പ്രവാസികള്‍ കൂടുതലായി പണം പിന്‍വലിക്കുന്നതിന് കാരണമെന്താണ്? സമ്പാദ്യത്തിന്റെ ഘടന മാറുകയാണ്; കൂടുതല്‍ പണം വരുന്നത് ഈ രാജ്യങ്ങളില്‍ നിന്ന്

തൊഴില്‍ രംഗത്തെ പ്രതിസന്ധികളും ആഗോള സാമ്പത്തിക പ്രശ്‌നങ്ങളും ആശങ്ക കൂട്ടുന്നു
NRI remittance
NRI remittanceImage Courtesy: Canva
Published on

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് അനുഗ്രഹമായി മാറുന്നത് വിദേശ ഇന്ത്യക്കാര്‍ക്കാണ് ഗള്‍ഫില്‍ ആയാലും മറ്റു വിദേശരാജ്യങ്ങളില്‍ ആയാലും വിദേശ കറന്‍സികളുമായുള്ള വിനിമയ നിരക്ക് എക്കാലത്തും പ്രവാസികള്‍ക്ക് അനുകൂലമാണ്. വിദേശ രാജ്യങ്ങളില്‍ അവരെ തുടരാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് വിനിമയ നിരക്കിലെ അന്തരമാണ്. അടുത്ത കാലത്തായി ഇന്ത്യന്‍ രൂപയുടെ വിലയിടിവ് പ്രവാസികളുടെ സമ്പാദ്യത്തില്‍ വലിയ വര്‍ധന വരുത്തുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ കണക്കു കൂട്ടലുകളെ തെറ്റിക്കുന്നതാണ് സ്ഥിതി വിവര കണക്കുകള്‍. എവിടെയാണ് കാര്യങ്ങള്‍ പിഴക്കുന്നത്?

പിന്‍വലിക്കല്‍ കൂടുന്നു

പ്രവാസികള്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കുന്ന പണത്തിന്റെ തോത് വര്‍ധിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ഒക്ടോബറിനും ജനുവരിക്കുമിടയില്‍ 150 കോടി ഡോളര്‍ വിദേശ ഇന്ത്യക്കാര്‍ അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ 3.3 ശതമാനം ഇടിവുണ്ടായ സമയത്താണ് ഇത്. ജനുവരി അവസാനത്തെ കണക്ക് പ്രകാരം 16,120 കോടി ഡോളറാണ് പ്രവാസികളുടെ അക്കൗണ്ടുകളില്‍ എത്തിയത്. അതേസമയം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലെ കണക്ക് പ്രകാരം നിക്ഷേപം 16,270 കോടി ഡോളറായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഏഴു മാസത്തെ അപേക്ഷിച്ച് പ്രവാസി നിക്ഷേപം 1,190 കോടി ഡോളറില്‍ നിന്ന് 240 കോടി ഡോളറായി കുറയുകയും ചെയ്തു.

പ്രധാന കാരണങ്ങള്‍

പ്രവാസികള്‍ കൂടുതലായി പണം പിന്‍വലിക്കുന്നതിന് പിന്നില്‍ തൊഴില്‍ പരവും സാമ്പത്തികവുമായ സാഹചര്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. വിദേശ രാജ്യങ്ങളിലെ തൊഴില്‍ വിപണിയില്‍ പ്രതിസന്ധി രൂക്ഷമാണ്. വരുമാനം കുറഞ്ഞതോടെ ബാങ്ക് നിക്ഷേപം പിന്‍വലിക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാകുന്നു. ആഗോള സാമ്പത്തിക രംഗത്തെ ഭീഷണികളാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്ക ഉയര്‍ത്തുന്ന വ്യാപാര യുദ്ധ ഭീഷണി സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാമെന്ന ആശങ്ക പ്രവാസികളിലുണ്ട്. വരുമാനം കുറയുന്നതോടൊപ്പം നാട്ടിലെ വീട്ടു ചെലവുകള്‍ക്കായി പണം പിന്‍വലിക്കേണ്ടി വരുന്നതും പ്രവാസികളുടെ നിക്ഷേപങ്ങളില്‍ ചോര്‍ച്ചയുണ്ടാകാന്‍ കാരണമാകുന്നു.

പണം വരുന്നത് ഈ രാജ്യങ്ങളില്‍ നിന്ന്

ഈ സാമ്പത്തിക വര്‍ഷം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം 90,000 കോടി ഡോളറാകുമെന്നാണ് കണക്കാക്കുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസി നിക്ഷേപമെത്തുന്ന രാജ്യമായ ഇന്ത്യയിലേക്ക് പ്രധാനമായും പണമെത്തുന്നത് 10 രാജ്യങ്ങളില്‍ നിന്നാണ്.

അമേരിക്ക: 11,870 കോടി ഡോളറാണ് അമേരിക്കയില്‍നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ അക്കൗണ്ടുകളില്‍ എത്തിയത്. 2011 ല്‍ ഇത് 5,560 കോടി ഡോളറായിരുന്നു. കോവിഡിന് ശേഷം നിക്ഷേപത്തിലെ ശരാശരി വാര്‍ഷിക വര്‍ധന 14.3 ശതമാനമാണ്. 2029 ആകുമ്പോഴേക്കും അമേരിക്കയിലെ ഇന്ത്യക്കാരുടെ നിക്ഷേപം 16,000 കോടി ഡോളറില്‍ എത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കു കൂട്ടല്‍. മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 28 ശതമാനം അമേരിക്കയില്‍ നിന്നാണ്.

യുഎഇ: 2,280 കോടി ഡോളറാണ് യുഎഇ പ്രവാസികള്‍ ഈ സാമ്പത്തിക വര്‍ഷം അയച്ചത്. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്നു യുഎഇ ഇപ്പോള്‍ രണ്ടാം സ്ഥാനത്തായിട്ടുണ്ട്. മൊത്തം പ്രവാസികളില്‍ പകുതിയിലേറെയും യുഎഇ ഉള്‍പ്പെടുന്ന ജിസിസി രാജ്യങ്ങളിലാണുള്ളത്.

യു.കെ: 1,280 കോടി ഡോളറാണ് യുകെ ഇന്ത്യക്കാരുടെ നിക്ഷേപം. പ്രധാനമായും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലായി പണം അയക്കുന്നത്.

സൗദി അറേബ്യ: 800 കോടി ഡോളര്‍ അയച്ച സൗദി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത്. മൊത്തം പ്രവാസി നിക്ഷേപത്തിന്റെ ഏഴ് ശതമാനമാണ് സൗദിയില്‍ നിന്ന് എത്തിയത്.

സിംഗപ്പൂര്‍: ഈ വര്‍ഷം വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായത് സിംഗപ്പൂരില്‍ നിന്നാണ്. 780 കോടി ഡോളറാണ് എത്തിയത്. പല ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരെയും മറികടന്നാണ് സിംഗപ്പൂരിലുള്ളവര്‍ വരുമാനം വര്‍ധിപ്പിക്കുന്നത്.

കുവൈത്ത്: 460 കോടി ഡോളറാണ് കുവൈത്തിലെ ഇന്ത്യക്കാര്‍ അയച്ചത്. മൊത്തം നിക്ഷേപത്തിന്റെ 3.9 ശതമാനം.

ഖത്തര്‍: ഏറെ പ്രവാസികളുള്ള ഖത്തറില്‍ നിന്നുള്ള പണം വരവില്‍ കാര്യമായ വര്‍ധനയില്ല. 490 കോടി ഡോറളാണ് ഈ വര്‍ഷം എത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഖത്തറില്‍ നിന്നുള്ള പ്രവാസി നിക്ഷേപം കുറഞ്ഞു വരികയാണ്.

കാനഡ: ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ തോതില്‍ വര്‍ധിക്കുന്ന കാനഡയില്‍ നിന്ന് ഈ വര്‍ഷം എത്തിയത് 451 കോടി ഡോളറാണ്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന 13.4 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 32 ശതമാനം പേര്‍ കാനഡയിലാണ്.

ഒമാന്‍: ഈ വര്‍ഷം പണമയക്കലില്‍ വര്‍ധന വരുത്തിവരില്‍ ഒമാനിലെ പ്രവാസികളുണ്ട്. 297 കോടി ഡോളറാണ് അയച്ചത്. മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 2.5 ശതമാനം. 2017 ല്‍ ഒരു ശതമാനമായിരുന്നു ഒമാനില്‍ നിന്നുള്ള നിക്ഷേപം.

ഓസ്‌ട്രേലിയ: 270 കോടി ഡോളര്‍ അയച്ച ഓസ്‌ട്രേലിയ പ്രവാസി നിക്ഷേപത്തില്‍ പത്താം സ്ഥാനത്താണ്. ഈ വര്‍ഷം ഇന്ത്യയിലേക്കെത്തിയ പണത്തിന്റെ പകുതിയില്‍ അധികവും യുഎസ്, യുകെ, സിഗപ്പൂര്‍, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറയുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വൈദഗ്ദ്യമുള്ള തൊഴിലും ഉയര്‍ന്ന വരുമാനവും തേടുന്ന ഇന്ത്യക്കാരുടെ കുടിയേറ്റത്തിന്റെ ഘടന മാറുന്നുവെന്നാണ് പുതിയ സൂചനകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com