

പോളിസി ഉടമകളെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ വാർത്തകളാണ് ഇൻഷുറൻസ് മേഖലയിൽ നിന്ന് പുറത്തുവരുന്നത്. ഇൻഷുറൻസ് ക്ലെയിമുകൾ വൈകിക്കുന്നതിലൂടെയോ, അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതിലൂടെയോ ഉണ്ടാകുന്ന മാനസിക പീഡനത്തിന് പോളിസി ഉടമയ്ക്ക് ഇൻഷുറൻസ് കമ്പനിയിൽ നിന്നോ ബ്രോക്കറിൽ നിന്നോ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം തേടാവുന്ന ഭേദഗതി നിര്‍ദേശിച്ച് കേന്ദ്രം. ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ (ഭേദഗതി) നിയമങ്ങളുടെ കരടിൽ ധനകാര്യ മന്ത്രാലയമാണ് ഈ മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. കൂടിയാലോചനങ്ങള്‍ക്ക് ശേഷം കരട് മന്ത്രാലയം വിജ്ഞാപനം ചെയ്യും.
ക്ലെയിം തുക കിട്ടാനായി വർഷങ്ങളോളം നിയമപോരാട്ടം നടത്തേണ്ടി വരുന്ന സാധാരണക്കാർക്ക് ഈ നഷ്ടപരിഹാരം വലിയ ആശ്വാസമാണ്. ആരോഗ്യപരമായോ സാമ്പത്തികപരമായോ ബുദ്ധിമുട്ടുന്ന സമയത്ത് ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകൾ കാരണമുണ്ടാകുന്ന മാനസിക സമ്മർദ്ദം പരിഗണിച്ചാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്.
ഇതുകൂടാതെ, ഇൻഷുറൻസ് കമ്പനികൾ അവരുടെ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുകയാണെങ്കിൽ അവർക്കെതിരെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ശക്തമായ നടപടികൾ സ്വീകരിക്കും. നിയമലംഘനങ്ങൾ, ഉപഭോക്തൃ സംരക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതിരിക്കൽ, ലൈസൻസില്ലാത്ത ഏജൻസികൾ വഴി ബിസിനസ്സ് ചെയ്യൽ തുടങ്ങിയ ഗുരുതരമായ വീഴ്ചകൾക്ക് ഇൻഷുറൻസ് കമ്പനികൾക്ക് 20 ലക്ഷം രൂപ വരെ പിഴ ചുമത്താൻ IRDAI-ക്ക് അധികാരമുണ്ട്.
പോളിസി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള ഈ നടപടികൾ ഇൻഷുറൻസ് മേഖലയിലെ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട്, ഇൻഷുറൻസ് കമ്പനികളോ ബ്രോക്കർമാരോ തങ്ങളുടെ ക്ലെയിമുകളിലോ മറ്റ് സേവനങ്ങളിലോ വീഴ്ച വരുത്തുകയാണെങ്കിൽ, പോളിസി ഉടമകൾക്ക് നിയമപരമായി ശക്തമായി പ്രതികരിക്കാൻ ഇതോടെ സാധിക്കും.
Policyholders may claim up to ₹1 lakh for mental harassment, with insurers facing penalties up to ₹20 lakh for misconduct.
Read DhanamOnline in English
Subscribe to Dhanam Magazine