

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാധാരണ ജോലികളെ ഇല്ലാതാക്കുമെന്ന ആശങ്കകൾക്കിടയിൽ, 2026 ഓടെ അമേരിക്കയിൽ തങ്ങളുടെ എൻട്രി ലെവൽ (Entry-level) നിയമനങ്ങൾ മൂന്നിരട്ടിയാക്കാൻ ഐബിഎം (IBM) തീരുമാനിച്ചു. എഐ സാങ്കേതികവിദ്യ തുടക്കക്കാരുടെ തൊഴിലവസരങ്ങൾ കുറയ്ക്കുമെന്ന പൊതുധാരണയ്ക്ക് വിരുദ്ധമായാണ് കമ്പനിയുടെ ഈ നീക്കം.
എഐ മൂലം ജോലികളുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ഐബിഎമ്മിന്റെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ നിക്കിൾ ലാ മോറോക്‌സ് പറഞ്ഞു. രണ്ട് മൂന്ന് വർഷം മുമ്പ് എൻട്രി ലെവൽ ജീവനക്കാർ ചെയ്തിരുന്ന മിക്ക കാര്യങ്ങളും ഇന്ന് നിര്‍മ്മിത ബുദ്ധിക്ക് ചെയ്യാൻ സാധിക്കും. അതിനാൽ ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ ഇപ്പോൾ സാധാരണ കോഡിംഗിനേക്കാൾ കൂടുതൽ സമയം ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്നതിനാണ് ചെലവഴിക്കുന്നത്. എച്ച്ആർ വിഭാഗത്തിലും ചാറ്റ്ബോട്ടുകൾക്ക് പരാജയപ്പെടുന്ന ഇടങ്ങളിൽ ഇടപെടാനും മാനേജർമാരുമായി സംസാരിക്കാനുമാണ് പുതിയ ജീവനക്കാരെ നിയോഗിക്കുന്നത്.
തുടക്കക്കാരെ നിയമിക്കുന്നത് കുറയ്ക്കുന്നത് ഭാവിയിൽ മിഡ്-ലെവൽ മാനേജർമാരുടെ ക്ഷാമത്തിന് കാരണമാകുമെന്ന് ഐബിഎം വിലയിരുത്തുന്നു. പുറത്തുനിന്നുള്ള പ്രതിഭകളെ കണ്ടെത്തുന്നത് ചെലവേറിയതും കമ്പനിയുടെ സംസ്‌കാരവുമായി പൊരുത്തപ്പെടാൻ പ്രയാസമുള്ളതുമാണ്. അതിനാൽ സ്വന്തം നിലയിൽ ജീവനക്കാരെ പരിശീലിപ്പിച്ചെടുക്കുന്നതാണ് മികച്ചതെന്ന് ലാ മോറോക്‌സ് പറയുന്നു. പുതിയ തലമുറയ്ക്ക് എഐ കൈകാര്യം ചെയ്യാനുള്ള സ്വാഭാവികമായ കഴിവുണ്ടെന്നും (AI Fluency) ഇത് കമ്പനികൾക്ക് വലിയ നിക്ഷേപമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഐബിഎമ്മിന് പുറമെ ഡ്രോപ്പ്‌ബോക്സ് (Dropbox) പോലുള്ള കമ്പനികളും എഐ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതിനായി തങ്ങളുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഐബിഎമ്മിലെ ഈ വിപുലീകരണം എല്ലാ വിഭാഗങ്ങളിലും (Across the board) ഉണ്ടാകുമെങ്കിലും കൃത്യമായ നിയമന കണക്കുകൾ വെളിപ്പെടുത്താൻ കമ്പനി തയാറായിട്ടില്ല.
IBM plans to triple its US entry-level hiring by 2026 despite AI disruption concerns, focusing on long-term talent development.
Read DhanamOnline in English
Subscribe to Dhanam Magazine