ഇന്ത്യന്‍ ഓയിലിന് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 5185 കോടി രൂപ നഷ്ടം
ക്രൂഡ് ഓയ്ല്‍ വില ഇടിവിനെത്തുടര്‍ന്ന് പൊതുമേഖലാ എണ്ണക്കമ്പനിയായഇന്ത്യന്‍ ഓയ്ല്‍ കോര്‍പ്പറേഷന് കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 5185 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സ്ഥാപനത്തിന് 6,099 കോടി രൂപയുടെ ലാഭമായിരുന്നു. കൂടാതെ കമ്പനിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 1,313 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 16,894 കോടി രൂപയായിരുന്നു.
കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആഗോള തലത്തില്‍ തന്നെ ഇന്ധനത്തിന്റെ ഡിമാന്‍ഡ് കുത്തനെ താഴ്ന്നു. ഇതിന്റെ ഫലമായി എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉത്പാദനവും കുറച്ചു. ആഗോള വിലയിലുണ്ടായ അസംസ്‌കൃത എണ്ണയുടെ കുത്തനെയുള്ള ഇടിവാണ് കമ്പനിക്ക് വന്‍ നഷ്ടമുണ്ടാക്കിയതെന്ന് സഞ്ജീവ് സിംഗ് പറഞ്ഞു.
ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ എണ്ണ ഇന്ധനമാക്കി വില്‍പനയ്ക്കെത്തിച്ചപ്പോള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടിവന്നതും നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. ഒരു ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് ഇന്ധനമാക്കി വില്‍ക്കുമ്പോള്‍ കഴിഞ്ഞ ഇതേ പാദത്തില്‍ 4.09 ഡോളര്‍ ലാഭം നേടിയിരുന്നെങ്കില്‍ അത് ഇത്തവണ 9.64 ഡോളര്‍ നഷ്ടത്തിലേക്കാണ് വീണത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline