സൊമാറ്റോയ്ക്ക് പിന്നാലെ ഗ്രോയും, പേയ്‌മെന്റ് അഗ്രഗേറ്റര്‍ ബിസിനസില്‍ നിന്ന് പിന്മാറുന്നു; കാരണമെന്ത്?

2023ലാണ് ഗ്രോ പെയ്‌മെന്റ് വിഭാഗത്തിലേക്ക് കടക്കുന്നത്. ഗ്രോ പേ എന്ന പേരില്‍ യു.പി.ഐ ആപ്പും കമ്പനിക്കുണ്ട്
സൊമാറ്റോയ്ക്ക് പിന്നാലെ ഗ്രോയും, പേയ്‌മെന്റ് അഗ്രഗേറ്റര്‍ ബിസിനസില്‍ നിന്ന് പിന്മാറുന്നു; കാരണമെന്ത്?
Published on

പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ ഗ്രോ (Groww) ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ ബിസിനസില്‍ നിന്ന് പിന്മാറുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച ലൈസന്‍സ് ഈ വര്‍ഷം ജനുവരിയില്‍ കമ്പനി റദ്ദാക്കിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈസന്‍സ് ഉപേക്ഷിച്ച കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി യാതൊരുവിധ വിശദീകരണങ്ങളും നല്കിയിട്ടില്ല. ഗ്രോ പേ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്‌സിഡയറി കമ്പനി തന്നെ ഗ്രോ ഇതിനായി രൂപീകരിച്ചിരുന്നു.

പിന്മാറി മറ്റ് കമ്പനികളും

പേയ്‌മെന്റ് അഗ്രഗേറ്റര്‍ ബിസിനസിലേക്ക് ഇറങ്ങി രണ്ടുവര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് റദ്ദാക്കാനുള്ള കാരണം വ്യക്തമല്ല. ഈ ബിസിനസില്‍ വേണ്ടത്ര ലാഭസാധ്യതയില്ലെന്ന തിരിച്ചറിവ് ആകാം പിന്‍മാറ്റത്തിന് കാരണമെന്ന് അനുമാനിക്കുന്നു. നേരത്തെ, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയും ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് പിന്‍വലിച്ചിരുന്നു.

2023ലാണ് ഗ്രോ പെയ്‌മെന്റ് വിഭാഗത്തിലേക്ക് കടക്കുന്നത്. ഗ്രോ പേ എന്ന പേരില്‍ യു.പി.ഐ ആപ്പും കമ്പനിക്കുണ്ട്. ബില്‍ പേയ്‌മെന്റ്‌സ്, റീചാര്‍ജ്‌സ് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് എന്നിവയും ഇതുവഴി സാധ്യമാണ്. പേയ്‌മെന്റ് ബിസിനസില്‍ നിന്ന് പിന്‍വാങ്ങുന്നതിലൂടെ പ്രധാന മേഖലയായ സ്റ്റോക്ക് ബ്രോക്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് സൂചന.

ഓഹരി വിലയില്‍ കുതിപ്പ്

ഗ്രോയുടെ മാതൃകമ്പനിയായ ബില്യണ്‍ബ്രെയ്ന്‍സ് ഗാരേജ് വെഞ്ചേഴ്‌സ് ലിമിറ്റഡ് ഓഹരിവില ഇന്ന് വലിയ കുതിപ്പ് രേഖപ്പെടുത്തി. ഒരുഘട്ടത്തില്‍ ആറുശതമാനത്തോളം ഓഹരിവില ഇന്ന് ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഗ്രോ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്.

ഡിസംബര്‍ പാദത്തില്‍ 1,216 കോടി രൂപ വരുമാനവും 547 കോടി രൂപ ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. മാര്‍ച്ച് പാദത്തിലെ ഫലങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com