സ്വര്‍ണം വെള്ളി ആഭരണ ഹാള്‍മാര്‍ക്കിംഗ്; സവിശേഷതകളും ന്യൂനതകളും

ഹാള്‍മാര്‍ക്കിംഗിനു രജിസ്റ്റര്‍ ചെയ്തത് രാജ്യത്തെ 1,26,373 ജൂവല്‍റികള്‍.
സ്വര്‍ണം വെള്ളി ആഭരണ ഹാള്‍മാര്‍ക്കിംഗ്; സവിശേഷതകളും ന്യൂനതകളും
Published on

രാജ്യത്തെ 1,26,373 ജൂവല്‍റികള്‍ ഹാള്‍മാര്‍ക്കിംഗിനു രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ കാര്യ മന്ത്രി അശ്വിനി കുമാര്‍ ചൗബേ പാര്‍ലമെന്റില്‍ അറിയിച്ചു. ജൂലൈ 1 മുതല്‍ നവംബര്‍ 30 വരെ ഹാള്‍മാര്‍ക്കിംഗ് ചെയ്യപ്പെട്ടത് 4.29 കോടി ആഭരണങ്ങളാണ്. ജൂണ്‍ 23 മുതല്‍ ആഭരണ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാണ്. ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനാണ് (ബി ഐ എസ് ) ഹാള്‍മാര്‍ക്കിന്റെ ചുമതല.

ആദ്യ ഘട്ടത്തില്‍ ഒരു ഗോള്‍ഡ് ഹാള്‍മാര്‍ക്കിംഗ് കേന്ദ്രമെങ്കിലും ഉള്ള ഉള്ള 256 ജില്ലകളിലാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേരളത്തില്‍ ഇടുക്കി ജില്ല ഒഴികെ എല്ലാ ജില്ലകളികളും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാണ്. വാര്‍ഷിക വിറ്റ് വരവ് 40 ലക്ഷത്തില്‍ താഴെ ഉള്ള ജൂവല്‍റികളെ ഹാള്‍മാര്‍ക്കിംഗ് നിന്ന് ഒഴുവാക്കിയിട്ടുണ്ട്.

എന്നാല്‍ ഇടുക്കി ജില്ലയിലെ കടകള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഹാള്‍മാര്‍ക്കിംഗിനു രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ലെന്നു ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ് ) കേരള മേധാവി പി രാജീവ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ഹാള്‍മാര്‍കിങ്ങ് രജിസ്ട്രേഷന്‍ കണക്കുകള്‍ ലഭ്യമല്ലെന്നു അദ്ദേഹം പറഞ്ഞു.

ബി ഐ എസ് ഹാള്‍മാര്‍ക്കിംഗ് നിയമം 2018 ജൂണില്‍ നിലവില്‍ വരുകെയും 2021 ജനുവരി മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും കോവിഡ് മഹാമാരി കാരണം നടപ്പാക്കുന്നത് ജൂണിലേക്ക് മാറ്റി. ഇത് പ്രകാരം സ്വര്‍ണം, വെള്ളി മറ്റ് ആഭരണങ്ങള്‍ എന്നിവക്ക് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കി. 14,18,20,22,23, 24 കാരറ്റ് ആഭരണങ്ങള്‍ക്കാണ് ഹാള്‍മാര്‍ക്ക് എടുക്കേണ്ടത്.

ഹാള്‍മാര്‍ക്കിംഗില്‍ നിന്നും ഒഴുവാക്കപ്പെട്ടത്

1 )രണ്ടു ഗ്രാമില്‍ താഴെയുള്ള സ്വര്‍ണ ഉല്‍പ്പന്നങ്ങള്‍

2 ) കയറ്റുമതിക്കുള്ള സ്വര്‍ണ വസ്തുക്കള്‍, പുനര്‍ ഇറക്കുമതിക്കുള്ളവ.

3 ) അന്താരാഷ്ത്ര പ്രദര്‍ശനം, ബി 2 ബി പ്രദര്‍ശനം എന്നിവയ്ക്കുള്ള വസ്തുക്കള്‍

4 ) വാച്ചുകള്‍, ഫൗണ്ടന്‍ പേനകള്‍, കുന്ദന്‍, പൊല്‍കി, ജാഡു ആഭരണങ്ങള്‍.

ഹാള്‍മാര്‍ക്കിംഗിനെ ആള്‍ കേരളാ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നുങ്കിലും വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 750 ജില്ലകളില്‍ 256 ജില്ലകളില്‍ മാത്രമാണ് ഒരു ഹാള്‍മാര്‍ക്കിംഗ് കേന്ദ്രം എങ്കിലും ഉള്ളത്.

ഇത് നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വ്യാപാരികള്‍ നേരിടുന്നുണ്ട്. 6 അക്കവും അക്ഷരങ്ങളും കൂടിയ ഹാള്‍മാര്‍ക്കിംഗ് യൂണിക് ഐ ഡി (എച് യു ഐ ഡി) വായിക്കാന്‍ ജൂവല്‍റി കടയില്‍ സംവിധാനമില്ല.

'ഇത് ഈ കടയില്‍ നിന്ന് വിറ്റതാണോ എന്ന് അറിയാന്‍ ഹാള്‍മാര്‍ക്കിംഗ് കേന്ദ്രത്തില്‍ പോകണം. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴുവാക്കി കുറ്റമറ്റ സംവിധാനം നടപ്പാക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത് .' ആഭരണ വ്യാപാരം സുതാര്യവും, അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാനും ഹാള്‍മാര്‍ക്കിംഗിനു കഴിയുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു എന്നാല്‍ ജി എസ് ടി നടപ്പാക്കിയത് പോലെ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ യാണ് ഹാള്‍മാര്‍ക്കിംഗും നടപ്പാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com