ഐ.ടിയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നു; വാഗ്ദാനങ്ങളുടെ നാളുകള്‍ കഴിഞ്ഞോ?

ഐ.ടി മേഖല മാന്ദ്യത്തിലാണ്. ഐ.ടി കമ്പനികളാകട്ടെ പുതിയ നിയമനങ്ങളും കുറച്ചു. ആഗോള വളര്‍ച്ചാ സാധ്യതകളെ കുറിച്ചുള്ള ആശങ്കകള്‍ പ്രത്യേകിച്ച് യു.എസിലെയും യുറോപ്പിലെയും മുമ്പത്തെ റെക്കോഡ് നിയമനത്തിന് ശേഷം കമ്പനികളെ പിന്നോട്ടടിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് കമ്പനികള്‍ ടെക്‌നോളജി ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു.

കമ്പനികള്‍ ആശങ്കയില്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങളിലൊന്നാണ് ഐ.ടി. പഠനം കഴിഞ്ഞയുടന്‍ ജോലി എന്ന വാഗ്ദാനങ്ങളുടെ നാളുകള്‍ കഴിഞ്ഞുവെന്നു വേണം കരുതാന്‍. ''ഐ.ടി കമ്പനികള്‍ മുന്‍കൂട്ടി ഒരു വര്‍ഷം മുമ്പുതന്നെ നിയമനങ്ങള്‍ നടത്താറുണ്ട്. സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് നിയമനം നടത്താറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, യു.എസ് സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള പ്രവചനം, വര്‍ധിക്കുന്ന എണ്ണ വില, ഉയര്‍ന്ന പലിശനിരക്ക് തുടങ്ങിയവയെ സംബന്ധിച്ച് കമ്പനികള്‍ ആശങ്കയിലാണ്'' - വിദഗ്ധര്‍ പറയുന്നു.
ഈ അനിശ്ചിതാവസ്ഥയും നിര്‍മിത ബുദ്ധിയുടെ (AI) അനന്തരഫലത്തെ സംബന്ധിച്ച ഭയവും നിയമനങ്ങളെ ബാധിക്കുന്നുണ്ട്. ഈ വര്‍ഷം എന്‍ട്രി ലെവല്‍ ജോലികളില്‍ 15-20 ശതമാനം എ.ഐ ഏറ്റെടുത്തേക്കുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
വന്‍കിട ടെക് കമ്പനികളിലെ നിയമനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ടി.സി.എസ്., വിപ്രോ, എച്ച്.സി.എല്‍ ടെക് തുടങ്ങിയവ സമീപകാലത്തെ ഏറ്റവും കുറവ് നിയമനമാണ് ഈ വര്‍ഷം ആദ്യപാദത്തില്‍ നടത്തിയിരിക്കുന്നത്. ബിസിനസിന്റെ കുതിപ്പും ജീവനക്കാരുടെ ഉയര്‍ന്ന കൊഴിഞ്ഞുപോക്കും കാരണം പല കമ്പനികളും കഴിഞ്ഞ വര്‍ഷം കൂടുതല്‍ നിയമനം നടത്തിയിരുന്നു. 15 ശതമാനം വരെയാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്നത്. ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം കാരണം കുറച്ചുപേര്‍ പോകുന്നുണ്ട്. 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ ടി.സി.എസ് 523 പേരെ മാത്രമാണ് നിയമിച്ചത്. തൊട്ടു മുന്‍പാദത്തില്‍ കമ്പനി 1,413 പേര്‍ക്ക് നിയമനം നല്‍കിയിരുന്നു.
നിര്‍മിത ബുദ്ധിയുടെ ഉപയോഗം
യു.എസിലെയും യൂറോപ്പിലെയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതിനാല്‍ ആഗോളതലത്തില്‍ ഐ.ടി ചെലവ് ചുരുങ്ങുമെന്നാണ് എല്ലാ സൂചനകളും കാണിക്കുന്നത്. നാസ്‌കോമിന്റെ അഭിപ്രായത്തില്‍ ഒരുവര്‍ഷം മുമ്പത്തെ 15.5 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷം ആയപ്പോഴേക്കും വളര്‍ച്ച 8.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെ (AI) വര്‍ധിക്കുന്ന ഉപയോഗവും ഐ.ടി മേഖലയില്‍ നിയമനത്തെ ബാധിച്ചിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യം നേടാനുള്ള അവസരം കൂടിയാണിത്.
അനുയോജ്യമായത് കണ്ടെത്തുന്നതിനായി പല ബിരുദധാരികളും ഡേറ്റ സയന്‍സ്, ഡേറ്റ അനലറ്റിക്സ്, എ.ഐ., മെഷീന്‍ ലേണിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കുന്നു. നിര്‍മിത ബുദ്ധിയുടെ ഉപയോഗം ജോലി വേഗത്തിലാക്കുക മാത്രമല്ല, മറിച്ച് കൂടുതല്‍ സൃഷ്ടിപരമാക്കുകയും ചെയ്യുന്നു.

(This article was originally published in Dhanam Magazine October 2nd issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it