

ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി സുപ്രധാനമായ നീക്കവുമായി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് നിർമ്മാണത്തിനാവശ്യമായ യന്ത്രസാമഗ്രികൾക്കും ഘടകങ്ങൾക്കും നൽകി വരുന്ന കസ്റ്റംസ് തീരുവ ഇളവുകൾ 2029 മാർച്ച് 31 വരെ നീട്ടി ധനമന്ത്രാലയം ഉത്തരവിറക്കി.
ലിഥിയം അയൺ ബാറ്ററി ഉൽപ്പാദനം, ഡിസ്‌പ്ലേ നിർമ്മാണം, വയർലെസ് ചാർജിംഗ് മൊഡ്യൂളുകൾ എന്നീ മൂന്ന് പ്രധാന മേഖലകളിലെ ഉപകരണങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ലിഥിയം അയൺ ബാറ്ററി നിർമ്മാണത്തിനാവശ്യമായ യന്ത്രസാമഗ്രികളുടെ പട്ടിക സർക്കാർ വിപുലീകരിച്ചു. ബാറ്ററി നിർമ്മാണ ശൃംഖലയിലുടനീളം ഉപയോഗിക്കുന്ന പൗഡർ തയ്യാറാക്കൽ, സ്ലറി മിക്സിംഗ്, കോട്ടിംഗ്, ലേസർ വെൽഡിംഗ്, പാക്കേജിംഗ്, ടെസ്റ്റിംഗ് തുടങ്ങി 85 വിഭാഗങ്ങളിലായി വരുന്ന ഉപകരണങ്ങൾക്ക് ഇപ്പോൾ ഇളവ് ലഭിക്കും.
ഓട്ടോമോട്ടീവ്, മെഡിക്കൽ, വ്യാവസായിക മേഖലകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഡിസ്‌പ്ലേ അസംബ്ലിക്കാവശ്യമായ അഞ്ച് പ്രധാന ഘടകങ്ങൾക്ക് (Display cells, FPCAs, Backlight units തുടങ്ങിയവ) തീരുവ ഇളവ് തുടരും. എന്നാൽ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടെലിവിഷൻ എന്നിവയുടെ ഡിസ്‌പ്ലേകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇതിനുപുറമെ സ്മാർട്ട്‌ഫോണുകളിലെ വയർലെസ് ചാർജിംഗ് ഇൻഡക്ടർ കോയിൽ നിർമ്മാണത്തിനാവശ്യമായ ആറ് ഘടകങ്ങൾക്കും കസ്റ്റംസ് തീരുവ ഇളവ് അനുവദിച്ചിട്ടുണ്ട്.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) പുറപ്പെടുവിച്ച ഈ പുതിയ വിജ്ഞാപനങ്ങൾ ഇറക്കുമതിക്കാർക്ക് കൂടുതൽ വ്യക്തത നൽകുന്നു. നൂതന ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിലും ഇലക്ട്രിക് വാഹന വിതരണ ശൃംഖലയിലും ആഭ്യന്തര ശേഷി വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് നടപടി.
Read DhanamOnline in English
Subscribe to Dhanam Magazine