എണ്ണവില പെട്ടെന്ന് കുറയില്ല, ഹോർമുസ് കടലിടുക്ക് തുറന്നാലും പ്രതിസന്ധികൾ ബാക്കി, കാരണങ്ങൾ ഇവയാണ്

വിതരണം സാധാരണ നിലയിലാകാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം
Oil barrel, Oil Drilling
Image : Canva
Published on

അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാഥമിക കരാറിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും തുറക്കാനുള്ള സാധ്യതകൾ തെളിയുന്നത് ആഗോള എണ്ണ വിപണിക്ക് വലിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, എണ്ണവില ഉടൻ കുറയാൻ സാധ്യതയില്ലെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ വിലയിരുത്തുന്നു. വിതരണം സാധാരണ നിലയിലാകാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം എന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഷിപ്പിംഗ് രംഗത്തെ സാങ്കേതിക തടസങ്ങൾ (Logistical bottlenecks), ഉയർന്ന ഇൻഷുറൻസ് ചെലവുകൾ, ടാങ്കറുകളുടെ ലഭ്യതക്കുറവ്, സുരക്ഷാ ആശങ്കകൾ എന്നിവ കാരണം എണ്ണ വിതരണം പൂർണ തോതിലാകാൻ വൈകും.

ചൈനയുടെ ഇറക്കുമതി

കരാർ വാർത്ത പുറത്തുവന്നതോടെ ബ്രെന്റ് ക്രൂഡ് വില 85 ഡോളറിന് താഴേക്ക് വന്നെങ്കിലും, വരും ആഴ്ചകളിൽ ഇത് വീണ്ടും 90 ഡോളറിന് മുകളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് എംകെ ഗ്ലോബൽ (Emkay Global) മുന്നറിയിപ്പ് നൽകുന്നു. മറ്റൊരു പ്രധാന ഘടകം ചൈനയിൽ നിന്നുള്ള ആവശ്യകത വർദ്ധിക്കുന്നതാണ്. കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞുവന്ന ചൈനയുടെ എണ്ണ ഇറക്കുമതി വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ആഗോളതലത്തിൽ എണ്ണ ശേഖരം കുറവാണെന്നതും പല രാജ്യങ്ങളും തങ്ങളുടെ തന്ത്രപ്രധാനമായ കരുതൽ ശേഖരം (Strategic reserves) വീണ്ടും നിറയ്ക്കാൻ ശ്രമിക്കുന്നതും എണ്ണയുടെ ഡിമാൻഡ് വർദ്ധിപ്പിക്കും.

ഗോൾഡ്‌മാൻ സാക്സ് (Goldman Sachs) തങ്ങളുടെ 2026 നാലാം പാദത്തിലെ എണ്ണവില പ്രവചനം 80 ഡോളറായി കുറച്ചിട്ടുണ്ട്. എണ്ണ വിതരണം വേഗത്തിൽ പുനസ്ഥാപിക്കപ്പെട്ടാൽ വില 70 ഡോളറിലേക്ക് താഴാമെന്നും എന്നാൽ തടസങ്ങൾ അടുത്ത വർഷം വരെ നീണ്ടുനിന്നാൽ അത് 130 ഡോളർ വരെയാകാൻ സാധ്യതയുണ്ടെന്നും അവർ നിരീക്ഷിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എണ്ണവില 80-85 ഡോളർ പരിധിയിൽ നിൽക്കുന്നത് എണ്ണ വിപണന കമ്പനികൾക്കും ഗ്യാസ് വിതരണക്കാർക്കും ഗുണകരമാണ്. ഇത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും, അമേരിക്ക-ഇറാൻ കരാർ എത്രത്തോളം സുസ്ഥിരമായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും എണ്ണ വിപണിയുടെ ഭാവി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com