നിങ്ങളറിയുമോ മണ്ണുത്തിയിലെ സിലിക്കണ്‍ വാലി? മനസ്സ് വെച്ചാല്‍ ഇവിടെ സൃഷ്ടിക്കാം ബില്യണ്‍ ഡോളര്‍ വ്യവസായം!

കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയെപ്പറ്റി കേള്‍ക്കാത്ത മലയാളികളില്ല. ലോകത്തെ തന്നെ ഹൈടെക്ക് വ്യവസായങ്ങളുടെ തലസ്ഥാനമായ ഇവിടെ ആയിരക്കണക്കിന് മലയാളികള്‍ ജോലിയെടുക്കുന്നുണ്ട്. നൂറു കണക്കിന് മലയാളികള്‍ പുതിയ പ്രസ്ഥാനങ്ങള്‍ നടത്തുന്നു. ലോകത്തിലെ ഒരു വിജയകഥയാണ് അമേരിക്കയുടെ സിലിക്കണ്‍ വാലി.


മൂന്ന് കാര്യങ്ങളാണ് 'സിലിക്കണ്‍ വാലി' എന്ന് ഇന്ന് നാമറിയുന്ന പ്രസ്ഥാനത്തെ ഈ സിലിക്കണ്‍ വാലി ആക്കിയതെന്നാണ് പറയപ്പെടുന്നത്. ഒന്നാമത്തേത് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സാന്നിധ്യം. പുതിയ സാങ്കേതികവിദ്യകള്‍ ഉണ്ടാകുന്നു. അതില്‍ പേറ്റന്റ് എടുക്കുന്നു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹനവും പിന്തുണയും നല്‍കി. രണ്ടാമതായി അമേരിക്കന്‍ ഗവമെന്റിന്റെ പ്രതിരോധ വിഭാഗം ധാരാളം വന്പന്‍ പ്രോജക്ടുകള്‍ അവിടെ ചെയ്തു. ഇത് സാങ്കേതിക വിദഗ്ദ്ധര്‍ അവിടെ കൂടുതല്‍ വ്യാപിക്കാനും കേന്ദ്രീകരിക്കാനും ഇടയാക്കി. മൂന്നാമതായി സിലിക്കണ്‍ വാലിയില്‍ 'പണമെറിഞ്ഞ് പണം വാരാം' എന്ന് മനസിലാക്കിയ സ്വകാര്യ മൂലധനം വെഞ്ചര്‍ കാപ്പിറ്റലുമായി പുതിയ ആശയങ്ങളെ തേടി യൂണിവേഴ്‌സിറ്റിക്ക് ചുറ്റിലുമുണ്ടായി. ഇതാണ് സിലിക്കണ്‍ വാലിയുടെ ഹ്രസ്വചിത്രം.

എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത്തരം സിലിക്കണ്‍ വാലികള്‍ ഉണ്ടാകാത്തതെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റികള്‍ പലപ്പോഴും നമ്മുടെ സമൂഹത്തിനു ഗുണമോ താല്പര്യമോ ഉള്ള വിഷയങ്ങളില്‍ അല്ല ഗവേഷണം നടത്തുന്നത്. നമ്മുടെ സര്‍വ്വകലാശാലകളില്‍ നിന്നും നാടിന്റെ പ്രശ്‌നപരിഹാരത്തിനുള്ള ആശയങ്ങള്‍ വരുമെന്ന ചിന്ത ഭരണകര്‍ത്താക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഇല്ല. അപ്പോള്‍ പഠനവും ഗവേഷണവും ഒക്കെയായി യൂണിവേഴ്‌സിറ്റികള്‍ ഒരു വശത്തുകൂടി പോകുന്നു, പ്രശ്‌നങ്ങളും പ്രശ്‌നപരിഹാരങ്ങളും ആയി സര്‍ക്കാര്‍ മറുഭാഗത്തും. ബാംഗ്ലൂരിനെ ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്ന് ചിലപ്പോള്‍ പറയുമെങ്കിലും യൂണിവേഴ്‌സിറ്റിയും വ്യവസായവും തമ്മിലുള്ള പാരന്പര്യം ഒന്നും അവിടെയില്ല.

അങ്ങനെയിരിക്കെയാണ് യാദൃശ്ചികമായി ഞാന്‍ തൃശൂരില്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യുണിവേഴ്‌സയില്‍ പോകുന്നത്. കാര്യം കാര്‍ഷിക സര്‍വ്വകലാശാല ഇരിക്കുന്നത് വെള്ളാനിക്കരയില്‍ ആണെങ്കിലും എല്ലാവരും പറയുന്നത് മണ്ണൂത്തി കാര്‍ഷിക സവ്വകലാശാല എന്നാണ്. കൃഷിയും മണ്ണുമായി ബന്ധമുള്ളതിനാല്‍ ഞാനും അങ്ങനെ തന്നെ പറയാം. ചെടികള്‍ വാങ്ങാനും മറ്റുമായി ഞാന്‍ പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും ഇത്തവണ അവിടുത്തെ ഡീന്‍ ആയ ഡോക്ടര്‍ നമീറുമായി സംസാരിക്കാന്‍ അവസരമുണ്ടായി.

'ഈ യൂണിവേഴ്‌സിറ്റിയുടെ ചുറ്റുമായി ഇപ്പോള്‍ ഏകദേശം അഞ്ഞൂറോളം നേഴ്‌സറികളുണ്ട്. ലോക്‌ഡോണ്‍ തുടങ്ങിയതില്‍ പിന്നെ ഇത് ഓരോ ദിവസവും കൂടി വരികയാണ്.' അദ്ദേഹം പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം ചെറുകിട കൃഷിക്കും പൂന്തോട്ട നിര്‍മാണത്തിനുമുള്ള വസ്തുക്കളുടെ കച്ചവടം വന്‍തോതില്‍ കൂടുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. മണ്ണുത്തിയില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റി വെള്ളാനിക്കരയില്‍ ആണെങ്കിലും മണ്ണുത്തിയുടെ പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. റോഡിന് ഇരുവശവും നേഴ്‌സറികള്‍ ഉള്ള കാര്യം ഞാന്‍ മുന്‍പേ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ എണ്ണം നൂറ് കവിഞ്ഞു എന്നത് എനിക്ക് പുതിയ അറിവായിരുന്നു.

തിരിച്ചു വീട്ടിലെത്തിയ ഞാന്‍ ഗൂഗിള്‍ മാപ്പെടുത്തു നോക്കി. സംഗതി സത്യമാണ്. യൂണിവേഴ്‌സിറ്റിക്ക് ചുറ്റിലുമായി നേഴ്‌സറികള്‍ അനവധിയുണ്ട്. പിറ്റേന്ന് തൃശൂരില്‍ വെച്ച് യാദൃശ്ചികമായി കൃഷി മന്ത്രി സുനില്‍ കുമാറിനെ കാണാനിടയായി. മണ്ണുത്തിയിലും പരിസരത്തുമായി അഞ്ഞൂറോളം നേഴ്‌സറികളുണ്ടല്ലോ എന്ന് ഞാന്‍ സൂചിപ്പിച്ചു.

'അഞ്ഞൂറല്ല. ഇപ്പോള്‍ ആയിരം കടന്നുകാണണം.'

എനിക്കത് വാലിയ അത്ഭുതവും സന്തോഷവുമായി. കാരണം, കേരളത്തിന്റെ തനതായ ഒരു സിലിക്കോണ്‍ വാലി മണ്ണുത്തിയിലും പരിസരത്തുമായി വളര്‍ന്നു വരികയാണ്. അവിടെ ആയിരം നേഴ്‌സറികളുണ്ടെങ്കില്‍ അവിടെ എത്ര പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടാകും, ഒരു വര്‍ഷത്തില്‍ എത്ര ലക്ഷം രൂപയുടെ വ്യാപാരം നടക്കുന്നുണ്ടാകും, എത്ര തരം അനുബന്ധ കച്ചവടങ്ങള്‍ വളര്‍ന്നു വരുന്നുണ്ടാകും.

'ലോകത്ത് എവിടെയുമുള്ള ചെടികള്‍ കിട്ടുന്ന നേഴ്‌സറികളും, കേരളത്തിന് പുറത്തേക്കും ഇന്ത്യക്ക് പുറത്തേക്ക് പോലും ചെടികള്‍ കയറ്റിയയക്കുന്ന നേഴ്‌സറികളും ഇവിടെയുണ്ട്.'' ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു.

ഇത് സത്യത്തില്‍ ഒരു വിപ്ലവമാണ്. നമ്മള്‍ അറിയാതെ പ്രത്യേകിച്ച് പ്ലാനോ പദ്ധതിയോ ഇല്ലാതെ ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഓര്‍ഗാനിക് ഗ്രോത്ത് ആയിട്ടാണ് മണ്ണുത്തിയിലെ ഗ്രീന്‍വാലി വികസിച്ചു വരുന്നത്. ഇതിന്റെ അടിസ്ഥാന കാരണം കാര്‍ഷിക സര്‍വകലാശാല ആണെന്നതില്‍ തര്‍ക്കമില്ല. അവിടെ പരിശീലനം ലഭിച്ച തൊഴിലാളികളും ഒരുപക്ഷെ, അവിടെനിന്ന് റിട്ടയറായ തൊഴിലാളികളും ഒക്കെ ആയിരിക്കണം മണ്ണുത്തിയില്‍ ഈ കാര്‍ഷിക വിപ്ലവത്തിന് തുടക്കമിട്ടത്. ഇനി ശരിയായ പിന്തുണ കൊടുത്താല്‍ ഇതൊരു വിജയഗാഥ ആക്കിയെടുക്കാം, സംശയമില്ല. കൊറോണക്കാലം അതിനുള്ള ഒരു അവസരം നമുക്ക് നല്കുന്നുന്നുണ്ട്. കേരളത്തില്‍ കൃഷിയിലും പൂന്തോട്ട നിര്‍മ്മാണത്തിലും ഇന്ന് മുന്‍പൊരിക്കലും ഇല്ലാത്തത്ര താല്പര്യമാണ് ഉണ്ടായിരിക്കുന്നത്.

ഈ രംഗത്ത് കേരളത്തിന്റെ സാധ്യതയുടെ ഒരു ശതമാനം പോലും ഇപ്പോള്‍ ആയിട്ടില്ല എന്നതാണ് സത്യം. കേരളത്തില്‍ നെല്ലും റബറും പോലുള്ള പാരന്പര്യ വിളകള്‍ക്ക് ഇനി ഭാവിയില്ല എന്ന് പല തവണ പറഞ്ഞിട്ടുള്ള ആളാണ് ഞാന്‍. അതെ സമയം ജന സാന്ദ്രത കൂടുതല്‍ ആയതിനാല്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ല എന്ന ധാരണയും തെറ്റാണ് എന്നും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സമീപകാല ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥല ലഭ്യതയുള്ള കാലമാണ് ഇപ്പോള്‍. ഇനിയത് കൂടുകയേ ഉള്ളൂ കാരണം പരമ്പരാഗത കൃഷികള്‍ ഒക്കെ നഷ്ടമായി ആളുകള്‍ നെല്‍പ്പാടവും തോട്ടങ്ങളും ഒക്കെ ഒന്നും ചെയ്യാതെ തരിശിടുകയാണ്. പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാരച്ചെടികള്‍, സുഗന്ധവിളകള്‍, ഔഷധച്ചെടികള്‍, പൂച്ചെടികള്‍ എന്നിങ്ങനെ കൂടുതല്‍ വിലയുള്ള വിളകള്‍ ശാസ്ത്രീയമായി കൃഷി ചെയ്യുകയും അതിന് ശരിയായ സംഭരണവും മാര്‍ക്കറ്റിങ്ങും നടത്താന്‍ ഉള്ള സംവിധാനവും ഉണ്ടെങ്കില്‍ കൃഷിക്ക് വന്‍സാധ്യതയാണ് ഉള്ളത്. ഇന്ന് കേരളത്തിലേക്ക് പുറത്തു നിന്നും വരുന്ന പച്ചക്കറികളും ഫലങ്ങളും ഔഷധ ചെടികളും മാത്രം കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ചാല്‍ തന്നെ നമുക്ക് ബില്യണ്‍ ഡോളര്‍ വ്യവസായം ഉണ്ടാക്കാം. സുഗന്ധവിളകളും പൂച്ചെടികളും ഉള്‍പ്പടെ കയറ്റിയയക്കാന്‍ കൂടി നമ്മള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ ബില്യണ്‍ പലതാകും. പക്ഷെ ഇതൊക്കെ ചെയ്യണമെങ്കില്‍ ഇപ്പോഴത്തെപ്പോലെ കൃഷി ധര്‍മ്മവും കര്‍മ്മവും ആയി എടുക്കുന്ന രീതി മാറ്റി ശാസ്ത്രീയമായി ചെയ്യേണ്ട ഒരു വ്യവസായമായി മാറ്റണം.

ഇത്തരം ഒരു മാറ്റത്തിന് അടിസ്ഥാനമായി, കാര്‍ഷിക സര്‍വ്വകലാശാലയെ നമുക്ക് മാറ്റിയെടുക്കാം. അതിന് മുന്നോടിയായി മണ്ണുത്തിയിലെ നേഴ്‌സറികളെ നാളെ ഇന്ത്യയും ലോകവും അറിയുന്ന ബ്രാന്‍ഡ് ആയി നമുക്ക് നമുക്ക് മാര്‍ക്കറ്റ് ചെയ്യണം. അതിലേക്ക് എന്റെ ചില നിര്‍ദേശങ്ങള്‍ പറയാം.

1. മണ്ണുത്തിയിലെ ചുറ്റുമായി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ നഴ്‌സറി ക്ലസ്റ്ററിനെ പഠിക്കുക, കണക്കുകള്‍ ഉണ്ടാക്കുക. അത് പ്രാദേശികമായിട്ടെങ്കിലും സമ്പദ്‌വ്യവസ്ഥക്ക് നല്‍കുന്ന വലിയ പിന്തുണ ഔദ്യോഗികമായി അംഗീകരിക്കുക. പ്രത്യേകിച്ചും ഈ വിപ്ലവത്തില്‍ യുണിവേഴ്‌സിറ്റിക്കുള്ള സ്ഥാനം എടുത്തുകാണിക്കുക. (നമ്മുടെ കഴിവുകളും നേട്ടങ്ങളും അംഗീകരിക്കാന്‍ പൊതുവെ നമ്മള്‍ പിറകോട്ടാണ്).

2. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, നേഴ്‌സറികള്‍, അനുബന്ധ വ്യവസായങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുക. എങ്ങനെയാണ് പരിസ്ഥിതി സൗഹൃദമായി നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന രീതിയിലും ഹൈടെക്ക് ആയും ഈ വ്യവസായത്തെ അവിടെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നത് എന്ന് ചര്‍ച്ച ചെയ്യുക.

3. വിത്തിലേയും തൈകളിലെയും മണ്ണുത്തി ബ്രാന്‍ഡ് പ്രൊഫഷണല്‍ ആയി പ്രമോട്ട് ചെയ്യുക. സിലിക്കോണ്‍ വാലി പോലെ മണ്ണുത്തിയിലെ ഗ്രീന്‍ വാലി എന്നൊരു പ്രയോഗം നമുക്ക് സ്ഥിരമായി ഉണ്ടാകണം.

4. മണ്ണുത്തിയില്‍ നിന്ന് ലഭിക്കുന്ന വിത്തിന്റെയും തൈകളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ എല്ലാ നേഴ്‌സറികളും ഒരു ക്വാളിറ്റി കണ്‍ട്രോള്‍ സിസ്റ്റം ഉണ്ടാക്കുക. സ്ഥലത്തിന്റെ പരിസ്ഥിതി സംരക്ഷണം, തൊഴിലെടുക്കുന്നവരുടെ പരിശീലനം, ഉപയോഗിക്കുന്ന വിത്തുകളുടെ ആധികാരികത, ഇതെല്ലാം ക്വളിറ്റി സിസ്റ്റത്തിന്റെ ഭാഗമാക്കണം. യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ഇവയുടെ ഓഡിറ്റ് പതിവായി നടത്തണം.

5. മണ്ണുത്തി ബ്രാന്‍ഡ് ചെടികളും വിത്തുകളും ഇന്ത്യയിലെവിടെയും വിതരണം ചെയ്യാന്‍ ഫ്രാഞ്ചൈസികള്‍ നല്‍കുക. അവരുടെ തിരഞ്ഞെടുപ്പിലും ഗുണനിലവാര സംവിധാനം ഉണ്ടാകണം. ബ്രാന്‍ഡ് പ്രമോഷനുള്ള ഒരു അവസരമായി അതും കാണുക.

6. പുതിയതായി നേഴ്‌സറികള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡീറ്റൈല്‍ഡ് പ്രോജക്റ്റ് റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത് മുതല്‍ തൊഴിലെടുക്കുന്നവര്‍ക്ക് പരിശീലനവും മാര്‍ക്കറ്റിങ് സപ്പോര്‍ട്ടും വരെ നല്‍കുന്ന ഒരു പദ്ധതി യൂണിവേഴ്‌സിറ്റി ആരംഭിക്കുക.

7. പുതിയതായി കൃഷിയിലോ ഗാര്‍ഡനിംഗിലോ ഏര്‍പ്പെടാന്‍ താല്പര്യമുള്ളവര്‍ക്ക് ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ നീളുന്ന പരിശീലന പരിപാടികള്‍ സ്ഥിരമായി സംഘടിപ്പിക്കുക,
യൂണിവേഴ്‌സിറ്റി അടിസ്ഥാനമാക്കി കൃഷിയുടെ ഒരു യുട്യൂബ് ചാനല്‍ തുടങ്ങുക. ഓരോ വിത്തും തൈയും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, വളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം, വെള്ളത്തിന്റെയും പ്രകൃതിയുടെയും സംരക്ഷണം എന്നിങ്ങനെ ഓരോ ദിവസവും പ്രൊഫസര്‍മാര്‍ ആണെങ്കിലും നഴ്‌സറിയിലെ ടെക്‌നീഷ്യന്‍സ് ആണെങ്കിലും സംസാരിക്കുന്നത് വീഡിയോ ആയി എടുത്ത് ഓരോ ചാനലില്‍ നല്‍കുക.

8. വിദേശത്തേക്ക് ചെടികളും വിത്തുകളും കയറ്റി അയക്കുന്നതിനുള്ള സാങ്കേതിക നിയമ വശങ്ങള്‍ പരിശീലിപ്പിക്കുന്ന ഒരു പദ്ധതി ആരംഭിക്കുക.

9. വിദേശത്ത് നിന്നും കേരളത്തിലേക്ക് പുതിയതായി വരുന്ന വിത്തുകളും ചെടികളും കേരളത്തിന്റെ ആവാസവ്യവസ്ഥക്ക് ചേര്‍ന്നതാണെന്ന് ഉറപ്പു വരുത്താന്‍ സംവിധാനം ഒരുക്കുക.

കേരളത്തില്‍ പുതിയതായി നിര്‍ദ്ദേശങ്ങള്‍ വെക്കുമ്പോള്‍ എന്നെ വിഷമിപ്പിക്കുന്നത് രണ്ടു തരം റിയാക്ഷന്‍ ആണ് (ഒന്ന്) ഇവിടെ ഒന്നും നടക്കില്ല (രണ്ട്) ഇതൊക്കെ ഞങ്ങള്‍ പണ്ടേ ചെയ്തതാണ്, ചെയ്യുന്നതാണ്. ഇത്തരം ഒരു മാനസികാവസ്ഥയില്‍ സിലിക്കണ്‍ വാലി ഒന്നും ഉണ്ടാകില്ല. പക്ഷെ ഞാന്‍ പറഞ്ഞ പല കാര്യങ്ങളും പലയിടത്തായി ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടാകും. പ്രധാനമായത് ഇവയെ എല്ലാം സംയോജിപ്പിച്ച് ഒറ്റ ബ്രാന്‍ഡിന്റെ കീഴിലെത്തിക്കുക എന്നതാണ്. അതിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനകം മണ്ണുത്തി ബ്രാന്‍ഡിനെ ഒരു ബില്യണ്‍ ഡോളര്‍ വ്യവസായമായി വളര്‍ത്താന്‍ നമുക്ക് സാധിക്കും. അതോടെ യുണിവേഴ്‌സിറ്റിയെപ്പറ്റിയുള്ള സാധാരണക്കാരന്റെ ചിന്തകള്‍ മാറും. ചെറുപ്പക്കാര്‍ ഈ രംഗത്ത് കൂടുതലെത്തും. കൃഷിയില്‍ ഉണ്ടാകാവുന്ന വളര്‍ച്ചയും വരവും വേറെ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it