കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ആദ്യ പാദ ലാഭത്തില്‍ 77% വര്‍ധന; ഓഹരികള്‍ നേട്ടത്തില്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദം പരിഗണിച്ചാല്‍ അറ്റാദായത്തില്‍ 32.7 ശതമാനം ഇടിവുണ്ട്
CSL Logo, Hybrid SOV
Image Courtesy : Cochin Shipyard
Published on

ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ 76.5 ശതമാനം വളര്‍ച്ചയോടെ 174.23 കോടി രൂപ സംയോജിത അറ്റാദായം നേടി പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 98.65 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ തലേ പാദം പരിഗണിച്ചാല്‍ അറ്റാദായത്തില്‍ 32.7 ശതമാനം ഇടിവുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തില്‍ 258 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അറ്റാദായമായി രേഖപ്പെടുത്തിയത്.

ആദ്യപാദത്തിലെ സംയോജിത വരുമാനം മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 559.85 കോടി രൂപയില്‍ നിന്നും 855.48 കോടി രൂപയായി ഉയര്‍ന്നു. 52.81 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതില്‍ 526.69 കോടി രൂപയും കപ്പല്‍ നിര്‍മാണത്തില്‍ നിന്നും 244.77 കോടി രൂപ അറ്റകുറ്റപ്പണിയില്‍ നിന്നും ലഭിച്ചു. തൊട്ടുമുന്നത്തെ പാദത്തില്‍ 1,366.17 കോടി രൂപയായിരുന്നു സംയോജിത വരുമാനം. ഇവിടെ 37.38 ശതമാനം കുറവ് രേഖപ്പെടുത്തി.

ഓഹരി വിപണിയില്‍ മുന്നേറ്റം

മികച്ച രീതിയില്‍ മുന്നേറുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 174 ശതമാനം റിട്ടേണ്‍ നല്‍കിയിരുന്നു. ആദ്യപാദത്തിലെ ഫലം പുറത്തുവന്നതിന് പിന്നാലെ ഓഹരികള്‍ കുതിച്ചുയരുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. പ്രതീക്ഷകള്‍ അസ്ഥാനത്താക്കാതെയുള്ള പ്രകടനമാണ് രാവിലെ ഓഹരി വിപണിയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കാഴ്ചവച്ചത്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ  പ്രകടനം വാര്‍ഷികാടിസ്ഥാനത്തില്‍ കൂടിയെങ്കിലും തലേ പാദത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. എങ്കിലും ഇത് കാര്യമാക്കാതെ ഓഹരി 7.7ശതമാനത്തോളം ഉയര്‍ന്നു. രാവിലെ 2444.80 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരികള്‍ ഇടക്ക് 7.7 ശതമാനം വര്‍ധനയോടെ 2490ല്‍ എത്തിയെങ്കിലും പിന്നീട് താഴ്ന്നു. നിലവില്‍ 3.81 ശതമാനം നേട്ടത്തോടെ 2399.85 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 62,996 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com