ലിസ്റ്റിംഗ് ദിനത്തില്‍ നിറം മങ്ങി ഐആര്‍എഫ്‌സി; വിലയില്‍ അഞ്ചുശതമാനം ഇടിവ്

കഴിഞ്ഞ കുറെ ദിവസങ്ങളായി ഓഹരി വിപണിയിലുണ്ടായ തകർച്ച പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽ‌വേ ഫിനാൻസ് കോർപ്പറേഷന്റെ (ഐ‌ആർ‌എഫ്‌സി) ആദ്യ ദിനത്തിലെ പ്രകടനത്തെയും പ്രതികൂലമായി ബാധിച്ചു.

പ്രാരംഭ പബ്ലിക് ഓഫറിങ്ങിനെ (ഐ‌പി‌ഒ) തുടർന്ന് ഇന്നലെ (ജനുവരി 29) സ്റ്റോക്ക് മാർക്കറ്റുകളിൽ വിപണനം ആരംഭിച്ച ഐ‌ആർ‌എഫ്‌സിയുടെ ഓഹരി തങ്ങളുടെ ഐ‌പി‌ഒ വിലയായ 26 രൂപയിൽ നിന്നും 6.4 ശതമാനം വരെ വിലയിടിഞ്ഞു.

ഇന്നലെ 4.6 ശതമാനം നഷ്ടത്തോടെ 24.8 രൂപയ്ക്കാണ് സ്റ്റോക്ക് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ വില ഏറ്റവും ഉയർന്നത് 25.8 രൂപ എന്ന നിലയിലും ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 24.3 രൂപ എന്ന നിലയിലുമായിരുന്നു.

വിപണിയിൽ കുറെ ദിവസമായി നിലനിൽക്കുന്ന സാഹചര്യങ്ങൾ ഐ‌ആർ‌എഫ്‌സിയുടെ വിലയിടിവിന് ആക്കം കൂട്ടിയെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ജനുവരി 18നു ആരംഭിച്ചു ജനുവരി 20നു ആയിരുന്നു ഐ‌പി‌ഒ അവസാനിച്ചത്.

പക്ഷെ ജനുവരി 20നു ശേഷം ബെഞ്ച്മാർക്ക് സൂചികകൾ ഏഴ് ശതമാനത്തിൽ കൂടുതൽ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണികളിൽ നിലനിന്നുരുന്ന വില്പന പ്രവണത ഐ‌ആർ‌എഫ്‌സി ലിസ്റ്റ് ചെയ്ത ദിവസം തന്നെ പ്രതികൂലമായി മാറി.

ഈ വർഷം വന്ന മിക്ക ഐ‌പി‌ഒ-കളും പക്ഷെ നിക്ഷേപകർക്ക് നല്ല പ്രീമിയം നേടികൊടുത്തുവെന്നത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

ഐ‌ആർ‌എഫ്‌സിയുടെ ഐ‌പി‌ഒ-ക്ക് പക്ഷെ മാർക്കറ്റിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. ഐ‌പി‌ഒ-യിൽ കൂടി കേന്ദ്രം അവരുടെ 13.6 ശതമാനം ഓഹരികൾ വിറ്റഴിച് ഏകദേശം 1500 കോടി രൂപയാണ് സമാഹരിച്ചത്.

3,000 കോടി രൂപയുടെ പുതിയ ഫണ്ട് ശേഖരണവും ഐപിഒയിൽ ഉൾപ്പെടുന്നു. നിലവിലെ മാര്ക്കറ്റ് വിലയനുസരിച് ഐ‌ആർ‌എഫ്‌സി-ക്കുള്ള മാര്ക്കറ്റ് ക്യാപിറ്റലൈസേഷന് 32,410 കോടി രൂപയാണ്. ഇത് കമ്പനിയുടെ ബുക്ക് വാല്യൂവിനു ഏകദേശം സമാനമാണ്.

പൊതുമേഖലയിൽ ഐപിഒ ആയി എത്തിയ ആദ്യ നോൺ ബാങ്കിംഗ് ധനകാര്യ കമ്പനി കൂടിയായിരുന്നു ഐ‌ആർ‌എഫ്‌സി.

ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽ‌വേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐ‌ആർ‌എഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. റെയിൽ‌വേ മന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലുള്ള ഒരു ഷെഡ്യൂൾ 'എ' പൊതുമേഖലാ സ്ഥാപനമാണ് ഐ‌ആർ‌എഫ്‌സി.

ഐആര്‍എഫ്‌സിയുടെ പത്ത്‌ രൂപ മുഖവിലയുള്ള 178 കോടി ഇക്വിറ്റി ഷെയറുകളാണ് വിറ്റഴിച്ചത്. ഇതില്‍ ജീവനക്കാര്‍ക്ക്‌ വേണ്ടി നീക്കി വെച്ചത് 50 ലക്ഷം രൂപ മൂല്യം വരുന്ന ഓഹരികളായിരുന്നു. ഐപിഒയില്‍ കുറഞ്ഞത്‌ 575 ഷെയറുകൾക്കായിരുന്നു ഒരു നിക്ഷേപകൻ ബിഡ്‌ സമർപ്പിക്കേണ്ടിയിരുന്നത്.

ബിസിനസ് വളര്‍ച്ചയെ തുടര്‍ന്ന്‌ ഉണ്ടാകാവുന്ന മൂലധന ആവശ്യങ്ങള്‍ക്കും പൊതുവായ കമ്പനി ആവശ്യങ്ങള്‍ക്കും വേണ്ടിയായിരിക്കും ഐപിഒ വഴി സമാഹരിക്കുന്ന പണം ചിലവഴിക്കുകയെന്ന് കമ്പനി പറയുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it