ഇന്ധനവില വര്‍ധിപ്പിച്ചിട്ടും രക്ഷയില്ലാതെ എണ്ണക്കമ്പനികള്‍; പ്രതിദിന നഷ്ടം ഇപ്പോഴും 750 കോടി രൂപ

വില പുതുക്കി നിശ്ചയിച്ചതോടെ പ്രതിദിന നഷ്ടത്തില്‍ ഏകദേശം 25 ശതമാനത്തിന്റെ ആശ്വാസമുണ്ടായതായി പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു
a car in a petrol station
petrol stationimage credit : canva
Published on

പശ്ചിമേഷ്യന്‍ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില (Crude Oil) കുതിച്ചുയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ (OMCs) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. പെട്രോളിനും ഡീസലിനും അടുത്തിടെ ലിറ്ററിന് 3 രൂപ വീതം വര്‍ദ്ധിപ്പിച്ചിട്ടും കമ്പനികളുടെ പ്രതിദിന നഷ്ടം (Under-recovery) ഇപ്പോഴും 750 കോടി രൂപയായി തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വില വര്‍ധനയ്ക്ക് മുന്‍പ് ഇത് പ്രതിദിനം 1,000 കോടി രൂപയായിരുന്നു. വില പുതുക്കി നിശ്ചയിച്ചതോടെ പ്രതിദിന നഷ്ടത്തില്‍ ഏകദേശം 25 ശതമാനത്തിന്റെ ആശ്വാസമുണ്ടായതായി പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചു.

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചെങ്കിലും എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും ഉത്പാദനച്ചെലവ് പൂര്‍ണ്ണമായി തിരിച്ചുപിടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ (Crisil) വിലയിരുത്തല്‍ അനുസരിച്ച്, കമ്പനികള്‍ക്ക് നിലവില്‍ പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസല്‍ ലിറ്ററിന് 13 രൂപയും വീതം അണ്ടര്‍ റിക്കവറി (നഷ്ടം) നേരിടുന്നുണ്ട്.

നിലവിലെ രാഷ്ട്രീയ-യുദ്ധ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍, മെയ് മാസം അവസാനിക്കുന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ആകെ സഞ്ചിത നഷ്ടം (Cumulative losses) 1 ലക്ഷം കോടി രൂപ കടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ആശ്വാസം ഭാഗികം മാത്രം; വില ഇനിയും കൂടിയേക്കും

ഇന്ധനവില വര്‍ധിപ്പിച്ചത് എണ്ണക്കമ്പനികളുടെ വലിയ സാമ്പത്തിക ചോര്‍ച്ചയുടെ വേഗത കുറച്ചിട്ടുണ്ടെങ്കിലും, ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയും കറന്‍സി മൂല്യത്തകര്‍ച്ചയും സൃഷ്ടിച്ച ആഘാതം പൂര്‍ണമായി മറികടക്കാന്‍ ഇത് പര്യാപ്തമല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

പ്രതിസന്ധികള്‍ ഒടുങ്ങുകയും ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറോ അതില്‍ താഴെയോ ആയി കുറയുകയും ചെയ്യുന്നത് വരെ, ഇന്ധനവിലയില്‍ വരുത്തിയ 3 രൂപയുടെ വര്‍ധന ഒരു പരിധി വരെ ഫലപ്രദമായ ഒരു താല്ക്കാലിക പരിഹാരമാകുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എണ്ണക്കമ്പനികളുടെ ലാഭക്ഷമതയില്‍ കാര്യമായ എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ ചില്ലറ വില്‍പ്പന വില ഇനിയും കുറഞ്ഞത് 10 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

അണ്ടര്‍ റിക്കവറി ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ സര്‍ക്കാരിന് മുന്നില്‍ പ്രായോഗികമായി മൂന്ന് വഴികള്‍ മാത്രമാണുള്ളതെന്ന് മഹിന്ദ്ര യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍സ് പ്രൊഫസറായ നിലാഞ്ജന്‍ ബാനിക് പറഞ്ഞു - പമ്പുകളിലെ വില വീണ്ടും വര്‍ദ്ധിപ്പിക്കുക, നേരിട്ടുള്ള സാമ്പത്തിക സഹായം നല്‍കുക, അല്ലെങ്കില്‍ എണ്ണക്കമ്പനികള്‍ തന്നെ ഈ നഷ്ടം ബാലന്‍സ് ഷീറ്റില്‍ ഒതുക്കുക.

ഈ ചര്‍ച്ചകള്‍ ഇന്ത്യയുടെ ഇന്ധന വിലനിര്‍ണ്ണയ സംവിധാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 2010 ലും 2014 ലും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഔദ്യോഗികമായി ഒഴിവാക്കിയതാണെങ്കിലും (deregulated), ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമ്പോഴും രാഷ്ട്രീയമായി നിര്‍ണായകമായ ഘട്ടങ്ങളില്‍ രാജ്യത്തെ ഇന്ധനവില പലപ്പോഴും മാറ്റമില്ലാതെ തുടരാറുണ്ട്.

Indian state-run oil companies continue to face massive daily losses despite fuel price hikes amid rising crude oil prices and rupee depreciation.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com