7 വര്‍ഷത്തിനിടെ ആദ്യമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടത്തില്‍

എഴുവര്‍ഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). 2021-22 സാമ്പത്തിക വര്‍ഷം 72.33 കോടി രൂപയാണ് കമ്പനിയുടെ അറ്റനഷ്ടം. കോവിഡ് ലോക്ഡൗണുകളെ തുടര്‍ന്ന് സര്‍വീസുകള്‍ ഇടിഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്‌.

3,522 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആകെ വരുമാനം. 3,251 കോടി രൂപയാണ് കമ്പനിയുടെ ആകെ ചെലവ്. 2020-21 കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 98.21 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഇതിന് മുമ്പ് 2014-15ല്‍ ആണ് കമ്പനി നഷ്ടം രേഖപ്പെടുത്തിയത്. അന്ന് 61 കോടി രൂപയായിരുന്നു അറ്റനഷ്ടം.

എയര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ഉപ സ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഈ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് (Tata Group), എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. 24 ബോയിംഗ് 737 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഉള്ളത്. 2021-22ല്‍ 10,172 സര്‍വീസുകളാണ് കമ്പനി നടത്തിയത്. ഇന്ത്യയില്‍ നിന്ന് 15 വിദേശ നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ദുബായി, അബു ദാബി, ഷാര്‍ജ, റാസ്-അല്‍-ഖൈമ, അല്‍ എയ്ന്‍, മസ്‌കറ്റ്, സലാല, ബഹ്‌റിന്‍, ജെദ്ദ, സിംഗപ്പൂര്‍, കോലലംപൂര്‍ എന്നിവയാണ് ഈ നഗരങ്ങള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it