
ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലകളായ കെഎഫ്‌സി യുടെയും പിസ്സ ഹട്ടിന്റെയും ഉടമകളായ യം ബ്രാൻഡ്‌സ് (Yum! Brands Inc) ഇന്ത്യയിലെ തങ്ങളുടെ ഫ്രാഞ്ചൈസി പങ്കാളികളായ ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡും (DIL) സഫയർ ഫുഡ്‌സ് ഇന്ത്യ ലിമിറ്റഡും (Sapphire Foods) ലയിപ്പിക്കുന്നതിനുള്ള നീക്കത്തില്‍. ഷെയർ സ്വാപ്പ് ഡീൽ വഴി സഫയർ ഫുഡ്‌സ് ഡിഐഎല്ലിൽ ലയിക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശതകോടീശ്വരനായ രവി ജയ്പുരിയയുടെ ആർ.ജെ കോർപ്പിന്റെ ഉടമസ്ഥതയിലുള്ള ഡിഐഎല്ലിന് നിലവിൽ 19,935.61 കോടി രൂപയുടെ വിപണി മൂലധനമാണുള്ളത്. സഫയർ ഫുഡ്സിന്റെ വിപണി മൂല്യം 10,313 കോടി രൂപയാണ്.
വടക്കേ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലുമാണ് പ്രധാനമായും കെഎഫ്‌സി, പിസ്സ ഹട്ട് ഔട്ട്ലറ്റുകള്‍ ഡിഐഎല്‍ പ്രവർത്തിപ്പിക്കുന്നത്. സഫയറിന്റെ സാന്നിധ്യം പ്രധാനമായും തെക്ക്, പടിഞ്ഞാറ് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ പൊതുവായ ഫ്രാഞ്ചൈസി സോണുകളും ഇവര്‍ക്കുണ്ട്.
നഗര ഉപഭോക്താക്കൾ ചെലവുകൾ വെട്ടിക്കുറച്ചതും പ്രാദേശിക തലത്തില്‍ ആധുനിക റസ്‌റ്റോറന്റുകളുടെ വ്യാപനവും മൂലം 2025 സാമ്പത്തിക വര്‍ഷം കെഎഫ്‌സി ക്ക് വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിരുന്നു. ക്വിക്ക് സർവീസ് റസ്റ്റോറന്റ് മേഖല ഈ സാമ്പത്തിക വർഷത്തില്‍ മികച്ച വരുമാനം രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ, തായ്‌ലൻഡ്, നൈജീരിയ, നേപ്പാൾ എന്നിവിടങ്ങളിലായി 2,030 ലധികം സ്റ്റോറുകളാണ് ഡിഐഎൽ നടത്തുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായി 963 കെഎഫ്‌സി, പിസ്സ ഹട്ട്, ടാക്കോ ബെൽ റെസ്റ്റോറന്റുകളാണ് സഫയർ പ്രവർത്തിപ്പിക്കുന്നത്. മാർച്ച് പാദത്തിൽ ഡിഐഎല്ലിന്റെ നഷ്ടം 14.74 കോടി രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 7.47 കോടി രൂപയായിരുന്നു. എന്നാൽ, ഈ പാദത്തിൽ സഫയർ ഫുഡ്‌സിന്റെ നഷ്ടം 3.66 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2.14 കോടി രൂപ ലാഭത്തിലായിരുന്നു കമ്പനി.
സഫയർ ഫുഡ്‌സിന്റെ ഓഹരികള്‍ക്ക് ഇന്ന് വിപണിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഓഹരി 5.29 ശതമാനം ഉയര്‍ന്ന് 337 രൂപയിലാണ് വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം വ്യാപാരം പുരോഗമിക്കുന്നത്.
KFC franchise partners Devyani International and Sapphire Foods plan a strategic merger to consolidate market presence in India.
Read DhanamOnline in English
Subscribe to Dhanam Magazine