

സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മെറ്റല്‍ ഇറക്കുമതിക്കും താരിഫ് ബാധകമാകുമെന്നാണ് ട്രംപ് പറഞ്ഞത്. തീരുവകൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ, സെയിൽ,എൻഎംഡിസി തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് തീരുവ പ്രഖ്യാപനം തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് മെറ്റൽ ഓഹരികൾ രാവിലത്തെ വ്യപാരത്തില്‍ ഇന്ന് വലിയ താഴ്ചയിലാണ്. നിഫ്റ്റി മെറ്റല്‍ സൂചിക ഏകദേശം 3 ശതമാനം താഴ്ചയിലാണ്. ടാറ്റാ സ്റ്റീൽ മൂന്നര ശതമാനവും സെയിൽ നാല് ശതമാനവും ജെഎസ്ഡബ്ല്യു സ്റ്റീൽ മൂന്ന് ശതമാനവും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
2016 മുതൽ 2020 വരെയുള്ള ആദ്യ ടേമില്‍ സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യു.എസ് സ്റ്റീൽ വ്യവസായം പ്രതിസന്ധിയിലായിരുന്നു. പിന്നീട് കാനഡ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഡ്യൂട്ടി-ഫ്രീ ക്വാട്ടകൾ അനുവദിക്കുകയും ചെയ്തു. ഇറക്കുമതിയിലെ പുതിയ താരിഫ് വർധനവ് തങ്ങളുടെ ലാഭത്തെയും ഉൽപ്പാദനത്തെയും ബാധിക്കുമെന്ന ആശങ്ക യു.എസ് സ്റ്റീല്‍ കമ്പനികള്‍ക്കുണ്ട്.
യു.എസ് സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കുന്നതിനും വ്യാപാര കമ്മി കുറയ്ക്കുന്നതിനും പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിനുമാണ് ട്രംപ് താരിഫുകള്‍ ചുമത്തുന്നതിനെ കാണുന്നത്. രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പര താരിഫുകള്‍ ട്രംപ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മറ്റ് രാജ്യങ്ങൾ ചുമത്തുന്ന താരിഫ് നിരക്കുകൾക്ക് തുല്യമായി യു.എസ് താരിഫ് ഈടാക്കുമെന്നാണ് ട്രംപ് അറിയിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine