കയറ്റുമതിക്കാര്‍ക്കുള്ള ആംനിസ്റ്റി പദ്ധതി പരിശോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

എക്സ്പോര്‍ട്ട് പ്രൊമോഷന്‍ ക്യാപിറ്റല്‍ ഗുഡ്സ് (EPCG), അഡ്വാന്‍സ് ഓതറൈസേഷന്‍ (AA) സ്‌കീമുകള്‍ക്ക് കീഴിലുള്ള കയറ്റുമതി ബാധ്യത (Export Obligation) കേസുകള്‍ ക്രമപ്പെടുത്തുന്നതിന് സര്‍ക്കാര്‍ കയറ്റുമതിക്കാര്‍ക്കുള്ള ആംനിസ്റ്റി പദ്ധതി പരിശോധിച്ചുവരികയാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ പിഴ അടയ്ക്കേണ്ടതുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ അവര്‍ ബാധകമായ കസ്റ്റംസ് ഡ്യൂട്ടി നല്‍കേണ്ടി വന്നേക്കാം. എന്നാല്‍ പലിശയില്‍ ഇളവും പിഴകളില്‍ നിന്ന് മുക്തമാകാനും ഇത് സഹായിക്കും.

ഇപിസിജി, എഎ സ്‌കീമുകള്‍ക്ക് കീഴില്‍ കയറ്റുമതിക്കാര്‍ തീരുവ രഹിത ഇറക്കുമതിക്ക് ലൈസന്‍സ് നേടിയ നിരവധി കേസുകളുണ്ട്. എന്നാല്‍ പലരും കയറ്റുമതി ബാധ്യത പൂര്‍ത്തീകരിച്ചിട്ടില്ല. പല കേസുകളിലും, പലിശ തുക കയറ്റുമതിക്കാര്‍ നല്‍കേണ്ട കസ്റ്റംസ് തീരുവയേക്കാള്‍ വളരെ കൂടുതലാണ്. ഈ ബാധ്യതകള്‍ ബിസിനസുകളെ പ്രവര്‍ത്തനരഹിതമാക്കുന്നുവെനന്നും അതിനാലാണ് ആംനിസ്റ്റി പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ (FIEO) ഡയറക്ടര്‍ ജനറലും സിഇഒയുമായ അജയ് സഹായ് പറഞ്ഞു.

ഇപിസിജി പദ്ധതി കയറ്റുമതി സാധനങ്ങളുടെ പ്രീ-പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ എന്നിവയ്ക്കായി സീറോ കസ്റ്റംസ് ഡ്യൂട്ടിയില്‍ മൂലധന വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്നു. ഇത് അംഗീകാരം നല്‍കിയ തീയതി മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന്, മൂലധന വസ്തുക്കളുടെ നികുതി, സെസ് എന്നിവയുടെ ആറിരട്ടിക്ക് തുല്യമായ കയറ്റുമതി ബാധ്യത ഉറപ്പാക്കണം. അതേസമയം ഡ്യൂട്ടി ഫ്രീ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് അഡ്വാന്‍സ് ഓതറൈസേഷന്‍ ഇഷ്യൂ ചെയ്യുന്നു. ഇത് അംഗീകാരം നല്‍കിയ തീയതി മുതല്‍ 18 മാസത്തിനുള്ളില്‍ നിശ്ചിത കയറ്റുമതി ബാധ്യത അടയ്ക്കണം.

ഇപിസിജി, എഎ സ്‌കീമുകള്‍ ഗുണനിലവാരമുള്ള ചരക്കുകളും സേവനങ്ങളും ഉറപ്പാക്കി ഇന്ത്യയുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പച്ച് ചരക്കുകളുടെ ഇറക്കുമതി സുഗമമാക്കുന്നു. ആംനിസ്റ്റി പദ്ധതിയിലൂടെ ഏകദേശം ആയിരത്തോളം കയറ്റുമതിക്കാര്‍ക്ക് പ്രയോജനം ലഭിക്കും. മാത്രമല്ല തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ നികുതി വരുമാനം വര്‍ധിക്കാനും ഇത് ഇടയാക്കും. 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it