപ്പുറം സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക കൂടിയാണ് എല്‍.ഐ.സി ചെയ്യുന്നത്.
എല്‍.ഐ.സിയുടെ അറ്റാദായം 2023 ഡിസംബര്‍ 31ന് അവസാനിച്ച ആദ്യ മൂന്നു പാദങ്ങളില്‍ മാത്രം 26,913 കോടി രൂപയാണ്. തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 22,969 കോടി രൂപയായിരുന്നു.
എല്‍.ഐ.സിക്ക് ഇന്ന് 2,048 ശാഖകളുണ്ട്. കൂടാതെ, 113 ഡിവിഷണല്‍ ഓഫീസുകളും എട്ട് മേഖലാ ഓഫീസുകളും 74 കസ്റ്റമര്‍ സോണുകളും 1580 സാറ്റ്ലൈറ്റ് ഓഫീസുകളുമുള്ള വലിയ സ്ഥാപനമാണിത്. ഈ സ്ഥാപനത്തില്‍ 98,000 ജീവനക്കാര്‍ ജോലി ചെയ്യുമ്പോള്‍ 13 ലക്ഷത്തിലേറെ പേര്‍ ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നു.
രാജ്യത്തിന് പുറത്തും
ഇന്ത്യയ്ക്ക് പുറമേ 14 രാജ്യങ്ങളില്‍ എല്‍.ഐ.സിക്ക് ഓഫീസുകളുണ്ട്. മാത്രമല്ല, എല്‍.ഐ.സിക്ക് കീഴിലുള്ള എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, എല്‍.ഐ.സിപെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്, എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് ട്രസ്റ്റി കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, എല്‍.ഐ.സി കാര്‍ഡ് സര്‍വീസസ് ലിമിറ്റഡ്, അഫിലിയേറ്റഡ് ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് തുടങ്ങിയവയിലൂടെയും വൈവിധ്യമാര്‍ന്ന സാമ്പത്തിക സേവനങ്ങള്‍ എല്‍.ഐ.സി നല്‍കിവരുന്നു.
സാമൂഹ്യ സേവനം
എല്‍.ഐ.സി ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷനിലൂടെ (ജി.ജെ.എഫ്) സാമൂഹ്യ സേവന രംഗത്തും കമ്പനി സംഭാവനകള്‍ നല്‍കുന്നു. ജി.ജെ.എഫ് 2006ലാണ് സ്ഥാപിതമാകുന്നത്. ദാരിദ്ര്യ ലഘൂകരണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി വിവിധ എന്‍ജിഒകള്‍, ചാരിറ്റബ്ള്‍ ട്രസ്റ്റുകള്‍ എന്നിവ മുഖേന ആവശ്യക്കാരിലേക്ക് സഹായം എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്‍.ഐ.സിയുടെ 2023 മാര്‍ച്ച് 31 വരെയുള്ളകണക്കനുസരിച്ച് 723 പ്രോജക്റ്റുകളിലായി 145.52 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനം, ക്ലെയിംസ്, പരിശീലന പരിപാടികള്‍ എന്നിവയിലെ മികവിന് നിരവധി അവാര്‍ഡുകളും എല്‍.ഐ.സിയെ തേടി എത്തിയിട്ടുണ്ട്.
അടിമുടി ഡിജിറ്റല്‍
ഇപ്പോള്‍ മിക്ക സേവനങ്ങളും www.licindia.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിവരുന്നുണ്ട്. പ്രീമിയം അടക്കുന്നതിനും വായ്പയോ, വായ്പയുടെ പലിശയോ അടക്കുന്നതിനും പോളിസിയുടെയോ വായ്പയുടേയോ ക്ലെയിമിന്റെയോ നിലവിലുള്ള സ്ഥിതി അറിയുന്നതിനും പാന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഒക്കെ ഈ വെബ്‌സൈറ്റിലൂടെ സാധിക്കും. ബേസിക് സര്‍വീസ് യൂസറായും കെ.വൈ.സി വിവരങ്ങള്‍ ലഭ്യമാക്കി പ്രീമിയര്‍ സര്‍വീസ് യൂസറായും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനാകും.
പോര്‍ട്ടലിലോ എല്‍.ഐ.സി ഡിജിറ്റല്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് 89768 62050 എന്ന നമ്പര്‍ മുഖേന വാട്ട്‌സ്ആപ്പ് സേവനവും 92224 92224 എന്ന നമ്പറിലൂടെ എസ്.എം.എസ് സേവനവും ലഭ്യമാക്കുന്നുണ്ട്. കൂടാതെ 022-68276827 എന്ന നമ്പറില്‍ കോള്‍സെന്ററിലൂടെ 24 മണിക്കൂറും വിവിധ ഭാഷകളില്‍ ബന്ധപ്പെടാനുള്ള സൗകര്യവും ഉണ്ട്.
എല്‍.ഐ.സി മിത്ര 2.0 എന്ന പേരില്‍ നിര്‍മിത ബുദ്ധി (AI) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടും ഉപഭോക്താവിന് സഹായവുമായി എത്തുന്നു. എല്‍.ഐ.സിയുടെ വെബ്‌സൈറ്റിലൂടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ മുഖേന പ്രീമിയം അടക്കുന്നതിനുള്ള സൗകര്യത്തിനൊപ്പം പോര്‍ട്ടലിലെ ഇ-വാലറ്റ് വഴിയും അടയ്ക്കാ നാകും. ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ മുഖേന ഓട്ടോ ഡെബിറ്റ് കൂടാതെ ഇലക്ട്രോണിക് ബില്‍ പേയ്മെന്റ് പ്രോസസ് വഴിയും പണമടയ്ക്കാം.
ഭാരത് ക്യുആര്‍, ഡൈനേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍, വിസ, മാസ്റ്റര്‍കാര്‍ഡ്, റൂപേ, ഫോണ്‍പേ, ഗൂഗ്ള്‍ പേ തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്പുകളിലൂടെയും പണമടക്കല്‍ സാധ്യമാണ്. എ.പി.റ്റി ഓണ്‍ലൈന്‍, എം.പി ഓണ്‍ലൈന്‍, സുവിധ ഇന്‍ഫോസെര്‍വ്, സി.എസ്‌.സി ഇ-ഗവേണന്‍സ്‌ സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ ഫ്രാഞ്ചൈസികളിലൂടെയും പ്രീമിയം പുതുക്കാന്‍ എല്‍.ഐ.സി അനുവദിക്കുന്നു.
ഓരോ കാലത്തും അതിനനുസരിച്ച് പോളിസികള്‍ അവതരിപ്പിച്ചാണ് എല്‍.ഐ.സി മുന്നേറിയത്. പുതിയ പോളിസികള്‍ അവതരിപ്പിക്കാന്‍ ഈ സ്ഥാപനം എപ്പോഴും ശ്രദ്ധ പുലര്‍ത്താറുണ്ട്. അടുത്തിടെ അവതരിപ്പിച്ച ചില പോളിസികള്‍:
ജീവന്‍ ഉത്സവ്
ആജീവനാന്തം 10 ശതമാനം നിരക്കില്‍ വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. പോളിസി പ്രീമിയം അടവു കാലാവധി അഞ്ചു മുതല്‍ 16 വര്‍ഷം വരെയാണ്. നിശ്ചയിച്ച കാലാവധിക്കു ശേഷം പോളിസി തുകയുടെ 10 ശതമാനം ഗ്യാരന്റീഡ് ഇന്‍കം ബെനഫിറ്റായി ആജീവനാന്തം ലഭിക്കും. നിക്ഷേപത്തിന്റെ 75 ശതമാനം വരെ വര്‍ഷത്തില്‍ ഒരിക്കല്‍ പിന്‍വലിക്കാനും അനുവദിക്കും.
ജീവന്‍ ധാര-II
ചെറുപ്രായത്തില്‍ തന്നെ പെന്‍ഷന്‍ തുക ലഭ്യമാക്കാനുള്ള പ്ലാന്‍. നിക്ഷേപം 20 വയസു മുതല്‍ തുടങ്ങിയാല്‍ സിംഗ്ള്‍ പ്രീമിയം ആണെങ്കില്‍ 31-ാം വയസിലും റെഗുലര്‍ പ്രീമിയത്തില്‍ ആണെങ്കില്‍ 35-ാം വയസിലും വരുമാനം ലഭിച്ചു തുടങ്ങും. അതുവരെയുള്ള നിക്ഷേപ തുക 75 അല്ലെങ്കില്‍ 80 വയസില്‍ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാം. എന്നാല്‍ ജീവിത കാലം മുഴുവന്‍ ആനുകൂല്യം ലഭ്യമാകുകയും ചെയ്യുന്ന പദ്ധതിയാണിത്. ജോയ്ന്റ് ലൈഫ് പെന്‍ഷന്‍ സൗകര്യവും ഇത് നല്‍കുന്നു.
അമൃത്ബാല്‍
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കുന്ന വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണിത്. ഓരോ പോളിസി വര്‍ഷം കഴിയുമ്പോഴും 1000 രൂപയ്ക്ക് 80 രൂപ എന്ന നിലയില്‍ ഗ്യാരണ്ടി അഡീഷന്‍ നല്‍കുന്നു. 30 ദിവസം മുതല്‍ 13 വയസു വരെ പ്രായമുള്ള കുട്ടികളുടെ പേരില്‍ പോളിസി എടുക്കാം.
ഇന്‍ഡക്‌സ് പ്ലസ്
ഇന്‍ഷുറന്‍സ് പരിരക്ഷയും ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപത്തിലൂടെയും നേട്ടം നല്‍കുന്ന പദ്ധതി. നിഫ്റ്റി 100 സൂചികയില്‍ നിക്ഷേപം നടത്തുന്ന ഫ്‌ളെക്‌സി ഗ്രോത്ത് ഫണ്ട്, നിഫ്റ്റി 50
സൂചികയില്‍ നിക്ഷേപം നടത്തുന്ന ഫ്‌ളെക്‌സി സ്മാര്‍ട്ട് ഗ്രോത്ത് ഫണ്ട് എന്നിങ്ങനെ രണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കാം.
ധന്‍ വൃദ്ധി
ഒറ്റത്തവണ നിക്ഷേപമുള്ള വ്യക്തിഗത സമ്പാദ്യ-ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.നിക്ഷേപാവസരം 2024 മാര്‍ച്ച് 31വരെ മാത്രമാണ്. ഇതില്‍ 10,15,18 വര്‍ഷ കാലാവധിയിലേക്ക് നിക്ഷേപിക്കാം. പ്രീമിയത്തിന്റെ 1.25 മടങ്ങ്, 10 മടങ്ങ് എന്നിങ്ങനെ രണ്ടു റിസ്‌ക് കവര്‍ പ്ലാനുകള്‍ തിരഞ്ഞെടുക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it