എല്‍ & ടിക്ക്‌ ഒന്നാം പാദത്തില്‍ മികച്ച നേട്ടം; ₹10,000 കോടിയുടെ ഓഹരി തിരിച്ചു വാങ്ങുന്നു

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭം 46% വര്‍ധിച്ചു, ₹6 ഡിവിഡന്‍ഡിനും ശുപാര്‍ശ
എല്‍ & ടിക്ക്‌ ഒന്നാം പാദത്തില്‍ മികച്ച നേട്ടം;   ₹10,000 കോടിയുടെ ഓഹരി തിരിച്ചു വാങ്ങുന്നു
Published on

എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ എല്‍&ടി (Larsen & Toubro/L&T) 10,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങുന്നു. ഓഹരി ഒന്നിന് 3,000 രൂപ നിരക്കിലാണ് ബൈബാക്കിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്. 3.33 കോടി ഓഹരികളാണ് നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങുക. കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.4 ശതമാനം വരുമിത്.

17% പ്രീമിയത്തില്‍

ജൂലൈ 25ലെ ഓഹരിയുടെ ക്ലോസിംഗ് വിലയായ 2,561.95 രൂപയേക്കാള്‍ 17 ശതമാനം പ്രീമിയത്തിലാണ് തിരിച്ചുവാങ്ങുന്നത്. ഓഹരിയുടമകളുടെയും സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടേയും അനുമതിക്ക് ശേഷമാണ് ബൈബാക്ക് നടത്തുക. ആദ്യമായാണ് എല്‍&ടി ഓഹരികള്‍ തിരിച്ചു വാങ്ങുന്നത്. 2019 ല്‍ 9,000 കോടി രൂപയുടെ ബൈബാക്ക് നടത്താന്‍ ബോര്‍ഡ് അനുവദിച്ചെങ്കിലും നിയമപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സെബി അനുമതി നിഷേധിച്ചിരുന്നു.

കമ്പനിയുടെ സര്‍പ്ലസില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് എല്‍ & ടിയുടെ റിസര്‍വ് ആന്‍ഡ് സര്‍പ്ലസ് 88,577.76 കോടി രൂപയാണ്.

എന്താണ് ഷെയര്‍ ബൈബാക്ക്?

നിലവിലുള്ള വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയില്‍ കമ്പനികള്‍ ഓഹരി ഉടമകളില്‍ നിന്നും ഓഹരി തിരികെ വാങ്ങുന്ന പ്രക്രിയയാണ് ഷെയര്‍ ബൈബാക്ക്. ഓഹരികളെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്നതാണ് ഓഹരി തിരിച്ചു വാങ്ങുന്നതിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്. വിപണിയില്‍ ഓഹരികളുടെ എണ്ണം കുറച്ച് വില ആകര്‍ഷകമാക്കാന്‍ ഇത് സഹായിക്കും. രണ്ടു തരത്തിലാണ് ബൈബാക്ക് നടക്കാറുള്ളത്. നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വെച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ടുവാങ്ങിയുമാണ് കമ്പനികള്‍ ഓഹരികള്‍ തിരിച്ചെടുക്കുന്നത്.

ആവശ്യത്തിലധികം ക്യാഷ് റിസര്‍വ് കൈയിലിരിക്കുകയും ആ തുക ഉപയോഗിക്ക് ബിസിനസ് വിപുലീകരണം നടത്താനുള്ള സാധ്യത നിലവില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ ബൈബാക്കിനെപറ്റി ചിന്തിക്കാറുണ്ട്.

ലാഭം 46.5% ഉയര്‍ന്നു

2023 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ എല്‍&ടി മികച്ച പ്രവർത്തനഫലങ്ങളാണ് കാഴ്ചവച്ചത്. ഏപ്രിൽ-ജൂൺ പടത്തിൽ ലാഭം മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 46.5% വര്‍ധനയോടെ 2,493 കോടി രൂപയിലെത്തി. വരുമാനം 34 ശതമാനം ഉയര്‍ന്ന് 47,882.37 കോടി രൂപയും.

കഴിഞ്ഞ പാദത്തില്‍ ഓര്‍ഡറുകളില്‍ 57 ശതമാനം വര്‍ധനയുണ്ടായി. 65,520 കോടി രൂപയുടെ ഓര്‍ഡറാണ് നേടിയത്. ഇതില്‍ 27,464 കോടി രൂപ വിദേശ ഓര്‍ഡറുകളാണ്. ഇതോടെ കമ്പനിയുടെ മൊത്തം ഓര്‍ഡറുകള്‍ 4.13 ലക്ഷം കോടി രൂപ കവിഞ്ഞു. ഓഹരിയൊന്നിന് ആറ് രൂപ വീതം പ്രത്യേക ഡിവിഡന്‍ഡിനും ബോര്‍ഡ് അനുമതി നല്‍കി.

എല്‍ & ടിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനിയായ എല്‍ & ഇന്നവേഷന്‍ ക്യാംപസിനെയും എല്‍ & ടി സീവുഡ്‌സിനെയും ലയിപ്പിക്കാനും ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.

ഒരുവര്‍ഷത്തില്‍ 42% നേട്ടം

3.7 ലക്ഷം കോടിരൂപയാണ് എല്‍ & ടിയുടെ വിപണി മൂല്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി 42 ശതമാനം നേട്ടവുമായി നിഫ്റ്റി സൂചികയേക്കാളും ഉയരത്തിലാണ്. ഇക്കാലയളവില്‍ നിഫ്റ്റി നല്‍കിയിത് 20% നേട്ടമാണ്. ഇന്ന് 3.83% ഉയര്‍ന്ന് 2,658.20 രൂപയിലാണ് ഓഹരി വിലയുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com