സിബില്‍ സ്‌കോറിനു നേരെ സംശയമുന, പിന്നാലെ രാജിവെച്ച് സി.ഇ.ഒ

ക്രെഡിറ്റ് ചരിത്രം ശരിയായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല
CIBIL
Image Courtesy: Canva
Published on

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് കുമാര്‍ രാജിവെച്ചു. കഴിഞ്ഞ അഞ്ച് വർഷമായി കമ്പനിയുടെ സി.ഇ.ഒ ആയി തുടരുകയായിരുന്നു രാജേഷ് കുമാര്‍. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി.

ചീഫ് റവന്യൂ ഓഫീസർ ഭവേഷ് ജെയിനെ പുതിയ സി.ഇ.ഒ ആയി നിയമിച്ചു. ട്രാൻസ് യൂണിയൻ സിബിലിന് എതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരം ലോക്സഭയിൽ വിമർശനം ഉന്നയിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് കാർത്തി കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് രാജേഷ് കുമാറിന്റെ രാജി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രം വ്യക്തമാക്കുന്ന "സിബിൽ സ്കോറിന്" വായ്പാ തീരുമാനങ്ങൾ എടുക്കുമ്പോൾ ബാങ്കുകള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഒരു സ്ഥാപനമെന്ന നിലയിൽ കമ്പനി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആർക്കും അറിയില്ലെന്ന് കാര്‍ത്തി പറയുന്നു.

അവർ ഉപയോക്താക്കളുടെ ക്രെഡിറ്റ് ചരിത്രം ശരിയായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ല. ഉപയോക്താക്കള്‍ക്ക് അപ്പീൽ നൽകാൻ മാർഗങ്ങളില്ല. കൂടാതെ റേറ്റിംഗ് നൽകുന്ന കമ്പനിയും ഉപയോക്താക്കളും തമ്മിൽ സമ്പൂർണ അസമത്വം നിലനില്‍ക്കുകയാണെന്നും കാര്‍ത്തി പറഞ്ഞു.

അതേസമയം കുമാർ ആരംഭിച്ച പ്രവർത്തനങ്ങൾ ജെയിൻ തുടരുമെന്ന് ട്രാൻസ് യൂണിയൻ സിബിൽ അറിയിച്ചു. ഡിജിറ്റൽ ഇടപാടുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളും ബിസിനസുകളും തമ്മിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെടുമെന്ന് പുതിയ സി.ഇ.ഒ ജെയിൻ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com