

കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനകം രൂപീകരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചിയിൽ കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച കയറ്റുമതി മേഖലയിലുള്ളവരുമായുള്ള മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ രൂപീകരിക്കും. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹനത്തിനായി നോഡൽ ഓഫീസർമാരെ നിയമിക്കും.
മെഡിക്കൽ ഉപകരണം, ഇലക്ട്രോണിക്സ് മേഖലകളിലെ ആഗോള കമ്പനികളുടെ സ്റ്റോക്ക് യാഡ്, അസംബ്ളിംഗ് കേന്ദ്രങ്ങൾ എന്നിവ കേരളത്തിലേക്ക് എത്തിക്കാൻ പദ്ധതി തയ്യാറാക്കും. വിമാനത്താവളങ്ങളോട് ചേർന്ന് കയറ്റുമതി ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കയർ, മറൈൻ, ഫുഡ്, ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ്, അലുമിനിയം എന്നിങ്ങനെ കേരളത്തിലെ വിവിധ കയറ്റുമതി മേഖലകളിൽ നിന്നുള്ളവർ മുഖാമുഖത്തിൽ സംബന്ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine