അപ്രതീക്ഷിത നികുതി തിരിച്ചടിയായി; രാജ്യത്തെ സ്വര്‍ണ ഇറക്കുമതി 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്

ഈ മാസം ഏകദേശം 15 മെട്രിക് ടണ്‍ സ്വര്‍ണം മാത്രമായിരിക്കും രാജ്യത്തേക്ക് എത്തുക എന്നാണ് കണക്കാക്കുന്നത്‌
gold bar
gold reserveCanva
Published on

ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി ഏപ്രില്‍ മാസത്തില്‍ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വീഴുമെന്ന് റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിതമായ നികുതി ഡിമാന്‍ഡാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണമെന്ന് വ്യവസായ-ഗവണ്‍മെന്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഈ മാസം ഏകദേശം 15 മെട്രിക് ടണ്‍ സ്വര്‍ണം മാത്രമായിരിക്കും രാജ്യത്തേക്ക് എത്തുക എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതിസന്ധിക്ക് കാരണം

രാജ്യത്തേക്ക് ശുദ്ധീകരിച്ച സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതില്‍ ഭൂരിഭാഗവും ബാങ്കുകളാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന് മേല്‍ 3 ശതമാനം ഇന്റഗ്രേറ്റഡ് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (IGST) നല്‍കണമെന്ന് കസ്റ്റംസ് അധികൃതര്‍ ആവശ്യപ്പെട്ടതോടെ ബാങ്കുകള്‍ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. 2017-ല്‍ ഐജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ സ്വര്‍ണ ഇറക്കുമതി നടത്തുന്ന ബാങ്കുകളെ ഈ 3 ശതമാനം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ബാങ്കുകള്‍ വഴി സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് അനുമതി നല്‍കുന്ന ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ വൈകിയതാണ് ഇപ്പോഴത്തെ നികുതി പ്രതിസന്ധിക്ക് കാരണമെന്ന് ഇന്ത്യാ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ (IBJA) ചൂണ്ടിക്കാട്ടുന്നു.

കസ്റ്റംസില്‍ കെട്ടിക്കിടക്കുന്ന സ്വര്‍ണം

നികുതി സംബന്ധിച്ച അവ്യക്തതയെത്തുടര്‍ന്ന് ഈ മാസം ബാങ്കുകളൊന്നും കസ്റ്റംസില്‍ നിന്ന് സ്വര്‍ണം ക്ലിയര്‍ ചെയ്തിട്ടില്ല. ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് (IIBX) വഴി എത്തിയ വളരെ ചെറിയ അളവ് സ്വര്‍ണം മാത്രമാണ് പുറത്തെത്തിയിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇറക്കുമതിയിലുണ്ടായ ഈ വന്‍ ഇടിവ് ആഭരണ വിപണിയെയും സ്വര്‍ണവിലയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. എന്നാല്‍ നികുതി അധികൃതര്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com