സിപ്ലയുടെ അറ്റാദായം 10 ശതമാനം വര്‍ധിച്ച് 801 കോടി രൂപയായി

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല ലിമിറ്റഡിന്റെ നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായം 10 ശതമാനം വര്‍ധിച്ച് 801 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 729 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദത്തില്‍ 789 കോടി രൂപ ലാഭം നേടിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധിച്ച് 5,810 കോടി രൂപയായി. രണ്ടാം പാദത്തിലെ വരുമാനം 5,829 കോടി രൂപയായിരുന്നു.

അസംസ്‌കൃത വസ്തുക്കളുടെ ചെലവഴിച്ച തുക 15 ശതമാനം കുറഞ്ഞ് 1,299.04 കോടി രൂപയായി. ഉയര്‍ന്ന സാമ്പത്തിക ചെലവും നികുതി വിഹിതത്തിലുണ്ടായ വര്‍ധനയും കമ്പനിയെ മോശമായി ബാധിച്ചു. നികുതി കഴിഞ്ഞ വര്‍ഷം 295.2 കോടി രൂപയായിരുന്നത് 410 കോടി രൂപയായി. അവലോകന പാദത്തില്‍ ഗവേഷണത്തിനും വികസനത്തിനുമായി 363 കോടി രൂപ കമ്പനി ചെലവഴിച്ചു.

ഡിസംബര്‍ 31 വരെയുള്ള കമ്പനിയുടെ മൊത്തം കടം 1,042 കോടി രൂപയായി. മുന്‍ പാദത്തില്‍ ഇത് 1,068 കോടി രൂപയായിരുന്നു. ഇന്ന് സിപ്ല ഓഹരികള്‍ 2.18 ശതമാനം താഴ്ന്ന് 1039 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it