മലബാര്‍ ഗോള്‍ഡിന് വീണ്ടും നേട്ടം: ടി.ആര്‍.ക്യുവിലെ ആദ്യ ലൈസന്‍സ് സ്വന്തം

യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു ശതമാനം ഇളവുണ്ട്
malabar gold logo
Published on

ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് (ഐ.ഐ.ബി.എക്‌സ്/IIBX) വഴി സ്വര്‍ണം ഇറക്കുമതിക്കുള്ള ലൈസന്‍സ് നേടുന്ന ആദ്യ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ (ഡി.ജി.എഫ്.ടി/DGFT) നിന്ന് താരിഫ് റേറ്റ് ക്വോട്ട  (Tariff Rate Quota/TRQ) ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന പട്ടമാണ് മലബാര്‍ ഗോള്‍ഡ് സ്വന്തമാക്കിയത്.

ഇന്ത്യയും യു.എ.ഇയിലും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA/സെപ) പ്രകാരം ഐ.ഐ.ബി.എക്‌സ് വഴി ഒരു ശതമാനം ഇറക്കുമതി ഇളവോടെ യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഇതുവഴി മലബാര്‍ ഗോള്‍ഡിന് കഴിയും. സെപ കരാര്‍ പ്രകാരം യു.എ.ഇയില്‍ നിന്ന് ആദ്യമായി ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്ത കമ്പനിയെന്ന നേട്ടം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മലബാര്‍ ഗോള്‍ഡ് കൈവരിച്ചിരുന്നു.

കരാറിന്റെ ഭാഗമായി നികുതി ഇളവോടെ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ആഭരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ആദ്യ അനുവാദവും ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന് ലഭിക്കുകയും ആഭരണങ്ങള്‍ കയറ്റുമതി നടത്തുകയും ചെയ്തിരുന്നു.

ടി.ആര്‍.ക്യുവും നേട്ടവും

കഴിഞ്ഞവര്‍ഷം മേയ് ഒന്നിനാണ് സെപ നിലവില്‍ വന്നത്. നിലവില്‍ ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമ്പോള്‍ നല്‍കേണ്ട മൊത്തം തീരുവ (Import Duty) 15 ശതമാനമാണ്. സെപ കരാര്‍ പ്രകാരം യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു ശതമാനം ഇളവുണ്ട്; അതായത് ആകെ തീരുവ 14 ശതമാനം.

നേരത്തേ 25 കോടി രൂപയ്ക്കുമേല്‍ വാര്‍ഷിക വിറ്റുവരവുള്ള 78 കമ്പനികള്‍ മാത്രമാണ് ഈ കരാര്‍ പ്രകാരം യു.എ.ഇയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള ടി.ആര്‍.ക്യു ലൈസന്‍സ് നേടിയിരുന്നത്. മൊത്തം 120 ടണ്‍ ഇറക്കുമതി ചെയ്യാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും വെറും എട്ട് ടണ്ണിന്റെ ഇറക്കുമതിയാണ് നടന്നത്.

ഈ പശ്ചാത്തലത്തില്‍ 78 പേരുടെ ആദ്യ ലിസ്റ്റ് റദ്ദാക്കിയ കേന്ദ്രം വിറ്റുവരവ് പരിധി 40 ലക്ഷം രൂപയാക്കി കുറച്ച് ലൈസന്‍സിനായി വീണ്ടും അപേക്ഷ ക്ഷണിച്ചു. ഇതുപ്രകാരം, ആദ്യ ലൈസന്‍സ് നേടുന്ന കമ്പനിയെന്ന നേട്ടമാണ് മലബാര്‍ ഗോള്‍ഡ് സ്വന്തമാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com