5G വിപ്ലവത്തിന് തയ്യാറെന്നു ജിയോ, ആശങ്കപ്പെട്ട് എതിരാളികള്‍


ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ടെലികോം മേഖലയിലെ അടുത്ത കുതിച്ചുചാട്ടമായ 5ജി സേവനങ്ങള്‍ എന്ന് ലഭ്യമാകും എന്ന ചോദ്യം വീണ്ടും സജീവ ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്.

ചൊവ്വാഴ്ച ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (ഐ.എം.സി) നാലാം സമ്മേളനത്തില്‍ സംസാരിക്കവേ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ നിയന്ത്രിക്കുന്ന മുകേഷ് അംബാനി, 2021ന്റെ രണ്ടാം പകുതിയില്‍ അഞ്ചാം തലമുറ വയര്‍ലെസ് സേവനം നല്‍കാന്‍ തങ്ങളുടെ കമ്പനി തയ്യാറാണെന്ന് പറഞ്ഞു.

എന്നാല്‍ ആഭ്യന്തര ടെലികോം വിപണിയില്‍ 5ജി സേവനങ്ങള്‍ ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുക്കുമെന്ന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ സുനില്‍ മിത്തല്‍ പറഞ്ഞു.

അംബാനി 5ജി എത്രയും വേഗം തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ഇത് ഇന്ത്യക്കു താങ്ങാനാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''2021ന്റെ രണ്ടാം പകുതിയില്‍ ജിയോ ഇന്ത്യയില്‍ 5ജി വിപ്ലവത്തിന് തുടക്കമിടുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വര്‍ക്ക്, ഹാര്‍ഡ്‌വെയര്‍, സാങ്കേതിക ഘടകങ്ങള്‍ എന്നിവയാണ് ഇതിന് കരുത്ത് പകരുന്നത്,'' അദ്ദേഹം പറഞ്ഞു.

എന്നാല്‍ അംബാനിയുടെ ഈ തിടുക്കം ജിയോയുടെ എതിരാളികളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാങ്കേതികവിദ്യകളും വിലനിര്‍ണ്ണയവും ജിയോ എങ്ങനെ ഉപയോഗിച്ചുവെന്നതിന്റെ ചരിത്രം ഇവര്‍ക്ക് നന്നായി അറിയാം.

2016 സെപ്റ്റംബറില്‍, ജിയോ 4ജി സേവനങ്ങള്‍ പുറത്തിറക്കി, അവ സൗജന്യമായി വാഗ്ദാനം ചെയ്തപ്പോള്‍, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നിവ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരായി, അവരുടെ ഉപഭോക്തൃ അടിത്തറയെയും വരുമാനത്തെയും ഇത് ബാധിച്ചു.

ഇന്ത്യയുടെ 5ജി ആവാസവ്യവസ്ഥ അവികസിതമാണെന്നും സ്‌പെക്ട്രത്തിന്റെ വില അതിരുകടന്നതാണെന്നും ഭാരതി എയര്‍ടെല്ലിന്റെ ഉന്നത മാനേജ്‌മെന്റിന്റെ നിലപാട് മിത്തല്‍ ആവര്‍ത്തിച്ചു.

എന്നാല്‍ സര്‍ക്കാര്‍ സ്‌പെക്ട്രം ലേലം ചെയ്താലുടന്‍ 5ജി പുറത്തിറക്കാനാണ് ജിയോ പദ്ധതിയിടുന്നത്.

മാര്‍ച്ച് പാദത്തില്‍ 4ജി സ്‌പെക്ട്രം വില്‍പ്പനക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) തയ്യാറെടുക്കുകയാണ്. എന്നാല്‍ 5 ജി എയര്‍വേവ് എപ്പോള്‍ വില്‍ക്കുമെന്ന് വ്യക്തതയില്ല

5ജി സ്‌പെക്ട്രം ലേലം 2021 ന്റെ തുടക്കത്തില്‍ എപ്പോഴെങ്കിലും നടക്കുമെന്ന് ഭാരതി എയര്‍ടെല്‍ പ്രതീക്ഷിക്കുന്നു. കരുതല്‍ വില വളരെ ഉയര്‍ന്നതാണെങ്കില്‍ 5ജി സ്‌പെക്ട്രത്തിനായി കമ്പനി ലേലം വിളിക്കില്ലെന്ന് ടെല്‍കോയുടെ സിഇഒ ഗോപാല്‍ വിറ്റാല്‍ കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നു.

മൊബൈല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ സംസാരിക്കവേ ലോകത്തെ പ്രമുഖ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നതിനുള്ള നാല് വഴികളും മുകേഷ് അംബാനി എടുത്തുകാട്ടി.

1. 2ജി യുഗത്തില്‍ 'കുടുങ്ങിപ്പോയ' 300 ദശലക്ഷം ഉപയോക്താക്കളെ മോചിപ്പിക്കാനുള്ള അടിയന്തര നയനടപടികള്‍.

ഇന്ത്യയില്‍ 300 ദശലക്ഷം മൊബൈല്‍ വരിക്കാര്‍ ഇപ്പോഴും 2 ജി സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അംബാനി ചൂണ്ടിക്കാട്ടി. അതിനാല്‍, ഈ ഉപയോക്താക്കള്‍ക്ക് താങ്ങാനാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇത് 300 ദശലക്ഷം ഉപയോക്താക്കളെ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടെലികോം കമ്പനികള്‍ക്ക് 2ജി ഇന്‍ഫ്രാസ്ട്രക്ചര്‍ പരിപാലിക്കേണ്ടതില്ലെന്നു വന്നാല്‍ അതുവഴി അവരുടെ ചെലവ് കുറയ്ക്കാനും ലാഭം മെച്ചപ്പെടുത്താനും സാധിക്കും.

2. 5ജി നേരത്തേ പുറത്തിറക്കുക

ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റല്‍ സൗകര്യങ്ങലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അംബാനി അടിവരയിട്ടു. ഈ മുന്നേറ്റം ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 5ജി സര്‍വീസുകള്‍ നേരത്തേ ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ വില സെന്‍സിറ്റീവ് വിപണിയായതിനാല്‍ 5ജി സേവനങ്ങള്‍ താങ്ങാന്‍ പറ്റാവുന്നതാകണം, അദ്ദേഹം ചൂണ്ടിക്കാട്ടി. 5ജി സ്‌പെക്ട്രം വില കുത്തനെ ഉയര്‍ത്താതെ നോക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

3. തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍ക്ക്, ഹാര്‍ഡ്‌വെയര്‍, സാങ്കേതിക ഘടകങ്ങള്‍ എന്നിവ രാജ്യം കയറ്റുമതി ചെയ്യണം. 20ഓളം സ്റ്റാര്‍ട്ടപ്പ് പങ്കാളികള്‍ ഉള്‍പ്പെടുന്ന ജിയോ പ്ലാറ്റ്‌ഫോം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സേവനം വാഗ്ദാനം ചെയ്യുമെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സേവനങ്ങള്‍, ഇകോമേഴ്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സേവനങ്ങള്‍ കൊടുക്കാന്‍ ജിയോ പ്ലാറ്റ്‌ഫോനു കഴിയും.

4. ഡിജിറ്റല്‍ ഹാര്‍ഡ്‌വെയര്‍ പോലുള്ള നിര്‍ണായക മേഖലകളിലെ ഇറക്കുമതി കുറയ്ക്കണം.

ഡിജിറ്റല്‍ ഹാര്‍ഡ്‌വെയര്‍ പോലുള്ള നിര്‍ണായക മേഖലകളിലെ ഇറക്കുമതിയെ ഇന്ത്യക്ക് വളരെക്കാലം ആശ്രയിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യാധുനിക അര്‍ദ്ധചാലക വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

5ജി ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയിലേക്ക് വരിക്കാരുടെ ഹൈസ്പീഡ് നെറ്റ്‌വര്‍ക്കിനെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ക്വാല്‍കോം ഇന്‍കോര്‍പ്പറേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഒക്ടോബറില്‍ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.

ജൂലൈയില്‍ റിലയന്‍സിന്റെ 43ാമത്തെ എജിഎമ്മില്‍, അംബാനി പറഞ്ഞു, ''ജിയോ അത്യാധുനിക 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. 100% ഗാര്‍ഹിക സാങ്കേതികവിദ്യയും പരിഹാരവും ഉപയോഗിച്ച് ലോകോത്തര 5ജി സേവനം ഇന്ത്യയില്‍ ആരംഭിക്കാന്‍ ഇത് ഞങ്ങളെ സഹായിക്കും.''

സംയോജിത നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ കാരണം ജിയോയ്ക്ക് 4ജി നെറ്റ്‌വര്‍ക്ക് 5ജിയിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജിയോ എങ്ങനെയാണ് ഒരു തദ്ദേശീയ 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചതെന്നും പ്രാദേശിക ടെലികോം മേഖലയില്‍ ഇന്ത്യ പതിറ്റാണ്ടുകളായി നേരിടുന്ന വെല്ലുവിളി പരിഹരിച്ചതെന്നും വ്യക്തമല്ല. നിലവില്‍ ടെലികോം മേഖലയിലെ 90% ഉപകരണങ്ങളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

2021ല്‍ 4ജി ലേലത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഇന്ത്യയുടെ 5ജി സ്‌പെക്ട്രം വില്‍പ്പന വൈകാമെന്ന് ഫിച്ച് റേറ്റിംഗുകള്‍ അറിയിച്ചു. ഉയര്‍ന്ന കരുതല്‍ വില നിശ്ചയിച്ചതിനാല്‍ 5ജി ലേലത്തില്‍ ഭാരതി എയര്‍ടെല്‍, വീഡിയോകോണ്‍ ഐഡിയ തുടങ്ങിയ ടെല്‍കോകളില്‍ നിന്ന് പരിമിതമായ പങ്കാളിത്തം മാത്രമെ പ്രതീക്ഷിക്കുന്നുള്ളൂവെന്നു ഫിച്ച് പറഞ്ഞു.


Related Articles
Next Story
Videos
Share it