

എഥനോൾ കലർത്താത്ത 100 ശതമാനം ശുദ്ധമായ പെട്രോൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വാഹന ഉടമകൾ അതിനായി കൂടുതൽ പണം നൽകേണ്ടി വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. സർക്കാരിന്റെ ഇ20 (E20) ഇന്ധന നയത്തിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. നിലവിൽ രാജ്യത്തുടനീളം 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ ലഭ്യമാണെന്നും ടൈംസ് ഓഫ് ഇന്ത്യയോട് ഗഡ്കരി പറഞ്ഞു.
എഥനോൾ മിശ്രിതം വാഹന എൻജിനുകളെ നശിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അത്തരം അവകാശവാദങ്ങൾ വെറും "കുപ്രചരണങ്ങൾ" മാത്രമാണെന്നും ഗഡ്കരി പറഞ്ഞു. ഇ10 (E10) ഇന്ധനം ഉപയോഗിക്കാൻ അനുയോജ്യമായ എല്ലാ വാഹനങ്ങളിലും സുരക്ഷിതമായി ഇ20 ഉപയോഗിക്കാമെന്നും ഇതുവരെ ഉപഭോക്താക്കളിൽ നിന്ന് ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മാരുതി സുസുക്കി അടക്കമുള്ള വാഹന നിർമ്മാതാക്കൾ ഈ നയത്തെ പിന്തുണയ്ക്കുന്നുണ്ട്.
എഥനോളിന് പെട്രോളിനെക്കാൾ കലോറിഫിക് മൂല്യം കുറവായതിനാൽ മൈലേജിൽ നേരിയ കുറവുണ്ടായേക്കാം എന്ന് മന്ത്രി സമ്മതിച്ചു. നഗരങ്ങളിലെ തിരക്കേറിയ ഗതാഗതത്തിൽ ഇത് വലിയ മാറ്റമുണ്ടാക്കില്ലെങ്കിലും ഹൈവേകളിലെ വേഗത്തിലുള്ള യാത്രയിൽ ചെറിയ തോതിൽ മൈലേജ് കുറഞ്ഞേക്കാം. ചില ഇന്ധന സ്റ്റേഷനുകൾ ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങൾക്കായി (FFV) ഉദ്ദേശിച്ചിട്ടുള്ള 85 ശതമാനം എഥനോൾ മിശ്രിതമായ E85 ഇതിനകം വിൽക്കുന്നുണ്ട്. അര ഡസനിലധികം ഓട്ടോമൊബൈൽ കമ്പനികള്‍ ഇന്ത്യയിൽ FFV-കൾ പുറത്തിറക്കാൻ തയാറെടുക്കുന്നുണ്ട്. ഇ85 ഇന്ധനത്തിന് ഇ20-യേക്കാൾ വില കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷ്യങ്ങൾ: അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും ചോളം, അരി, മുള തുടങ്ങിയ കൃഷി ചെയ്യുന്ന കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാനുമാണ് എഥനോൾ ബ്ലെൻഡിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എഥനോൾ പദ്ധതിക്കെതിരെയുള്ള വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തന്റെ കുടുംബ ബിസിനസിന് ഇതിലൂടെ വലിയ ലാഭമുണ്ടെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഗഡ്കരി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine