പശ്ചിമേഷ്യൻ സംഘർഷം നീളുന്നു; ഇന്ത്യക്കാർ ​ഗൾഫിൽ നിന്നും പണം പിൻവലിക്കുകയാണോ? ​ദുബായ് റിയൽ എ​സ്റ്റേറ്റ് മേഖലയിലെ ട്രെൻഡ് മാറ്റത്തിന് പിന്നിൽ

ദുബായിലെ പ്രോപ്പർട്ടി നിക്ഷേപത്തിൽ ലിക്വിഡിറ്റി റിസ്ക് കൂടുതൽ പ്രധാന പരിഗണനയായി മാറുന്നു
Dubai Real Estate New Trend On Going War
പ്രതീകാത്മക ചിത്രംImage Source: Gemini
Published on

ആറുമാസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ഇന്ത്യൻ നിക്ഷേപകർ ദുബായിൽ നിന്ന് പണം പൂർണമായി പിൻവലിച്ചിട്ടില്ല. എന്നിരുന്നാലും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കുറിച്ചും ഗോൾഡൻ വിസയെ സംബന്ധിച്ചുമുള്ള (Golden Visa) പരമ്പരാഗത ധാരണകളിൽ വലിയൊരു തിരുത്തൽ വരുത്താൻ അവർ നിർബന്ധിതരായിരിക്കുന്നു. ദുബായിൽ വസ്തുവകകൾ സ്വന്തമാക്കുന്നത് കൈയ്യിൽ പണമുള്ളതിന് തുല്യമല്ലെന്നും വിസ ലഭിച്ചതുകൊണ്ട് മാത്രം നികുതി ബാധ്യതകളിൽ നിന്ന് ഒഴിവായില്ലെന്നുമുള്ള തിരിച്ചറിവാണ് ഇതിന് കാരണം.

റിയൽ എസ്റ്റേറ്റിലെ തടസ്സങ്ങൾ

വസ്തുവകകൾ എളുപ്പത്തിൽ വിറ്റ് പണമാക്കാൻ (Liquidity) സാധിക്കുമെന്ന പ്രതീക്ഷയിലാണ് പലരും മുൻപ് നിക്ഷേപം നടത്തിയിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള സാഹചര്യം ഈ ധാരണ തിരുത്തി:

  • പണമാക്കാനുള്ള കാലതാമസം: വാങ്ങാൻ താത്പര്യമുള്ള അനുയോജ്യരായ ഇടപാടുകാരെ കണ്ടെത്തുക, മോർട്ട്ഗേജ് - ബാങ്കിംഗ് നടപടികൾ പൂർത്തിയാക്കുക, ഇന്ത്യയിലെ നികുതി/ ഫെമ (FEMA) നിയമങ്ങൾ പാലിക്കുക എന്നിവയ്ക്ക് ആഴ്ചകളോ മാസങ്ങളോ സമയമെടുക്കും.

  • വസ്തുവിന്റെ മൂല്യവും നിയന്ത്രണവും: വസ്തുവകകളുടെ വിലയിലുണ്ടാകുന്ന ഇടിവിനേക്കാൾ (Property risk), പ്രതിസന്ധി ഘട്ടങ്ങളിൽ പണം സ്വന്തം നിയന്ത്രണത്തിലാക്കാനും മാറ്റാനും സാധിക്കുമോ എന്ന സുരക്ഷാ ആശങ്കയ്ക്കാണ് (Jurisdiction risk) നിക്ഷേപകർ മുൻഗണന നൽകുന്നത്.

ഇതിന്റെ ഭാഗമായി, പണിപൂർത്തിയാകാത്ത പ്രോജക്റ്റുകളിൽ (Off-plan) പണം മുടക്കുന്നതിന് പകരം, സ്ഥാപിത കേന്ദ്രങ്ങളിലുള്ളതും പെട്ടെന്ന് വിറ്റഴിക്കാൻ സാധിക്കുന്നതും വാടക വരുമാനം നൽകുന്നതുമായ റെഡി-ടു-മൂവ് (Ready-to-move) വസ്തുവകകളിലേക്ക് നിക്ഷേപകർ ശ്രദ്ധ മാറ്റുകയാണ്.

ഗോൾഡൻ വിസയും നികുതി നിയമങ്ങളും

20 ലക്ഷം ദിർഹം (AED 2 Million) നിക്ഷേപിച്ച് നേടുന്ന ഗോൾഡൻ വിസ അല്ലെങ്കിൽ യു.എ.ഇ റെസിഡൻസി കാർഡ് ലഭിച്ചാൽ ഇന്ത്യയിലെ നികുതി ബാധ്യതകളിൽ നിന്ന് താനേ ഒഴിവാകുമെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്.

  1. വ്യത്യസ്ത നിയമങ്ങൾ: ഇമിഗ്രേഷൻ റെസിഡൻസി, ഇന്ത്യൻ ടാക്സ് റെസിഡൻസി, ഫെമ നിയമങ്ങൾ എന്നിവ വെവ്വേറെ നിയമപരമായ ചട്ടക്കൂടുകളിലാണ് പ്രവർത്തിക്കുന്നത്.

  2. ആഗോള വരുമാന നികുതി: യു.എ.ഇയിൽ വ്യക്തിഗത ആദായനികുതിയില്ലെങ്കിലും ഇന്ത്യയിലെ നികുതി നിയമങ്ങൾ അനുസരിച്ച് ആഗോള തലത്തിൽ നേടുന്ന വരുമാനത്തിന് (Global Income) ഇന്ത്യയിൽ നികുതി നൽകേണ്ടി വന്നേക്കാവുന്ന ചില പ്രത്യേക സാഹചര്യങ്ങളുമുണ്ട്.

  3. വിവര കൈമാറ്റം: വിദേശത്തെ ബാങ്ക് അക്കൗണ്ടുകളുടെയും സ്വത്തുക്കളുടെയും വിവരങ്ങൾ ഇന്ത്യയും യു.എ.ഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പരസ്പരം കൈമാറുന്നുണ്ട്.

ചുരുക്കത്തിൽ, ഇന്ത്യൻ മൂലധനം ദുബായിൽ നിന്നും പിൻവാങ്ങിയിട്ടില്ലെങ്കിലും യുദ്ധത്തെ തുടർന്ന് നിക്ഷേപകർ കാര്യങ്ങളെ സമീപിക്കുന്ന രീതിയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് സാരം. ദുബായിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെ പെട്ടെന്ന് പണമാക്കാൻ കഴിയുന്ന ഒന്നായി കാണാതെ ഒരു ദീർഘകാല ആസ്തിയായും റെസിഡൻസി പദവിയെ കേവലം ഒരു വിസ സ്റ്റാമ്പായി കാണാതെ കൃത്യമായ നിയമപരമായ കാര്യമായും കണ്ട് നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com