
പ്രവാസികളുടെ
നിക്ഷേപ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച നോര്‍ക്ക ബിസിനസ്
ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഇതിനകം 100 കോടി രൂപയുടെ നിക്ഷേപം
ലഭിച്ചുവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത്
മാസത്തിനിടെയുള്ള 30 സംരംഭങ്ങളിലൂടെയാണ് ഈ നേട്ടമുണ്ടായത്. ഇതുവഴി 750 ഓളം
തൊഴിലുകളും സൃഷ്ടിക്കപ്പെട്ടു. ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേന സംരംഭങ്ങള്‍
ആരംഭിച്ചവരുടെ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവാസികളുടെ
സമ്പാദ്യം കേരളത്തിന്റെ സംരംഭകത്വ, വാണിജ്യ മേഖലകളില്‍ നിക്ഷേപിക്കുക വഴി
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാകും. അടിസ്ഥാന സൗകര്യ മേഖലയില്‍ 70
കോടി രൂപയുടെയും ഐടി മേഖലയില്‍ 11 കോടി രൂപയുടെയും ടൂറിസം രംഗത്ത് നാലര
കോടി രൂപയുടെയും നിക്ഷേപമാണ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍
മുഖേന ഇതിനകം നേടാനായത്.
അടിസ്ഥാന സൗകര്യ വികസനത്തിലും വിനോദ
സഞ്ചാര മേഖലയിലും കാര്‍ഷിക മേഖലയിലുമുള്ള സംരംഭക സാധ്യതകള്‍ പ്രവാസികള്‍
പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ താല്പര്യമുള്ള സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. പരിസ്ഥിതി സൗഹാര്‍ദ്ദവും ഉപഭോക്തൃ സൗഹാര്‍ദ്ദവുമായ സംരംഭങ്ങള്‍ ആരംഭിക്കാനാകണം. വ്യക്തിഗത സംരംഭങ്ങള്‍ക്കൊപ്പം സഹകരണാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളുടെ സാധ്യതയും പരിഗണിക്കണം. സംരംഭകര്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.
ലൈസന്‍സുകളും അനുമതിയും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 35 ശതമാനം വര്‍ദ്ധനയുണ്ടെന്നും മന്ത്രി പറഞ്ഞു.സംരംഭകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഫെസിലിറ്റേഷന്‍ മന്ത്രി വിതരണം ചെയ്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine