മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി വഴി 300 കോടി രൂപ സമാഹരിക്കുന്നു

ജനുവരി ആറു വരെ എന്‍.സി.ഡികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും
മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി വഴി 300 കോടി രൂപ സമാഹരിക്കുന്നു
Published on

കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സുകളുടെ (എന്‍സിഡി) ട്രഞ്ച് മൂന്ന് പരമ്പരയിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ് 300 കോടി രൂപ സമാഹരിക്കുന്നു. 1,000 രൂപ മുഖവിലയുള്ള എന്‍സിഡികള്‍ ഡിസംബര്‍ 23നാണ് ലഭ്യമായി തുടങ്ങിയത്. തുടര്‍ വായ്പകള്‍, സാമ്പത്തിക സഹായം, കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടക്കല്‍, പൊതുവായ കോര്‍പറേറ്റ് ചെലവുകള്‍ തുടങ്ങിയവക്ക് സമാഹരിക്കുന്ന തുക വിനിയോഗിക്കും.

ആകെ 2,000 കോടി രൂപയുടെ എന്‍സിഡി പരിധിക്കുള്ളില്‍ നിന്നു കൊണ്ട് 300 കോടി രൂപയാണ് ഈ എന്‍സിഡികള്‍ വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 200 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 24, 36, 60, 72, 92 മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ യീല്‍ഡ് പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ചു നല്‍കുന്ന രീതിയിലോ തെരഞ്ഞെടുക്കാം.

യീല്‍ഡ് 10.10 ശതമാനം വരെ

ഒന്‍പതു മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍സിഡി ഉടമകള്‍ക്കു വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന പ്രായോഗിക നേട്ടം. 23 മുതല്‍ ജനുവരി 6 വരെയാണ് പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡികള്‍ ലഭ്യമാകുക. സെബിയുടെ 33 എ റെഗുലേഷനു കീഴിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിന്റെയോ സ്റ്റോക്ക് അലോട്ട്‌മെന്റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എന്‍സിഡി വിതരണം അവസാനിപ്പിക്കാനും സാധിക്കും.

സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്‌റ്റേര്‍ഡ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യു രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്റ്, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുമാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന അഞ്ചു ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകര്‍ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യുപിഐ മാത്രം ഉപയോഗിക്കണം. യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും വേണം. ഇതേ സമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാനും വ്യക്തിഗത നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും. മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്നു കൊണ്ടും അപേക്ഷ സമര്‍പ്പിക്കാം. മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ 3600-ല്‍ പരം ശാഖകള്‍ വഴിയും അപേക്ഷ നല്‍കാം. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എന്‍സിഡി മോഡ്യൂളിലുള്ള യുപിഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം.

ലിസ്റ്റ് ചെയ്യാനും ഉദ്ദേശം

ഈ എന്‍സിഡികള്‍ക്ക് ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങും നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണിതു സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബിഎസ്ഇയിലെ ഡെറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

എന്‍സിഡികളുടെ മൂന്നാമതു ട്രഞ്ച് അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് സിഇഒ ഷാജി വര്‍ഗ്ഗീസ് പറഞ്ഞു. വിവിധ കാലാവധികള്‍, പലിശ നല്‍കുന്ന സമയക്രമം, 10.10 ശതമാനം വരെയുള്ള കൂപ്പണ്‍ നിരക്ക് തുടങ്ങിയവ തെരഞ്ഞെടുക്കാന്‍ ഈ എന്‍സിഡികള്‍ അവസരം നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം രൂപ വരെ യുപിഐ വഴി നിക്ഷേപിക്കാനും സൗകര്യമുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പ്, മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ 3600-ല്‍ പരം ശാഖകള്‍ എന്നിവ വഴിയും അപേക്ഷിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com